NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Thursday, May 6, 2010

ഒന്നും വേണ്ടായിരുന്നു അല്ലേ.?

            വറ്റകള്‍ ഇന്നുറങ്ങാന്‍  സമ്മതിക്കുമെന്ന് തോന്നുന്നില്ല. കരിഞ്ഞുണങ്ങിയ മണലില്‍ ഒരു തുള്ളിമഴ പെയ്തപ്പൊഴേക്കും തുടങ്ങിയില്ലെ മൂളിപ്പാട്ടും പാടി ഈ അഹങ്കാരം. ഹരി തിരിഞ്ഞും മറിഞ്ഞും കിടന്നു.മഴയെ ഒരാവര്‍ത്തി ശപിച്ചു. “നാശം ഒന്ന് കനത്തു പെയ്തൂടെ  ഒന്നു വന്ന് ആളെ പറ്റിച്ചു കടന്നു കളഞ്ഞിരിക്കുവാ, സ്വതവേ ഉള്ള ചൂടിന്റെ കൂടെ ഇരട്ടി ചൂടും തന്നു. ഇന്നത്തെ ഉറക്കം പോക്കുതന്നെ, നാളെ പഞ്ചായത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെ കുറിച്ച് സെമിനാറുള്ളതാ ഇന്നുറങ്ങിയില്ലെങ്കില്‍ പിന്നെ നാളത്തെ കാര്യം ഗോവിന്ദ.” തലങ്ങും വിലങ്ങും കൈഇട്ടടിച്ചു  എവിടെ കിട്ടാന്‍  പിന്നെയും മൂളല്‍ ബാക്കി കൊതുകു നിവാരണത്തിനു ചിലവഴിച്ച കാശുപൊടിച്ചതു നഷ്ടം എന്നല്ലാതെ ഇവറ്റകള്‍ക്ക്  ഒരു കുറവും ഇല്ല ഒരു മഴചാറ്റല്‍  മതി എവിടെന്നില്ലാതെ എത്തിക്കോളും ഉറങ്ങാന്‍ സമ്മതിക്കില്ലെന്നെ.” ഹരിക്ക് കൊതുകിനെ വല്ലാത്ത അലര്‍ജ്ജിയാണ്. കൊതുകു കടിച്ചേടത്ത് ഉണ്ണിയപ്പത്തിന്റെയത്ര വണ്ണത്തി മുഴച്ചു വരും ഒരിക്കല്‍ ഈ മുഴ ഹരീടെ കുറേ കാശ് കളഞ്ഞതാ കെട്ടോ. ഒരു ദിവസം കാലത്തെഴുന്നേറ്റപ്പൊ കഴുത്തിനു താഴെ ഒരു മുഴ വീട്ടുകാരെല്ലാവരും ഭയന്നു അന്നു സുലുവിനെ കല്ല്യാണം കഴിച്ചിട്ടുണ്ടായിരുന്നില്ല ക്ഷയരോഗത്തിന്റെ ലക്ഷണമാണെന്നു കരുതി മെഡിക്കല്‍ കോളേജില്‍ പോയി സകല ടെസ്റ്റും എടുക്കേണ്ടി വന്നു ഒടുവിലാ കളി ഗായകന്റെതാണെന്നു (മൂളിപ്പാട്ടുകാരന്റെ)മനസ്സിലായത്.


                      “റോഡിലൂടെ കുതിച്ചു പായുന്ന പാണ്ടി ലോറിയുടെ  ശബ്ദം പോലും ഹരിയുടെ ഉറക്കം കെടുത്തിയിട്ടില്ല പക്ഷെ ഈ നാശങ്ങള്‍ അവയുടെ മൂളല്‍ ഒരു വല്ലാത്ത ഇറിറ്റേഷന്‍ തന്നെ“  ഹരി മെല്ലെ വാതിലു തുറന്ന് പുറത്തേക്കിറങ്ങി നാഷണന്ല്‍ ഹൈവേയുടെ അടുത്താണ് ഹരിയുടെ വീട്. മുരണ്ടു കൊണ്ടു ചീറിപ്പായുന്ന വാഹനങ്ങള്‍ ജനല്‍ ചില്ലുകളില്‍ മിന്നിമറയുന്ന ഹെഡ്ലൈറ്റിന്റെ കൊള്ളിയാന്‍, ഒക്കെയുമായും ഹരി പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു . ഹരിക്ക് ആരോഗ്യ വകുപ്പില്‍ ഉയര്‍ന്ന ഉദ്ദ്യോഗം കിട്ടിയപ്പോഴേ സുലോചനയ്ക്ക് ഒറ്റ നിര്‍ബന്ധം ഹൈവേക്കടുത്ത് ഒരു വീടു വാങ്ങണം . ‘കളിപ്പാട്ടേക്ക്’ ഓത്തിരി ദൂരമൊന്നും ഇല്ലല്ലോ അവിടുന്ന് അച്ഛനെയും അമ്മയെയും എപ്പൊ വേണേലും കാണാന്‍ വരാല്ലോ. തോന്നുമ്പൊ ഒന്നു വിളിച്ചാല്‍ മതീല്ലെ. എന്റെ കാറും ഉണ്ട്  ദിഡീന്ന് ഇങ്ങെത്തില്ലെ അമ്മേ” വീടൂ വിട്ടിറങ്ങുമ്പോള്‍ കരഞ്ഞു കലങ്ങിയ കണ്ണുമായി വാതില്‍ പടിമേല്‍ നില്‍ക്കുന്ന അമ്മയോട് സുലു പറഞ്ഞു. പടിയിറങ്ങുമ്പോഴും അച്ഛന്‍ ഒന്നും മിണ്ടിയില്ല ചാരുകസേരയിലിരുന്നു  മൌനാനുവാദമോ ദേഷ്യമോ എന്തോ വായിച്ചെടുക്കാനാവത്ത ഒരിരുത്തം. കാല്‍ തൊട്ടു വന്ദിച്ച് അവിടിന്ന് വിട്ടു പോരുമ്പോള്‍ വല്ലാത്ത ഒരു നൊമ്പരം മനസില്‍  പിടഞ്ഞു.

                           അമ്മയെയും അച്ഛനെയും വിട്ടിട്ടു വരാന്‍ മനസ്സുണ്ടായിട്ടല്ല സുലുവിനു  കോടതിയില്‍ പോകാന്‍ എളുപ്പം ഇവിടെയാണ്  പിന്നെ കസ്റ്റമേഴ്സിന് എത്തിച്ചേരാന്‍ എളുപ്പവും.
പിന്നെ ‘കളിപ്പാട്ടാകുമ്പോള്‍ ’ കാറ് വീടുവരെ പോകില്ല കോണ്ട്രാക്ടര്‍ കൃഷ്ണേട്ടന്റെ വീടുവരെയേ റോഡുള്ളൂ.വണ്ടി അവരുടെ വീട്ടിലാണ് വെയ്ക്കാറ്. ഒരു ദിവസം ടയര്‍ നിറയെ ചെളിയുമായി സുലു ഇന്റര്‍ ലോക് ചെയ്തിട്ട മുറ്റത്ത് കാറ് കേറ്റിയിട്ടതിന് കൃഷ്ണേട്ടന്റെ ഭാര്യ ശാരദേടത്തിയുടെ നാവില്‍ നിന്ന് ഒരു പാട് കേട്ടതുമാണ് . അന്നായിരിക്കും സുലു ആദ്യമായി എന്റെ അടുത്ത് കരഞ്ഞത്. വല്ല്യ വക്കീലാണെന്നു പറഞ്ഞിട്ടെന്താ കാര്യം നാണം കെട്ടാല്‍ എല്ലാ പെണ്ണും ഒരു പോലെ തന്നെ. അന്നു രാത്രി വാശിയോടെ പറഞ്ഞതാ അവള് ഹൈവേയ്ക്കടുത്ത് ഒരു വീടു വാങ്ങണമെന്ന് .
                           
                          വീട്ടു പറമ്പില്‍ കൃഷിയുണ്ട് അച്ഛനെ സഹായിക്കാന്‍ ....,ക്ലബ്ബിന്റെ പ്രസിഡന്റ് സ്ഥാനം , ക്ഷേത്ര കമ്മറ്റി, പാര്‍ട്ടി ബ്രാഞ്ച്,  ഒക്കെ പ്രശ്നങ്ങളാണ് ഒക്കത്തിനും പരിഹാരവും സുലു തന്നെ നിര്‍ദ്ദേശിച്ചു..“എന്നെ ഓഫീസില്‍ വിട്ട് നിങ്ങള്‍ കാറെടുത്തോളൂ. അപ്പൊ പിന്നെ എവിടെ വേണേലും പോകാല്ലോ. പിന്നെ അച്ഛനെ സഹായിക്കാന്‍ ഞാന്‍ ഒരു പണിക്കാരനെ വച്ചോളാം
കൂലി എന്റെ ശമ്പളത്തില്‍നിന്നു  ഞാന്‍ കൊടുത്തോളാം“. വീടൊന്നു മാറിയതേ ഉള്ളൂ അപ്പൊഴേക്കും നിന്റെത്  എന്റെത് എന്നുള്ള വാക്കുകളൊകെ പുറത്തിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. പെട്ടെന്ന് മുറ്റത്തേയ്ക്ക് എന്തോ കിതച്ചു കൊണ്ട് ഓടി വന്നു രണ്ട് പട്ടികളായിരുന്നു അവ മുറ്റത്തുകിടന്ന് കടി പിടി കൂടി ബഹളമുണ്ടാക്കി ..താഴെ സ്റ്റെപ്പിനടുത്തു കിടന്ന സുലുവിന്റെ പഴയ ഒരു ജോഡി ചെരുപ്പെടുത്ത് ഹരി അവറ്റകളെ എറിഞ്ഞോടിച്ചു.ഈ ശബ്ദ്ദകോലാഹലങ്ങളൊന്നും സുലുവിന്റെ ഉറക്കം കെടുത്തിയില്ല. അവളൊന്നുമറിയാതെ സുഖനിദ്രയിലാണ്  ചൂടു കൂടിയതു കാരണം ഒന്നിച്ചു കിടക്കാറില്ല  കല്ല്യാണം കഴിഞ്ഞു രണ്ടു വര്‍ഷമായി ഒരു വര്‍ഷം കൂടി കഴിഞ്ഞിട്ടു മതിയെന്നാണ് സുലു പറഞ്ഞത്  ഇപ്പൊ ഉദ്ദ്യോഗം കിട്ടിയതല്ലെ ഉള്ളൂ ഒന്ന് സെറ്റിലാകട്ടെ പെട്ടൊന്നൊരു കുഞ്ഞുണ്ടായാല്‍ ഹരിക്ക് ചിലപ്പോള്‍ അത് വല്ല്യ സാമ്പത്തിക ബാദ്ധ്യത സൃഷ്ടിക്കും. ചിലപ്പോള്‍ സുലുവിന്റെ വര്‍ത്താനം കേട്ടാല്‍ തോന്നും കേരളത്തിലെ ധനമന്ത്രി പോലും ഇത്ര അഡ്വാന്‍സ്ഡായി ചിന്തിക്കില്ലെന്ന്  ഇവള്‍ എല്‍ എല്‍ ബിക്ക് പോയതിനു പകരം ഇക്കണോമിക്സായിരുന്നെങ്കില്‍ എവിടെയെങ്കിലുമൊക്കെ എത്തിയേനെ.

                    പുറത്ത് മുറ്റത്തൂടെ നടക്കാന്‍ ഇപ്പൊ ഒരു സുഖം തോന്നുന്നു എവിടെയോ നല്ല മഴ പെയ്യുന്നുണ്ട് അതാ ഇളം കാറ്റ് വീശുന്നേ. ഏതായാലും ഉറങ്ങാന്‍ കഴിയുമെന്നു തോന്നുന്നില്ല കുറച്ച് നേരം ഇങ്ങിനെ നടക്കാം. ഇപ്പൊ വന്ന കാറ്റിനു  ‘കളിപ്പാട്ടെ‘ വാഴത്തോപ്പിന്റെ മണം. തൊടിയിലെ അരിമുല്ലയുടെയും, പിച്ചകത്തിന്റെയും, ഇലഞ്ഞിയുടെയും ഒക്കെ മണം ആക്കാറ്റില്‍ ഹരി മണത്തെടുത്തു “മിറ്റത്തേക്കിറങ്ങിയാല്‍ മതി നല്ല കാറ്റ് കിട്ടും പടിഞ്ഞാറ് നിന്നുള്ള കാറ്റാ നല്ല തണുപ്പുണ്ടാകും” വീടിന്റെ താക്കോല്‍ തരുമ്പൊ ഉമ്മര്‍ ഹാജി പറഞ്ഞത് ഹരി ഓര്‍ത്തു.
                     അയ്യപ്പന്മാരണെന്നു തോന്നുന്നു വിഷുവിളക്കു തൊഴാന്‍ പോയവരായിരിക്കും റോഡരികില്‍ ഒരു ചുവന്ന വാന്‍നിര്‍ത്തിയിട്ടിരിക്കുന്നു എതിരെ വരുന്ന വാഹനങ്ങളുടെ  വെളിച്ചത്തില്‍ മാലയിട്ട ഫ്രൈമില്‍ മുന്നില്‍ തൂക്കിയിട്ട അയ്യപ്പന്റെ ഫോട്ടോ കാണുന്നുണ്ട് ശബരി മലയില്‍ ഈ സീസണില്‍ റെക്കോര്‍ഡ് വരവാന്നാണല്ലോ പത്രങ്ങള്‍ മുഴുവന്‍ റിപ്പോര്‍ട്ട്ചെയ്തത്. ദൈവകണം കണ്ടെത്താന്‍ ശാസ്ത്രലോകം ഒരു വശത്ത് മറു ഭാഗത്ത് ദൈവങ്ങളോടുള്ള ആരാധന അച്ഛമ്മയുടെ ബി പി പോലെ കുത്തനെ മേലോട്ട്.  മനുഷ്യന്മാര്‍ക്കൊക്കെ പേടി കൂടി വരികയാണ്. പേടികൂടുമ്പോഴാള്‍ ഭക്തി കൂടുക എന്ന് ആരോ പറഞ്ഞു കേട്ടത് ഓര്‍ക്കുന്നു. സുലുവും എന്നും കോടതിയില്‍ പോകുന്നതിനു മുന്‍പ് പ്രാര്‍ത്ഥിക്കുന്നതു കാണാം .കേസ് ജയിച്ചാല്‍ അത് ദൈവത്തിന്റെ കഴിവും , കേസ് തോറ്റാല്‍ അത് സുലുവിന്റെ ഭാഗ്യക്കേടും ഇതെന്തൊരു   ന്യായമാണല്ലെ.


            തൊടിയിലെ അരിമുല്ലയുടെ മണവുമായി വന്ന കാറ്റിനു എന്തോ പിശകു പറ്റിയിരിക്കുന്നു കാറ്റിന്റെ ഗന്ധം പതിയെ മാറിത്തുടങ്ങിയിരിക്കുന്നു  റോഡരികിനോടു ചേര്‍ത്തുവച്ച ബോഗണ്‍ വില്ലയുടെ ചോട്ടില്‍ ഒരാള്‍ പെരുമാറ്റം  “ആരാ അത്” ഹരി ഉറക്കെ ചോദിച്ചു ..ആരോ ഒരാള്‍ ട്രൌസറും വലിച്ചു കേറ്റി അയ്യപ്പന്മാരുടെ വണ്ടിക്കരികിലേക്ക് ഓടി “പാവം കാര്യ സാധനയ്ക്കായി വന്നതാണ് വെറുതെയല്ല അരിമുല്ലയുടെ ഗന്ധം മാറിയത് . ഇത്തരം ശല്ല്യങ്ങള്‍ പതിവാണ് . ഇന്നാളൊരിക്കല്‍ സെക്കന്റ് ഷോയും കഴിഞ്ഞു വരുന്ന ആരോ ആണെന്നു തോന്നും സുലുവിന്റെ കാറിന്റെ ചില്ലെറിഞ്ഞു തകര്‍ത്തു   ഒക്കെ ചെയ്തത് മദ്യമാണല്ലോ എന്നോര്‍ത്തു ഒന്നും പറയാന്‍ പോയില്ല കേസു കൊടുക്കാന്‍ സുലുവിനു തെളിവൊന്നും കിട്ടിയുമില്ല.  പട്ടികള്‍ പിന്നെയും വരുമോ ആവോ.അവറ്റകളുടെ കുര മാറി ഇപ്പൊ ഒരു തരം പേടിപ്പിക്കുന്ന ഓരിയിടലായി മാറിയിരിക്കുന്നു എവിടെനിന്നെല്ലാമോ കിതപ്പിന്റെ ശബ്ദങ്ങള്‍ പോലെ അയ്യപ്പന്മാര്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു പട്ടികളുടെ ഓരിയിടല്‍ തുരുതുരെ അലമുറകള്‍ പോലെ ആയി ഹരിക്ക് ആകെ ഒരു പേടി തോന്നി ഏതായാലും ഇനി പുറത്ത് നില്‍ക്കുന്നത് അത്ര പന്തിയല്ല  മൂടിക്കെട്ടിയ കാര്‍മ്മേഘങ്ങള്‍ കരയാന്‍ തുടങ്ങിയിരിക്കുന്നു അയ്യപ്പന്മാരുടെ വണ്ടി മെല്ലെ നീങ്ങി ഹരി അകത്തു കയറി വാതില്‍ കുറ്റിയിടാനൊരുങ്ങവെ  പെട്ടെന്നായിരുന്നു അത് സംഭവിച്ചത്.

                   ശക്തമായ ഒരു ശബ്ദം നിലവിളികള്‍ , അലര്‍ച്ചകള്‍ , ഞരക്കങ്ങള്‍ ,പിന്നാലെ വന്ന വാഹനങ്ങള്‍ ബ്രേക്ക് ചവിട്ടി ടയറുകള്‍ റോഡില്‍ പുളയുന്ന ശബ്ദങ്ങള്‍ .ഹോണടികള്‍ ,  ബഹളങ്ങള്‍ . അടുത്തുള്ള വീടുകളില്‍  വിളക്കുകള്‍ തെളിഞ്ഞു ശബ്ദം കേട്ടെന്നോണം സുലുവും എഴുന്നേറ്റു. എന്താ  എന്താ   സംഭവിച്ചേ...? ഹരി ആകെ തരിച്ചിരിക്കുകയാണ് സുലു ചെന്ന് ഇറയത്തെ ലൈറ്റിട്ടു .ഉമ്മറത്തേക്കിറങ്ങിയ ഹരി അലറി വിളിച്ചു പിന്നിലേക്ക് തിരിഞ്ഞൂ പിന്നാലെ സുലുവിന്റെ അലര്‍ച്ചയും കേള്‍ക്കാമായിരുന്നു . വീട്ടുമുറ്റത്ത് കാറിന്റെ തെറിച്ചു പോയ ഡോറിനൊപ്പം ഒരു പിഞ്ചു കുഞ്ഞിന്റെ ചേതനയറ്റ ശിരസ്സും.ഒന്നും മിണ്ടാനാവാതെ ഹരിയേയും കൊണ്ട് സുലു അകത്തു കയറി വാതിലടച്ചു. ഇഡിമിന്നലോടു കൂടീയ മഴ തകര്‍ക്കുകയാണ് .ജനാലയ്ക്കപ്പുറത്ത് മിന്നിമറയുന്ന വെള്ളി വെളിച്ചങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ബഹളങ്ങള്‍ ഹോണടി ശബ്ദങ്ങള്‍ .  ഹരീ ഹരീ..വാതിലില്‍ ആരോ മുട്ടുന്നു ..ഹരീ.ഹരീ...അപ്പുറത്തെ ഗോപാലേട്ടനാണ് ഹരി മെല്ലെ വതില്‍ തുറന്നു . ഹരീ വണ്ടിയൊന്നു വേണം വേഗം .ഹരി ഒരു നിമിഷം ശങ്കിച്ചു. ഗോപാലേട്ടന്‍ ഹരിയെ തുറിച്ചു നോക്കി  പന്തികേടു മനസിലാക്കിയ ഹരി വേഗം സുലുവിനോട് ചാവി വാങ്ങി  ഗോപാലേട്ടാ സുലു ഇവിടെ ഒറ്റയ്ക്കാണ് അവളാകെ പേടിച്ചിരിക്കുകയാ മുറ്റത്തേക്കിറങ്ങിയപ്പൊ തന്നെ കണ്ടത് ആ കുഞ്ഞിന്റെ....പേടിക്കെണ്ട അതു തുണികൊണ്ടു മൂടിയിട്ടുണ്ട് പിന്നെ സുലു അടുക്കള  വശത്തൂടെ നേരെ എന്റെ വീട്ടിലേക്കു പൊക്കോളൂ അവിടെ സരോജിനിയും ഒറ്റയ്ക്കാ ഹരീ നീ വേഗം ഷര്‍ട്ടിട്


                    ആരൊക്കെയോ ചേര്‍ന്ന് ചോരയൊലിക്കുന്ന ഒരു രൂപത്തെ കാറിലേക്ക് വലിച്ചു കയറ്റി ആദ്യം ഒരറപ്പു തോന്നിയെങ്കിലും പിന്നീട് ഒരാവേശമായിരുന്നു ഏതോ ഒരു ധൈര്യം വീണുകിട്ടിയ പോലെ ഒരു പക്ഷെ മരണം കാത്ത് കഴിയുന്ന അയാളുടേ ജീവന്‍  തന്റെ ഉള്ളില്‍ സന്നിവേശിച്ചിരിക്കാം ഹരി മെല്ലെ കാറിന്റെ സ്പീഡ് മീറ്ററില്‍ ഒന്നു നോക്കി 120 നും മുകളിലാണ് സൂചിക.സാധാരണ 40 നു മുകളില്‍ പോയാല്‍ തന്നെ ഇരു വശത്തേക്കും പോകുന്ന വണ്ടിയാണ് ഇതിപ്പൊ 120 ല്‍ പോയിട്ടും അസാധ്യ കണ്ട്രോള്‍ .മെഡിക്കല്‍ കോളേജില്‍ അയാളേ വിട്ട് തിരികെ വരുമ്പോഴാണ് ഹരി ഹരിയായത് ..തിരിച്ചു പോരുമ്പോല്‍ ഗോപാലേട്ട്നായിരുന്നു വണ്ടി ഓടിച്ചത് "രണ്ടു പേര്‍ അവിടെ തന്നെ പോയി വേറെ രണ്ടൂ പേരെ ഗവണ്മെന്റ് ഹോസ്പിറ്റലിലേക്കാ കൊണ്ടു പോയത് നമ്മള്‍ കൊണ്ടുപ്പോയ മൂപ്പരും ബാക്കിയാവുന്ന കാര്യം കഷ്ടമാണ് പുള്ളിക്കാരന്റെ ഭാര്യയും കുഞ്ഞുമാ പോയത്" . പാവം അയാള്‍ ബാക്കിയാവുന്നതിലും നല്ലത് മരിക്കുന്നതാണ് .

തിരിച്ച് വീട്ടിലെത്തുമ്പൊഴേക്കും ബന്ധുക്കളാണെന്നു തോന്നുന്നു തുണികൊണ്ട് മറവു ചെയ്ത ശവങ്ങള്‍ക്കരികെ അലമുറയിട്ടു കരയുന്ന കുറെ പെണുങ്ങളും കാണാം മൂകാംബികയില്‍ കുഞ്ഞിനു ചോറു കൊടുക്കാന്‍ പോയതായിരുന്നു എല്ലാവരും മുന്നേ പോയ വണ്ടിയിലുണ്ടായിരുന്നവരാണ് ഇവര്‍ എന്ന്  തോന്നുന്നു പിന്നില്‍ വന്നവര്‍ക്കാണ് അപകടം സംഭവിച്ചിരിക്കുന്നത് ഗോപാലേട്ടന്‍  ഒരു പോലിസുകാരന്റെ അടുത്തു ചെന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട് ..അകലെ അപകടത്തില്‍ പെട്ട കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു കിടക്കുന്നു  കുറച്ചു ദൂരെയായി കാറിലിടിച്ച പാണ്ടി ലോറിയും കാണാം ..പിന്നെ അയ്യപ്പന്മാര്‍ എവിടെ പോയി ഹരി ആലോചിച്ചു ...ഒരു പക്ഷെ അയ്യപ്പന്മാരുടെ വണ്ടി കുറുകെ ചാടിയതു കാരണം എതിരെ വരുന്ന കാറി കാണാതെ പോയതാകാം ഡ്രൈവര്‍ . അയാളെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഹരി മെല്ലെ നേരത്തെ കുഞ്ഞിന്റെ തല കിടന്നു പിടഞ്ഞേടത്ത് തിരഞ്ഞു അവിടെയെങ്ങും ഒന്നും കാണാന്‍ കഴിഞ്ഞില്ല  കാറിന്റെ ഡോര്‍ ഒരരുകില്‍ ആരോ ചാരി വെച്ചിരിക്കുന്നു.


                        കണ്ണടയ്ക്കുമ്പോള്‍ ആ കുഞ്ഞിന്റെ ചോരയില്‍ കുളിച്ച മുഖമാണ് മനസ്സില്‍ അവന്റെ അല്ലെങ്കില്‍ അവളുടെ പൊട്ടിച്ചിരികള്‍ കാതില്‍ മുഴങ്ങുന്നതു പോലെ സുലു ഹരിയെ പറ്റിചേര്‍ന്ന് കിടക്കുകയാണ് അവര്‍ ആ ഷോക്കില്‍ നിന്നും ഇനിയും പരി പൂര്‍ണ്ണമായി മുക്തയായിട്ടില്ല “ഹരീ നമുക്ക് കളിപ്പാട്ടേക്ക് പോകാം ഇവിടെ എനിക്കെന്തോ...” ഹരി അവളേ ചേര്‍ത്തു പിടിച്ചു പോകാം നാളെയാകട്ടെ...ഉറങ്ങാതെ രണ്ടു പേരും എങ്ങിനെയോ നേരം വെളുപ്പിച്ചു.
                        തകര്‍ത്തു പെയ്ത മഴയില്‍ മുറ്റത്തെ ചോരത്തുളികള്‍ ഒഴുകി പോയിരിക്കുന്നു റോഡില്‍ ചിതറിത്തെറിച്ച തലച്ചോറുകള്‍ക്കായി കാക്കകള്‍ ബഹളം കൂട്ടുന്നു ..സ്റ്റെപ്പിനു താഴെ ചാരിവെച്ച കാറിന്റെ ഡോറില്‍ അങ്ങിങ്ങായി കുറച്ചു ചോരതുള്ളികള്‍ കാണാം. ആ ഡോറിന്റെ അരികിലായ് ഞാന്നു കിടക്കുന്ന ഒരു പാവകുട്ടിയും. മഴ തോര്‍ന്നിരിക്കുന്നു വിട്ടൊഴിയാതെ മേഘങ്ങള്‍ ദുഖം ഘനീഭവിപ്പിച്ച് മൂടിക്കെട്ടി നില്‍ക്കുന്നു .നേര്‍ത്ത കാറ്റ് വീശുന്നുണ്ട്. ഹരി പൈപ്പെടുത്തു കാറിന്റെ പിന്‍ സീറ്റില്‍ പറ്റിപ്പിടിച്ച ചോര കറകള്‍ കഴുകിക്കളഞ്ഞു


                 “ഇനി തിരിച്ച് പോകുന്നില്ലമ്മേ” അപ്പൊഴാണ് ഹരിയുടെ അമ്മയുടെ കണ്ണൂകളില്‍ വിഷാദം മാറി പ്രസന്നമായത് . ചാരുകസേരയിലിരുന്നു അച്ഛന്‍പറഞ്ഞൂ “അല്ലേലും മുറ്റത്തെ മുല്ലയ്ക്ക് മണമില്ലല്ലോ അല്ലേ”
വിചാരിച്ചതിലും 2 ലക്ഷം കുറവിലാണ് വീടു വിറ്റു പോയത് ഏതോ ഒരു തമിഴന്‍ അണ്ണാച്ചി പുള്ളിക്കാരന് മാന്‍ പവര്‍ സപ്ലൈ ഉണ്ടെത്രെ. കിട്ടിയ വിലയില്‍ പകുതിയും കോണ്ട്രാക്ടര്‍ കൃഷ്ണേട്ട്നു തന്നെ കൊടുത്തു .ഇപ്പൊ കൃഷ്ണേട്ടന്റെ അടുക്കളപ്പുറത്തൂടെ ഉള്ള നാല് സെന്റു ഭൂമിയിലൂടെ കാറ് വീട്ടു മുറ്റത്തോളമെത്തും .


                       മഴ വീണ്ടും തകര്‍ത്തു പെയ്യുകയാണ്  ചൂടു മാറി തണുത്തിരിക്കുന്നു മണ്ണും മനസ്സും
ഹരിയുടെ നെഞ്ചി ചാര്‍ത്തുന്നു കിടന്ന് സുലു പറഞ്ഞൂ “ഒന്നും വേണ്ടായിരുന്നു അല്ലെ“? ഹരി ഒരു ചെറു ചിരിയോടെ ഒന്നു മൂളീ........  ഉം....... ഹരി ആ കുഞ്ഞ് അവനിപ്പൊ സ്വര്‍ഗ്ഗത്തിലായിരിക്കുമോ അതോ..? അവന്റെ മുഖം ഇപ്പോഴും എന്നെ  വല്ലാതെ അസ്വസ്ഥയാക്കുന്നു ചിലപ്പൊ തോന്നും ആ കുഞ്ഞിന് ഹരിയുടെ അതേ മൂക്കാണെന്ന് ചിലപ്പൊ തോന്നും എന്റെ അതെ ചുണ്ടാണെന്ന് ഹരീ പ്ലീസ് എനിക്കവനെ വേണം എനിക്കെന്തോ ഒരു പേടി പോലെ എനിക്കവനെ വേണം ഹരീ..പ്ലീസ്.  രണ്ടു പേര്‍ക്കും മീതെ വെളിച്ചം കണ്ണുകള്‍ ചിമ്മി ഇരുട്ടിന്റെ മറകീറി മിന്നല്‍ വെട്ടങ്ങള്‍ ഒളിഞ്ഞു നോക്കി  ജനലുകള്‍ക്കപ്പുറത്ത് വെള്ളി മണി വിതറി മഴ തകര്‍ത്തു പെയ്യുന്നു,  ഏതോ ഒരു താരാട്ടു പാട്ടിന്റെ ഈണം ഒഴുകിയെത്തുന്ന പോലെ ,മേഘക്കീറുകള്‍ക്കിടയിലൂടെ ചന്ദ്രന്‍ മെല്ലെ തലയുയര്‍ത്തി. ജനലരികിലെ വെളിച്ചം നോക്കി പുതപ്പിനടിയില്‍ പറ്റിച്ചേര്‍ന്ന് സുലുവും ഹരിയും പതുക്കെ ചിരിച്ചു  ഹരി മെല്ലെ പറഞ്ഞൂ ഒന്നും
വേണ്ടായിരുന്നു അല്ലെ.?

Wednesday, May 5, 2010

അപ്പുവിന്റെ ഒരു ദിവസം പാര്‍ട്ട്‌ 1

നാടകക്കാരനും ഒരു ടെലിഫിലിം ചെയ്തു .
കയ്യിലുള്ള ഹാന്ഡി കാമെരയില് ഒരു കസര്‍ത്ത് നടത്തിയതാണ്
പിന്നെ എഡിറ്റിംഗ് ഇതിന് വേണ്ടി സ്വന്തം പഠിച്ചു .
രചന , സംവിധാനം , എഡിറ്റിംഗ് , ട്‌ബ്ബിംഗ്, എന്ന് വേണ്ട പോസ്റ്റര്‍ ഒട്ടിക്കാന്‍ മൈദ കലക്കിയത് വരെ ഈ നാടകക്കാരന്‍ തന്നെ ( ഒരു ബാലചന്ദ്രമേനോന്‍ ലുക്ക്‌ )അഭിനയിക്കാന്‍ മാത്രം പറ്റിയില്ല .. അതാണ് സങ്കടം ...എല്ലാം ഒറ്റയ്ക് ചെയ്തതിന്റെ പോരായ്മകള്‍ ഉണ്ട് അതെല്ലാം മനസിലാക്കി പ്രിയ ബ്ലോഗ്ഗര്‍ മ്മാര്‍ ഇതു കാണുമല്ലോ അല്ലെ ?... ക്ലിപിന്റെ ലിങ്ക് ഇവിടെ കൊടുക്കാം o
അപ്പുവിന്റെ ഒരു ദിവസം പാര്‍ട്ട്‌ 1
അപ്പുവിന്റെ ഒരു ദിവസം പാര്‍ട്ട്‌ 2

Sunday, February 21, 2010

പ്രിയ വാനരാ..(എന്തിനാണൂ ഗ്രൂപ്പു കളികൾ,,,? )

എനിക്കു പറയാനുള്ളത് കാട്ടിൽ ചന്നം പിന്നം അലഞ്ഞു നടക്കുന്ന കുരങ്ങുകളോടാണ്.


പ്രിയ വാനരരെ ...നിങ്ങൾ മർത്യ ജൻമ്മത്തിന്റെ പൂർവ്വികരാണെന്നാണ്..മർത്യ കുല ജാതനായ എന്റെ പൂർവ്വികർ പറഞ്ഞു തന്നിട്ടുള്ളത് ..അതു ശരിയാണെങ്കിൽ ഇനിയും ഒരു രൂപമാറ്റം അനിവാര്യമായിരിക്കുന്ന കാലഘട്ടത്തിൽ എന്റെ ആകുലതകൾ ഞാൻ നിനക്കുമുന്നിൽ തുറക്കുകയാണ്. അതു നിന്നോടു തന്നെ ആകണമെന്നതിൽ തർക്കവും ഇല്ല


ചിന്ന ഭിന്ന മായി അലഞ്ഞിരുന്ന നിന്റെ കൂട്ടങ്ങളിൽ നിന്നും ഗോത്രങ്ങൾ പിറന്നതും ..ഗോത്രങ്ങളിൽ നിന്നും സമൂഹങ്ങൾ ഉണ്ടായതും അവ പിന്നീടു....രാജ്യങ്ങളായി മാറിയെന്നും ചരിത്രം ....ഇവയെല്ലാം ഒരു കൂട്ടായ്മയിലൂടെ പിറന്നതാണ്...അപ്പൊഴും തർക്കങ്ങൾ ഉണ്ടായിരുന്നു എന്നതും സത്യം....അവിടെ അധികാരത്തിനായിരുന്നില്ല ആദ്യ തർക്കം ....ഭക്ഷണമായിരുന്നു ....പിന്നീടു പാർപ്പിടമായിരുന്നു ..പിന്നീട് മണ്ണ് പിന്നീട് അതിന്റെ അധികാരം അധികാരം
കിട്ടിയപ്പോൾ ആരാണ് വലിയവൻ ആരാണ് ചെറിയവൻ എന്നായി ....പിന്നീട് കുബേര വർഗ്ഗവും കുചേല വർഗ്ഗവും ഉണ്ടായി.....അടിമ വർഗ്ഗവും ജന്മി വർഗ്ഗവും ഉണ്ടായി അവിടെ അടിസ്ഥാന വർഗ്ഗങ്ങളുടെ മോചനത്തിന്നായി പോരാട്ടങ്ങൽ ഉണ്ടായി ....തെരുവിലും പാതയോരങ്ങളിലും അടിയേറ്റു വീണവർ ഒരു പാടുണ്ടായിരുന്നു നാളെ പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്കു അന്തസ്സോടെ നിലനിൽക്കാൻ അടിത്തറ പാകിയോർ ... പോരാട്ടങ്ങളിലൂടെ അവർ വാക്കുകളെ പ്രവർത്തികളാക്കിയ ഇന്ദ്രജാലക്കാർ....


അവർ നൽകിയ ഔദാര്യത്തിന്റെ എച്ചിൽ തിന്നു കൂറുകാട്ടാത്ത പട്ടികളെ പ്പോലെ പിന്നാലെ വന്ന് അവർക്കു നേരെ മുറുമുറുക്കുന്ന ഒരു കൂട്ടം യുവ തലമുറ...അവർനടത്തുന്ന മദോന്മ്മാദങ്ങൾ അതിരു കടക്കുന്നേടത്താണ് ഞാൻ ഇതു
നിന്നോടു പറയുന്നത് ... പിന്തിരിഞ്ഞു തലചൊറിഞ്ഞു പേൻ തപ്പാതെ നീ ഞാൻ പറയുന്നതു വല്ലതും കേൾക്കുന്നുണ്ടോ...?
അതോ നീയും അവരെപ്പോലെ ആയോ.....?


പട്ടുടുത്ത യുവതിയെപ്പോലെ, പാലപൂത്ത നിലാവുള്ള രാത്രി പോലെ വിശുദ്ദമായിരുന്ന എന്റെ നാട് ചാഴിയും പുഴുക്കളും തിന്നു വികൃതമാക്കി ഒടിയാറായ കഴുക്കോൽ പോലെ ഒന്നിനും കൊള്ളാത്ത കുറേ..മേൽക്കൂരകളെയും താങ്ങി ഇരിപ്പാണ്...അന്ത്യ ശ്വാസത്തിന്റെ സ്തമ്പനവും കാത്ത്. കാലത്തിന്റെ കരിങ്കാറ്റിലൂടെ മാഞ്ഞു മറഞ്ഞ സാംസ്കാരിക ബോധം. തെളിനീർ, വായു , മനസ്സ്, രാത്രി, പകൽ , സൂര്യൻ, ചന്ദ്രൻ,ആകാശം ,എല്ലം എല്ലാം പ്രതിഷേധാത്മക വിപ്ലവത്തിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത് ...എപ്പോൾ വേണമെങ്കിലും കീഴ്മേൽ മറിയ്ക്കാൻ ശക്തി സംഭരിച്ചു കൊണ്ടിരിക്കുകയാണിന്ന്.


മണ്ണും പുഴയും, ആറും, ഇപ്പൊ കടലും വില പറഞ്ഞ് കൊടുക്കാൻ ഒരുമ്പെടുന്ന കുറെ മന്ദബുദ്ധി മനസ്സുകൾ. വീർത്ത കീശമാത്രം സ്വപ്നം കണ്ടു കഴിയുന്നവർ. ചുളിയാത്ത ഷർട്ടിനുള്ളിലെ ചുളിവു വീണ മനസ്സുകൾ ഒരു കൂട്ടം .ഇവരെ രാഷ്ട്രീയക്കാർ എന്നോ മറ്റോ ആണ്.. വിളിക്കുന്നത്....നാടിന്റെ സംരക്ഷണത്തിന്റെ ചുമതല ഇവരെയാണ് നമ്മൾ ഏൽ‌പ്പിച്ചിരിക്കുന്നത് ...ഇവറ്റകളെ താങ്ങി നടക്കുന്ന ഞാനടക്കമുള്ള് കോവർ കഴുതകൾ മാത്രമുള്ള ഈ നാട്ടിൽ ഇതെല്ലാം ഞാൻ നിന്നോടല്ലാതെ വേറാരോടു പറയും ....


ഞാറ്റു പാട്ടിന്റെ ഈണവും, കുളിർക്കാറ്റും,ചാറ്റൽ മഴയും ,വറുത്ത അരിയും, കട്ടൻ ചായയും സുഖ ശീതളമാക്കിയ ഒരു കാലമുണ്ടായിരുന്നു നമുക്ക് മായം കലരാത്ത മാന്ത്രം ജപിക്കാത്ത ഒരു കാലം , കപ്പയും , ചേമ്പും, ചേനയും,കിഴങ്ങും,
പയറു പടവലവും ,വെണ്ടയും വഴുതിനയും , വെള്ളരി, തക്കാളി , മത്തൻ ,തേങ്ങ , മാങ്ങം, ചക്ക , പേരയ്ക്ക, കശുമാങ്ങ, കുരു മുളക് , ഏലം, അങ്ങിനെ അക്ഷയ ഖനി പോലെ വിഭവ സമൃദ്ധമായി ചുരത്തിയ മാറിടം ആർത്തി മൂത്ത് കടിച്ചു പറിച്ചു...കുടിച്ചു വറ്റിച്ച് ഇപ്പോൾ ചോരയൂറ്റി കുടിക്കുകയാണ്ണ്.


വിദേശാധിപത്യത്തിന്റെ പേരും പറഞ്ഞ് ഉള്ളതിനെ എല്ലാം വിറ്റു തുലച്ചു ഇപ്പൊ അമ്മയെയും പെങ്ങളേയും വിൽക്കാൻ മക്കളും കൂടെപിറപ്പുകളും . മകളെയും , ഭാര്യയെയും വിൽക്കാൻ നടക്കുന്ന, വിൽക്കുന്നതിനു മുൻപേ ഒന്നനുഭവിക്കാൻ നടക്കുന്ന അച്ചഛൻ മാരും. ഇവരൊക്കെയാണ് ഇന്ന് കേരളത്തിന്റെ സാംസ്കാരിക നായകർ. നെഞ്ചിൽ തീപന്തം പേറി നാട്ടിലെ പെണ്ണുങ്ങൾക്ക് കാവലിരുന്ന ഒരു യൌവ്വനം, നാട്ടിലെ ജന്മ്മിമാരുടെ അന്തപുരങ്ങളിൽ തോട്ടപൊട്ടിച്ച യൌവ്വനം ഇന്നെവിടെയാണ് ബസ്സിലും , ബോട്ടിലും ,കപ്പലിലും, വിമാനത്തിലും ,ഒരു വിരൽ തുമ്പിലെങ്കിൽ വിരൽതുമ്പിൽ അത്രയും ആസ്വദിക്കുകയാണവർ...ഇക്കിളികളും സീൽക്കാരങ്ങളും നിറഞ്ഞ വാർത്തകളിലേക്കും
കള്ള കാമങ്ങളെ എക്സ്ക്ലൂസീവുകളാക്കി കൊട്ടി ഘോഷിക്കുന്ന മാധ്യമ പേക്കൂത്തുകളും നിലനിൽക്കുന്ന ഒരു
അശാന്തിയുടെ വിളനിലമായി മാറിയിരിക്കുന്നു കേരളം.
ജാതി, മതം, സമുദായം, കമ്പോളങ്ങളിൽ വിറ്റുകാശുവാരാൻ പറ്റുന്ന ഏറ്റവും മൂല്യമുള്ള വിളനിലങ്ങൾ ....
മനുഷ്യ നന്മ്മയ്ക്കെന്നു പറഞ്ഞ് ഏതോ വിഡ്ഡിക്കു തോന്നിയ വിവരക്കേട് അതാണു മതം.
മനുഷ്യൻ എന്ന പദം ലോകത്തിൽ നിന്നും മറച്ചു കളഞ്ഞ കൊടും കാറ്റ് അതാണു മതം..തീക്കളികൾക്ക് ചൂട്ടാകുന്ന മതം
എവിടെയാണ് ഇത് അവസാനിക്കുക....മനുഷ്യനെ മനുഷ്യനായ് കാണാതെ ..മത ഭ്രാന്താൽ അന്ധത ബാധിച്ച്..നാടും നഗരവും ചുട്ടു കരിക്കുന്ന യൌവനങ്ങളേ ഉള്ളൂ ഇവിടെ ....വിശപ്പിന്റെ വിളനിലങ്ങൾക്ക് വിലയില്ലാതായിരിക്കുന്നു പള്ളിക്കും അമ്പലങ്ങൾക്കും സമരം ചെയ്യുന്ന തലമുറകൾ ...(പണ്ട് വയലിനും വീടിനും ) പുതിയ തലമുറയിൽ സംഭവിക്കാൻ പോകുന്നതെന്ത്..എന്ന ആശങ്കകൾ നല്ല മനസ്സുകളെ ആകുലപ്പെടുത്തുന്നു.


എന്തിനേറെ പറയുന്നു ....പ്രബുദ്ധതതയോടെ ..സമൂഹത്തിനുവേണ്ടി...തൂലിക ചലിപ്പിച്ച ഒരു ചരിത്രത്തിന്റെ പുതിയ തലമുറക്കാർക്ക് ശാസ്ത്രം പതിച്ചു നൽകിയ സാങ്കേതിക വിദ്യയാണ് ബ്ലോഗ് ..ഇവിടെയും ചില പുലയാടി മക്കൾ വർഗ്ഗീയ തിമിരം ബാധിച്ചു അവസരവും കാത്തു കിടക്കുന്നുണ്ട്....അവരെ തിരിച്ചറിയാനും കുഴിവെട്ടി മൂടാനും
നടക്കേണ്ട യുവ സാഹിത്യകാരന്മ്മാർ എല്ലാം തന്നെ ഇഗോയുടെയും അമിതജ്ഞാനി എന്ന അഹങ്കാരത്തിന്റെയും
നട്ടെല്ലുമ്മായി ഗ്രൂപ്പു കളികൾ നടത്തുന്നു ...ഈ ഭിന്നതകളെയെല്ലാം വർഗ്ഗീയ പിമ്പുകൾ മുതലെടുക്കുന്നു എന്ന സത്യം
പലപ്പോഴും നാം അറിയാതെ പോകുന്നു. പച്ച കൊടി കെട്ടി ബൈക്കിലൂടെ ..പട്ടണം ചുറ്റി ആർത്ത് അട്ടഹസിക്കാനും
ചൊട്ടക്കുറിയും കുറുവടിയും ഏന്തി....റുട്ട് മാർച്ച് ചെയ്യാനും പാലൂട്ടുന്ന വെള്ള കുപ്പായത്തിനുള്ളിലെ കറുത്ത മനസ്സുകളെ
നിങ്ങൾ വിതയ്ക്കുന്നത് നിങ്ങടെ കൂടി നാശമാണെന്ന് ഓർക്കുക .....


മറ്റൊരു കാലത്തും ഇല്ലാത്തെ പോലെ ജനങ്ങൾ സംഘടിക്കാൻ തുടങ്ങിയിരിക്കുന്നു .... അന്നത്തിനു വേണ്ടീയല്ല മറിച്ച്...അന്ന്യോന്ന്യം പടവെട്ടി മരിക്കാൻ ആശയം തിന്നു വിശപ്പടക്കിയവർ. അവരിൽ പ്രതികാരത്തിന്റെ
ഇഞ്ചക്ഷൻ കൊടുത്തു വളർത്തുന്ന മദറസ്സകളും ശാഖകളും ..എന്തിനാനു മതം പഠിപ്പിക്കുന്നത് മതം എന്നാൽ ആഗ്രഹം. അതു ഒരുവനു സ്വയമേവ തോന്നേണ്ടതാണ്. അത് എന്തിനാണ് ഇങ്ങിനെ ആഗ്രഹിപ്പിക്കുന്നത് ....ഇവർ കാണുന്ന നേട്ടം എന്താണ് ....ഇവിടെ....ഇവിടെ മുസ്ലീങ്ങൾക്കു വേണ്ടി മാത്രമായി ഒരു രാജ്യം സാധ്യമാവുമെന്ന് അല്ലെങ്കിൽ ഹിന്ദുക്കൾക്ക് മാത്രമായി ഒരു രാജ്യം സ്ഥാപിതമാക്കാൻ കഴിയുമെന്ന് ഇതിനൊക്കെ ഇറങ്ങി പുറപ്പെടുന്ന ഈ വിഡ്ഡീകൾക്ക് തോന്നുന്നുണ്ടോ..?അപ്പോൾ ഇവരുടെ ലക്ഷ്യം എന്താണ് ഇനിയും കണ്ടു പിടീക്കേണ്ടിയിരിക്കുന്നു
ഇതെല്ലാം തിരിച്ചറിഞ്ഞൂ പ്രവർത്തിക്കേണ്ട ബ്ലോഗ്ഗർമ്മാർ അവർ സ്വയമേവ ചളിക്കുഴി തോണ്ടുന്നതെന്തിനാണ്
ഇതിന്റെ എല്ലാം അവസ്സാനം എന്താകും എന്ന് ഈ നാടകക്കാരനു നല്ല ഉറപ്പുണ്ട്... അധികം വർഷങ്ങൾ കഴിയാതെ തന്നെ ..നമുക്കു മരണം കൂട്ടിനെത്തും ഒരു വർഗ്ഗീയ കലാപ ഭൂമിയായി കേരളം മാറും കാരണം അത് ആരുടെ ഒക്കെയോ ആവശ്യങ്ങൾ കൂടിയാണ്...അതു കൊണ്ടു തന്നെ ഇതു നടപ്പിലാക്കാൻ അവർ അടവുകൾ പയറ്റി കൊണ്ടേ ഇരിക്കും നമ്മൾ ഇവിടെ ...കവിതയെയും , കഥയെയും ആവശ്യമില്ലാതെ വിമർശ്ശിച്ചും .. മന്ത്രി തൂറീയതും തുപ്പിയതും . സിനിമാക്കാരന്റെ കോണകം കഴുകിയും ഉണ്ടൂം ഉല്ലസിച്ചും കഴിയും അല്പായുസ്സെന്നറിയാതെ.....


ഞൻ ഒരു ഹിന്ദു അല്ല ഞാൻ ഒരു മുസൽമാനും, ക്രിസ്ത്യാനിയും അല്ല. അതു കൊണ്ടുതന്നെ എനിക്കിതിനെ തിരിച്ചറിയാൻ കഴിയുന്നു. പ്രിയ വാനരാ...ഞാൻ നിന്റെ പുതു തലമുറക്കാരൻ ഒരു നാടകക്കാരൻ മാത്രം എനിക്കുയർത്താൻ കഴിയുന്നത്ര ഞാൻ എന്റെ കൈകൾ ഉയർത്തും പറയാൻ പറ്റുന്നത്ര ഉച്ഛത്തിൽ ഞാൻ പറയും .കാരണം ഞാൻ ഭയക്കുന്നു എന്റെ മരണത്തെ....പുന:ർ ജന്മം എന്ന വിശ്വാസമില്ലാത്തതിനാൽ കിട്ടിയ ഈ ഏക ജന്മത്തെ വളർത്താൻ പാടുപെടുന്ന ഒരു സാധാരണ നാടകക്കാരൻ

Thursday, December 31, 2009

പുതുവര്‍ഷ പേടി

പുതു വര്‍ഷം  പിറക്കുന്നത്‌ ഒരു പേടിയോടെ നോക്കി കാണുകയാണ് നാടകക്കാരന്‍
ഇനിയും ഒരു വര്‍ഷം കൂടി പിറക്കനിരിക്കുകയാണ് കുന്നു കൂടിയ പ്രശ്നങ്ങളുടെ നടുവില്‍ നിന്നും ഒരു സന്തോഷം
നിറഞ്ഞ പുതുവത്സരം ആഘോഷിക്കാന്‍ മലയാളികള്‍ക്കാവുമോ ,,? സംശയം മാത്രമല്ല ..യാഥാര്‍ത്ഥ്യങ്ങളെ നേരില്‍ കാണുമ്പോള്‍ ഉള്ള എന്റെ ഭയം .എവിടെയോ തോറ്റു പോയതിന്റെ ജാള്ള്യത. ആരെയും ഭയക്കാത്ത ഒരു പുതു തലമുറ എന്തും ചെയ്യാന്‍ ധൈര്യമുള്ള ഒരു പുതു തലമുറ മദ്യത്തിനും മയക്കു മരുന്നിനും പോലും പേടി തോന്നുന്ന ഒരു തലമുറ .തിരിച്ചറിവിന്റെ പാതകളിലേക്കു അവരെ നയിക്കേണ്ട  മാധ്യമങ്ങളും , പ്രസ്ഥാനങ്ങളും, സമുദായങ്ങളും വലിച്ചു കീറപ്പെടുന്ന ഒരു സമൂഹം .എവിടെയ്ക്കാണ്  ഈ ഓട്ട പാച്ചില്‍ .?


          സമൂഹത്തോട്  ബാധ്യതയുള്ള ഒരു പൌരന്‍ എന്നനിലയില്‍ ബൂലോകത്തില്‍ നടകക്കാരന്  ഒന്നാം പിറന്നാള്‍  ആകുന്ന ഈ ദിവസത്തില്‍ തന്നെ ബ്ലോഗ്‌ എന്ന മാധ്യമത്തിലൂടെ  ഇത് പറയാം എന്ന് തോന്നി. ഇന്ത്യാ ചരിത്രത്തില്‍  എന്നും വ്യത്യസ്തതയാര്‍ന്നു കേള്‍വി കേട്ടതാണ്  കേരള ചരിത്രം. കനിഞ്ഞു നല്‍കിയ പ്രകൃതി സമ്പത്തിനാലും ലോകം മുഴുവന്‍ പുകള്‍ പെറ്റതാണ് കേരളത്തിന്റെ സംസ്കാരവും ജനകീയതയും ഒക്കെ. അതെല്ലാം തച്ചുടയ്ക്കണം എന്ന  ചൂതട്ടക്കാരുടെ കുതന്ത്രങ്ങളെ  തിരിച്ചറിയാനാകാതെ  ഇന്ന് കാണുന്ന തിന വയലുകള്‍ തിന്നു മുടിക്കാനും സുഖലോലുപതയുടെ കുപ്പായത്തില്‍ ചാടിയൊളിക്കാനും  വെമ്പുന്ന  പാതി ഷണ്ടന്‍മ്മാര്‍ എന്ന് വിളിക്കാവുന്ന പ്രതികരണ ശേഷിയില്ലാത്ത ഒരു "പൂതലുകള്‍"(ഒന്നിനും കൊള്ളാത്ത മരകഷ്ണം)   ആയി   മാറിയിരിക്കുന്നു കേരളത്തിലെ യൌവനം .കയ്യില്‍ അഞ്ചു മൊബൈലും തൂക്കി സൊള്ളി രസിച്ചു നടക്കുന്ന ഈ പ്രായത്തില്‍ സാമൂഹ്യ മായ  കടമകളെ, തന്നിലര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തത്തെ  കുറിച്ച്   ബോധാവന്മാരാകുന്നത്  വിരലിലെണ്ണാവുന്നവര്‍ മാത്രം .


                                എവിടെയാണ് നമുക്ക് പിഴച്ചത്  സാംസ്കാരികമായ അധപതനമോ ,അതോ രാഷ്ട്രീയമായ മൂല്ല്യ ച്യുതിയോ .?ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു  ലോകം പുരോഗതിയിലേക്ക് നീങ്ങുന്നു എന്ന് കരുതി ജീവിതത്തെ പുരോഗതിക്കു വിട്ടു കൊടുത്തു ചുമ്മായിരുന്നാല്‍ പോര ജീവിക്കാനുള്ള സാഹചര്യത്തിന്റെയും,  ഭക്ഷിക്കാനുള്ള ആഹാരത്തിന്റെയും  വക കൂടി ഉണ്ടോ എന്ന് നോക്കണം .ഇതിനെല്ലാം ഉള്ള സാഹചര്യങ്ങളുടെ ലഭ്യത ഉറപ്പു വരുത്തണം .അല്ലാതെ പണം എന്ന കൊമ്പനെ തളയ്ക്കാന്‍  ഒറ്റയ്ക്കിറങ്ങുന്നവര്‍ സൂക്ഷിക്കുക . നടുക്കടലില്‍ നമ്മള്‍ കാണാത്ത ചുഴികള്‍ ഉണ്ടാകും ..അതില്‍ പെട്ട് താഴ്നു പോയാല്‍ പിന്നെ കര കയറാന്‍ കഴിയില്ല . പ്രതിബദ്ധതകള്‍  ഇല്ലാത്ത ഒരു സമൂഹം, പ്രതിസന്ധികളോട്  പോരടിക്കാത്ത സമൂഹം,പ്രത്യയ ശാസ്ത്രങ്ങളോട് നീതി പുലര്‍ത്താത്ത  സമൂഹം ,  ഇതൊക്കെയായി മാറ്റപ്പെട്ടിരിക്കുന്ന കേരള ജനത പോകുന്നത് എവിടെയ്ക്കാണ് . ചരിത്രങ്ങള്‍ മറച്ചു പിടിക്കുന്നത്‌ ആരെ സംരക്ഷിക്കാനാണ് ,
ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും (ഞാന്‍ ഇത് എഴുതിയ ഓര്‍ഡര്‍  ക്രമത്തിനു പോലും തല്ലു കൂടുന്നവരുണ്ടാകാം) മതം എന്ന  ഒറ്റ ചരടിന്മേല്‍ ലോകത്തെ കാണുന്ന  ഒരു സാഹചര്യം  ഒരു പക്ഷെ ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നില്‍  പോലും ഉണ്ടായിരിക്കില്ല . മാപ്പള ലഹള മുതല്‍ തുടങ്ങിയ വര്‍ഗീയ ലഹളകള്‍ തൊട്ടു പലതരത്തിലും പലഭാവത്തിലും നടന്ന ലഹളകള്‍ മരിച്ചു വീണ ആയിരങ്ങള്‍ .ഇവയൊക്കെ ചൂണ്ടി കാണിച്ച  യാഥാര്‍ത്ഥ്യത്തെ ആരൊക്കെയോ ചേര്‍ന്ന്  മറച്ചു പിടിക്കുന്നു . എന്തിനാണ് ഈ പേക്കൂത്തുകള്‍ ..?


          മതവും മനുഷ്യനും ഒന്നായി ഒരു ജനതയായി  ഒരു സമൂഹമായി ഐക്യത്തോടെ കഴിഞ്ഞിരുന്ന, ഒറ്റക്കെട്ടായി സാമൂഹ്യ വിപത്തുകളോട് പ്രതിര്കരിക്കുന്ന  ഒരു കാലം നമുക്കുണ്ടായിരുന്നു.  ഇന്നിന്റെ    മാറു പിളര്‍ന്നാല്‍  നാം കാണുന്നതൊക്കെ  എന്താണ് . ഇത്രയേറെ പഠിപ്പും പത്രാസും ഒക്കെയും ഉണ്ടായിട്ടും എന്തു കൊണ്ടു ഇത്തരം  മതത്തിലും ജാതിയിലും അധിഷ്ട്ടിതമായ ഒരു ജനത ഇവിടെ വളര്‍ന്നു വരുന്നു  എന്തിനിവര്‍ തമ്മില്‍ മത്സരിക്കുന്നു .ജനനന്മയ്ക്കെന്നും പറഞ്ഞു കൊടികെട്ടി ഇറങ്ങിയ  സമുദായീക ഉദ്ദീകരണ യന്ത്രങ്ങള്‍ ഒക്കെ പണചാക്കുകളായി മാറീയിരിക്കുന്നു 
ആരോടാണ് ഇവര്‍ക്ക് കൂര്‍ .? ഇതെല്ലം ചോദ്യം ചെയ്യപ്പെടേണ്ടവരാണ് പുതു തലമുറ .?  അതിനവര്‍ക്കെവിടെ അസമയം അല്ലെ ?
റിയാലിറ്റി ഷോകളിലും  മറ്റും കറങ്ങി നടക്കാനും എസ് എം എസ്  അയക്കാനും അല്ലാതെ അവര്‍ക്കെന്തറിയാം മലയാളം എന്ന ഭാഷയെ
തെറ്റുകൂടാതെ ഉച്ചരിക്കാന്‍ അറിയാത്തവര്‍ എങ്ങിനെ മലയാള ചരിത്രം അറിയും അല്ലെ ..ആരാണ് ഇവരെ പിന്തിരിപ്പിക്കുന്നത്  ആര്‍ക്കാണ് ഇവരിലൂടെ
മുതലെടുപ്പ് നടത്താന്‍ കഴിയുന്നത്‌ .?  ചോദിക്കേണ്ടതാണ് .  കേരളം യുവ തീവ്രവാദികളാല്‍ നിറയുന്നതെന്തുകൊണ്ടാണെന്ന്  ചോദിക്കേണ്ടതാണ് .


                        ഒരു കാലത്ത് നക്സല്‍ തീവ്രവാദ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍  നിലനിന്നിരുന്നു വയനാട്ടിലും കബനിയുടെ തീരത്തും യുവാക്കളുടെ ഒരു ഒത്തുചേരല്‍. സാമൂഹ്യ ബോധത്തോടെ  പ്രവര്‍ത്തിക്കുന്ന തിളയ്ക്കുന്ന കുറേ യുവരക്തങ്ങള്‍ അന്ന് നാടിന്റെ സംരക്ഷകരായി നിന്നിരുന്നു അനിയ്തിക്കെതിരെ കലാപം ചെയ്യുന്ന യൌവനം ..കള്ളന്മ്മര്‍ക്കും കാമ വെറിയന്മാര്‍ക്കും  പേടി സ്വപ്നമായിരുന്ന യോദ്ധാക്കള്‍ ..അതൊരു സമൂഹത്തെ ആകെ നിലനില്‍ക്കാന്‍ വേണ്ടി താങ്ങായി വര്‍ത്തിച്ചിരുന്ന ഒരു പ്രസ്ഥാനമായിരുന്നു .എന്നാല്‍ ഇന്ന് മുള പൊട്ടിയിരിക്കുന്ന  തീവ്ര വാദമാകട്ടെ ഒരു ജനതയെ ആകെ ചുട്ടെരിക്കാന്‍ കൊടികെട്ടി ഇറങ്ങിയിരിക്കുന്നു ഒരു  കാര്യവും ഇല്ലാതെ മതം എന്ന   ഭ്രാന്തിന്റെ പിടിയിലമര്‍ന്നു
സമൂഹമാകെ ചുട്ടെരിക്കാന്‍ വെമ്പുന്ന ഒരു തരാം വേട്ട നായ്ക്കള്‍ ആയി മാറിക്കഴിഞ്ഞിരിക്കുന്നു .  എന്തും ചെയ്യാന്‍ മടിയില്ലാതെ ഇവര്‍
ഈ ലോകത്തിനു നേരെ ഭീഷണി മുഴക്കുന്നു . ഇവരുടെ വളര്‍ത്തു കേന്ദ്രങ്ങളുടെ ഉദ്ദേശം എന്താണ്
എന്തിനു വേണ്ടി ആണ് ഇവര്‍ ഈ പേക്കൂത്തുകള്‍ നടത്തുന്നത് സുഖലോലുപരായ ഒരു പറ്റം  യുവാക്കളെ ഇവര്‍ പണവും വിലയേറിയ പരിതോഷികങ്ങളും
നല്‍കി വശീകരിച്ചു വിഷഭ്രാന്തുകള്‍ കുത്തിവച്ചു മെരുക്കിയെടുത്തു സമാധാനത്തിനു നേരെ പ്രയോഗിക്കാനുള്ള വജ്രായുധമാക്കിയെടുക്കുന്നത് എന്ത് നേടാനാണ്
ഉള്‍ തിളപ്പില്‍ അറിയാതെ പോകുന്ന കുറെ സത്യങ്ങള്‍ .  അമ്മ, പെങ്ങള്‍ . സുഹൃത്തുക്കള്‍,  സ്നേഹം  ഇവയൊന്നും തിരിച്ചറിയാന്‍ പറ്റാതെ പോകുന്ന  ഒരു യൌവനം .


                            ഇവരെ പ്രധിരോധിക്കാന്‍ ഒറ്റകെട്ടായി നില്‍ക്കേണ്ട രാഷ്ട്രീയ കക്ഷികള്‍  ക്ഷുരകന്മാരുടെ പണിചെയ്യുമ്പോള്‍ ജനം പ്രതീക്ഷ അര്‍പ്പിക്കേണ്ടത്‌
എന്തിലാണ് ഇപ്പോഴും വന്നു ചേരാവുന്ന മരണത്തിലോ ..ഹിന്ദുവെന്നും മുസ്ലീമെന്നും പറഞ്ഞു രണ്ടു കൂട്ടരും നടത്തുന്ന ഈ തുടച്ചു നീക്കലിന്റെ തത്വശാസ്ത്രം  പുതുക്കിപണിയാന്‍
പുതുവര്‍ഷം പിറക്കുംബോഴെങ്കിലും ഒരു സോക്രട്ടീസ്  പുനര്‍ജനിക്കുമോ കാത്തിരുന്നു കാണണം ..തിരുത്തി എഴുതപ്പെട്ട ചരിത്രങ്ങളുമായി അവര്‍ പടയോട്ടം തുടങ്ങി കഴിഞ്ഞു
ആ  രണാങ്കണത്തില്‍  പിടഞ്ഞു വീഴുന്ന ചോരത്തുള്ളികള്‍  നിരപരാധികളുടെതാവാം .ഇവിടെ ഇട്ടു വീഴുന്ന ഓരോ ചോരത്തുള്ളികളില്‍ നിന്നും പുതുതായെന്തെങ്കിലും വായിച്ചെടുക്കുവാന്‍
തലയുയര്‍ത്തി നില്‍ക്കുന്ന യൌവങ്ങള്‍ക്ക്  കഴിയുമോ ..?  കഴിയട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം ...നന്മ തിന്മകളുടെ വേര്‍തിരിച്ച പുസ്തകങ്ങള്‍ ..ഈ യൌവനങ്ങളെ തേടി എത്തട്ടെ
എന്നുമാത്രം ആശംസിച്ചു കൊണ്ട്  നാടകക്കാരന്റെ എല്ലാവിധ പുതുവത്സരാശംസകളും നേരട്ടെ.....
                          








Monday, November 16, 2009

ചെത്ത് ഹീറോകൾ




മാതൃഭൂമിയിൽ വന്ന ഒരു ഫീച്ചർ വായിച്ചപ്പോഴാണു ഇതു എഴുതാൻ തോന്നിയത് മറ്റൊന്നുമല്ല ചേർത്തലയിലെ ഒരു ചെത്തുകാരൻ രമണനെക്കുറിച്ചു തുടങ്ങി പഴയ കാല ചെത്തു കാരുടെ ഒരു ചരിത്രം തന്നെ വിവരിക്കുന്നുണ്ടായിരുന്നു ആ ഫീച്ചർ ......അതു വായിച്ചപ്പോൽ ഏറെ കുറേ സാമ്യം ഉള്ള എന്റെ നാട്ടിലെയും ചെത്തു കാരെ കുറിച്ചു ഓർമ്മ വന്നു ....അപ്പോൽ അതൊന്നു പോസ്റ്റണമെന്നു തോന്നി
നാടകക്കാരനും ഒന്നു പയറ്റി നോക്കിയ മേഖലയായതിനാൽ തീർച്ചയായും പോസ്റ്റണമെന്നു തോന്നി...പണ്ട് ഡിഗ്രി മടുത്ത് ..തേരാപ്പരാ നാടകവുമ്മായി നടക്കുന്ന കാലത്ത് ഉച്ചയ്ക്ക് അവലും പഞ്ചസാരയും വാങ്ങി ഒരു സ്പൂണും എടുത്ത് കൊട്ടിലപുഴയുടെ ഓരത്തുള്ള തെങ്ങിൻ തോപ്പിലേക്കു പോകുമായിരുന്ന കാലം ...മറ്റൊന്നിനും അല്ല ഉച്ച ഭക്ഷണം അവിടെ ആയിരുന്നു ...നല്ല ഇളനീർ കൊത്തി വെള്ളം കുടിച്ച് അതിന്റെ ഉള്ളിൽ നേർത്ത പാടപോലെയുള്ള കാമ്പ് സ്പൂണുകൊണ്ടു ചുരണ്ടിയെടുത്ത് അവലും പഞ്ചസാരയും ചേർത്തോരടി...അതിന്റെ സ്വാദ് ഒന്നു വേറെ തന്നെ ആയിരുന്നു ..പലപ്പോഴും കണ്ടവന്റെ തോട്ടത്തിലെ ഇളനീരായിരുന്നു ആഹാരം ...പിന്നെ പിന്നെ പിടിക്കപ്പെടും എന്നായപ്പോൾ ചെത്തു തൊഴിൽ പഠിച്ചാൽ എന്താ...ദിവസവും ഇങ്ങിനെ അടിക്കാമല്ലോ..ഏന്നായി ചിന്ത ...നല്ല ഒരു ഗുരുവിനെ തേടീപ്പിടിച്ച്...പാർട്ടിയോട് അനുവാദവും വാങ്ങി..(ഞങ്ങടെ അവിടെ ചെത്തു തൊഴിൽ പഠിക്കാൻ സംഘടനയുടെ അനുവാദം അനിവാര്യമായിരുന്നു അല്ലത്ത പക്ഷം പഠിപ്പിച്ചവന്റെ ജോലി തെറിക്കും)..അങ്ങിനെ തളപ്പും കത്തിയും കുരുന്നും(തെങ്ങിന്റെ കുലമുറിച്ച് അതിന്റെ മുകളിൽ തടവുന്ന ഒരു പച്ചിലയാൺ കുരുന്ന് അത്..കള്ളിന്റെ വരവിനു ലൂബ്രിക്കന്റായി പ്രവർത്തിക്കും..)ഒക്കെയായി മുകളിലേക്ക്....മറ്റെന്താണാലോചിക്കാൻ...ദിവസം രാവിലെ ഉച്ചയ്ക്ക് വൈകുന്നേരം...ബാക്കി സമയമെലാം ഫ്രീ.....പിന്നെ കൈ നിറയെ കാശും..ഇഷ്ടം പോലെ സിനിമാ കാണാം ..ചുറ്റിയടിക്കാം ...പിന്നെ ബാക്കി സമയത്ത് നാടകവും കളിക്കാം....ഇതിൽ പരം നല്ല തൊഴിൽ വേറെ എന്തുണ്ടെടേ........പത്തു പതിനഞ്ചു ദിവസം രാവിലെ എഴുന്നേറ്റു തെങ്ങിൽ ചാടിക്കേറി...പുതിയ കുലമുറിച്ചു.കുനി .തുടങ്ങി..(കുനി എന്നാൽ കുലമുറിച്ച് ഓലക്കീരു കൊണ്ട്..നന്നായി വരിഞ്ഞു കെട്ടിയതിനു ശേഷം..അതിന്റെ മണ്ടയ്ക്കു പത്തറുപതു പ്രാവശ്യം ...കത്തിയുടെ പിൻ വശം കൊണ്ടു അടിക്കണം...(കുനിക്കണം).അങ്ങിനെ രണ്ടോ മൂന്നോ ആഴ്ച്ച..പിന്നെ കള്ളിന്റെ നേർത്ത നനു നനുപ്പു കണ്ടു തുടങ്ങും ..അതിനു ശേഷം പിന്നെ കുനി കുറയ്ക്കാം ..പത്തോ പന്ത്രണ്ടോ ഒക്കെ മതി.)ആ ദ്യമൊക്കെ നല്ല സുഖം തോന്നി...പിന്നീടു രാവിലെ ഉള്ള എഴുന്നേല്പ് അത് മുടങ്ങാൻ തുടങ്ങി ...‘എന്തേടാ..ഇന്നു വരാഞ്ഞെ..?” എന്ന ഗുരുവിന്റെ ചോദ്യത്തിനു . . പല പല കളവുകൾ പറഞ്ഞു മടൂത്തപ്പോൾ......വീണ്ടും പോകാൻ തന്നെ നിർബന്ദിതനായി...പിന്നെ ഒരു മാസം കണ്ടിന്യൂ ചെയ്തു..
അതുകഴിഞ്ഞു ആരോഗ്യം എന്നോടു കരുണ കാണീച്ചില്ല തെങ്ങിന്റെ മ്ണ്ടയിൽ കേറിയിരുന്നാൽ അപ്പോതുടങ്ങൂം കാലു ലയ്ലന്റു ബസ്സിന്റെ ഗിയർ ലിവർ വിറക്കുന്നതു പോലെ വിറക്കാൻ...അതു കണ്ടഗുരു പറഞ്ഞൂ .. “ഞാൻ അന്നേ നിന്നോടു പറഞ്ഞിട്ടില്ലേ.. ഓരോരുത്തനും ഓരോന്നു പറഞ്ഞിട്ടുണ്ടു
നിനക്കു പറ്റിയ പണീ നാടകമാ.....”അന്നു നിർത്തി ...കള്ളു ചെത്ത്.....പക്ഷെ കള്ളുചെത്തുകാരെ കാണുമ്പോൾ എനിക്കിന്നും ബഹുമാനമാണ്.

മഴക്കാലമായാൽ കള്ളുചെത്തുകാരുടെ ...കഷ്ടകാലമാക്കും...പുഴയോരത്തെ തെങ്ങാണേങ്കിൽ പിന്നെ പറയുകയേ വേണ്ട...കുലം കുത്തി ഓഴുകുന്ന പുഴയാണെങ്കിലും ..മലവെള്ളം വന്നാലും ...ചെത്തുകാരന് കള്ള് ചെത്തതെ വയ്യ ഒരു ദിവസം ചെത്തിയില്ലെങ്കിൽ തെങ്ങ് തന്നെ നശിച്ചു പോകും ...കുലയുടെ ഉള്ളിലേക്ക് കള്ളിറങ്ങീയാൽ..പിന്നെ തീർന്നു...മണ്ട നശിക്കും..
അതു മാത്രമല്ല മഴക്കാലമായാൽ തെങ്ങു മുഴുവൻ പായൽ നിറയും ...പിന്നെ ഒന്നു തൊട്ടാൽ മതി തെന്നിപ്പോകും അത്രയ്ക്കു വഴു വഴുപ്പാണ് ..എങ്കിലും ചെത്തുകാരൻ കയറിപ്പോകുന്നതുകാണുമ്പോൾ കണ്മിഴിച്ചു നിന്നിട്ടുണ്ട്.. ഞാൻ.
നാട്ടിലെ പിരിവുകാരുടെ ഒരു വല്ല്യ അഭയ കേന്ദ്രമാണ്ണ് ചെത്തു തൊഴിലാളികൾ..എല്ലാ പിരിവുകാരന്റെ കണ്ണിലും തിളക്കം വീഴുന്നത് ചെത്തു തൊഴിലാളിയെ കാണുമ്പൊഴാൺ
പാർട്ടി പിരിവാണെങ്കിൽ പിന്നെ പറയുകയേ വേണ്ട...ചോദ്യമില്ല പറച്ചിലില്ല...500. 1000 മിനിമം ...റസീറ്റ് കീശയിൽ വച്ചു കൊടൂക്കും ...ഇവർ വല്ലതും അറീയുന്നുണ്ടോ..പായൽ നിറഞ്ഞ തെങ്ങിന്റെ വഴുവഴുപ്പും കഷ്ടപ്പാടും

നാട്ടിലെ പെണ്ണൂങ്ങൾക്കെല്ലാം ആരോഗ്യ ദൃഡഗാത്രരായ ഈ ചെറുപ്പക്കാരോട് ഒരു പ്രത്യേക മമതയാണ്.. തെറ്റിദ്ദ്ധരിക്കേണ്ട ...വഴിയേ പോകുമ്പോൾ ഒരു തേങ്ങയിടാൻ പറഞ്ഞാൽ അവർ ഇട്ടു കൊടുക്കും ഇത്തരം സന്ദർഭങ്ങളിൽ തെറ്റിദ്ധരിക്കേണ്ട വഴിക്കു നിൽക്കുന്നവരും ഇവരുടെ ഇടയിൽ ഉണ്ട്...പിന്നെ നാട്ടിലെ പല മാന്യന്മാർക്കും ഇവരോട് വെരുപ്പാൺ കാരണം രാത്രികാലങ്ങളിൽ ഏതോ അന്തപുരത്തിൽ കിടന്നുറങ്ങീ രാവിലെ പോകുമ്പോൾ എല്ലം മോളിലിരുന്നു കാണുന്നൊരാൾ ഉണ്ടല്ലോ...അയാളുടെ പ്രത്യക്ഷാവതാരമാണല്ലോ..ഈ ചെത്തു തൊഴിലാളികൾ.
അതും കൂടാതെ നാട്ടിൽ നടക്കുന്ന എല്ലാ ചടങ്ങുകൾക്കും നാട്ടുകാർ ആശ്രയിക്കുന്നത് ഇവരെ ആയിരിക്കും ..മരണം നടന്നിടത്തും കല്ല്യാണം നടക്കുന്നേടത്തും ആൺ കരുത്തിന്റെ പൌരുഷവുമായി അവർ നിറഞ്ഞു നിൽക്കും ..എല്ലാത്തിലും മുൻപിൽ ഒരു ഹീറോയെ പ്പോലെ ...........

തെങ്ങ് ചതിക്കില്ല എന്നത് ഒരു പഴ് മൊഴിയാണെങ്കിലും ഒരു നിമിഷത്തിന്റെ പിഴവിൽ പുറം മടലിന്റ് കള്ളക്കെണിയിൽ ഇന്നും എഴുന്നേൽക്കാനാവാതെ കിടക്കുന്ന ജന്മങ്ങൾ നിരവധിയാൺ അപ്പൊഴൊന്നും ഈ പറയുന്ന കല്ല്യാണ വീട്ടുകാരോ..പിരിവുകാരോ..തേങ്ങയിടാൻ വിളിക്കുന്ന പെണ്ണൂങ്ങളൊ തിരിഞ്ഞു നോക്കാറില്ല
നാടകക്കാരന്റെ അനുഭവത്തിൽ തന്നെ ഉണ്ടായതു കൊണ്ടു പറയുകയാൺ എന്റെ ഒരു ആപ്പൻ, കൂടാതെ എന്റെ കസിൻ ബ്രദർ..ഇവർ രണ്ടു പേരും തെങ്ങീന്റെ ചതിയിൽ പെട്ടവരാൺ ,,കസിൻ ബ്രദർ ഇപ്പോൾ എഴുന്നേറ്റ് നടക്കാവുന്ന നിലയിലാണ്. ആപ്പൻ ഇപ്പോഴും രണ്ടാളുടെ പരിർക്ഷണയിൽ ജീവിതം നരകിച്ചു തീർക്കുകയാണ്...

മരണത്തെ മുന്നിൽ കണ്ട് ഒരു നേരത്തെ ലഹരി പകർന്നു നൽകാൻ ജനങ്ങൾക്കു അല്പം മനശ്ശാന്തി കൊടുക്കാൻ ..ജീവൻ പണയം വച്ചുള്ള ഈ കളിയിൽ അവർ ഹീറോകൾ തന്നെയാണ്...വിരിഞ്ഞ മാറൂം തുടൂത്തുനിൽക്കുന്ന ശരീവുമായി അവർ ഹീറോകൾ ആയി തുടരട്ടെ...തെങ്ങിന്റെ ചതിയിൽ സീറോ ആകാത്തിടത്തോളം കാലം.