NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Tuesday, August 16, 2011

നിലയ്ക്കപ്പെടുന്ന ആത്മ ഗന്ധങ്ങള്‍

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

          ടിയിറങ്ങിപ്പോരുമ്പോൾ  ഒരു നിമിഷം ആലോചിച്ചു. യാത്ര പറയേണ്ടെ .  എന്തു പറയും..? പോട്ടെ, പോയ് വരട്ടെ, വീണ്ടും വരാം എന്നീ ഉപചാരവാക്കുകളിൽ ഏതു പറയും എന്നൊരു ശങ്കതോന്നി.  വീണ്ടും വരാം, പോയ് വരട്ടെ , എന്നതൊക്കെ തീർത്തും കള്ളമാണെന്നു തോന്നി. താൻ ഇനി ഒരിക്കിലും ഇവിടേക്ക് മടങ്ങി വരില്ലെന്ന് അയാൾക്കറിയാമായിരുന്നു. ഒടുക്കം "പോട്ടെ" എന്നു പറഞ്ഞു പടിയിറങ്ങി.  ശീ‍മകൊന്നക്കാടും കഴിഞ്ഞ് കുളക്കടവിന്റെ പിന്നാമ്പുറത്തെ അരമതിലിൽ കൈ താങ്ങി ഇടവഴിയിലേക്കിറങ്ങുമ്പോൾ അവർ അടുക്കളവാതിലിലൂടെ അയാളെ നോക്കുന്നുണ്ടായിരുന്നു.   ഇടവഴിയിലെ ചരലിൽ കാൽ പുതഞ്ഞപ്പോൾ ചെരുപ്പിന്റെ വള്ളി പൊട്ടി.  വള്ളിയിടാൻ തുനിഞ്ഞപ്പോഴാണു കക്ഷത്തിൽ വച്ചിരുന്ന  പൊതി  താഴെപ്പോയത് . “അയ്യോ മറന്നു പോയിരിക്കുന്നു.തിരിച്ചു പോയി കൊടുത്താലോ..?  അല്ലേൽ പോട്ടെ” ഈ പൊതി അവർക്ക് സന്തോഷത്തെക്കാളേറെ സങ്കടമായിരിക്കാം പ്രദാനം ചെയ്യുക എന്നു തോന്നി. നടന്നകലുമ്പോഴും  കോലായിലെ കുട്ടിതിണ്ണമേൽ ചുമരും ചാരിയിരുന്ന ചിത്രയുടെ മുഖമായിരുന്നു അയാളുടെ മനസ്സു മുഴുവൻ.

            ലക്ഷ്മിയോട്  പറഞ്ഞത് എന്തൊക്കെ കളവാണ് എന്നോർത്തപ്പോൾ തന്നോടു തന്നെ അൽ‌പ്പം ദേഷ്യം തോന്നി.  പുറത്തിറങ്ങുമ്പോൾ അവൾക്കു പരിഭവമാണ്.  “ ഇന്നേതു ബാറിലേക്കാണാവോ”.? ബാറിൽ പോകാനാണു വീട്ടീന്നു പുറത്തിറങ്ങുന്നത് എന്നവൾക്കറിയാം കൊച്ചു മക്കളൊക്കെ സ്കൂളിൽ പോയാൽ പിന്നെ നേരെ ബാറിലേക്ക് ഒരു രണ്ടെണ്ണം വീശി  ഉച്ചയൂണിനു വീട്ടിൽ തിരിച്ചെത്തും  ഊണും കഴിഞ്ഞൊരു മയക്കം. പിന്നെ വൈകിട്ട് കുട്ടികൾ വന്നാൽ അവരോടൊപ്പം അൽ‌പ്പം രാത്രിയിൽ ടി വി പെട്ടിക്കു മുഖം കൊടുത്ത് പത്തു മണിക്കു മുന്നേ വീണ്ടും ഉറക്കം. ഒരു ദിവസം ക്രമപ്പെടുത്തിയിരിക്കുന്നത് ഇങ്ങിനെയാണ്.  ദിവസങ്ങൾക്ക്  മണിക്കൂറുകളുടെ വിലപോലും ഇല്ലാതെ കൊഴിഞ്ഞു പോകുന്നു. ഉച്ചയൂണിനു വീട്ടിലെത്താത്തതു കണ്ട് ലക്ഷ്മി പരിഭവിക്കാൻ ഇടയുണ്ട്. വഴിയിലെങ്ങും ഒരോട്ടോ പോലും കിട്ടാനില്ല , മടക്കക്കാരനെ കിട്ടിയിരുന്നെങ്കിൽ  അൽ‌പ്പം കാശ് ലാഭിക്കാമായിരുന്നു. ചുട്ടുപൊള്ളിക്കുന്ന വെയിൽ.   മടക്കക്കാരൻ പോയിട്ട് ഒരു തുടക്കക്കാരനെ കിട്ടിയെങ്കിൽ എന്നാശിച്ചു പോകുന്നു . തൊണ്ട വരണ്ടു പോയിരിക്കുന്നു. ആകെ ഒരു തളർച്ച,   വെയിൽ തന്നെ ശിക്ഷിക്കുന്നതു പോലെ അയാൾക്കു തോന്നി.
നടത്തത്തിനിടയിലെപ്പോഴോ അയാൾക്ക്  ഒരു ഓട്ടോ കിട്ടി.  ഓട്ടോക്കാരന്റെ  പെട്ടിയിൽ നിന്നും ഒരു സ്ക്രൂ ഡ്രൈവർ വാങ്ങി  ചെരുപ്പിന്റെ വള്ളി ഇട്ടു.  ടൌണിലേക്കല്ല എന്നു പറഞ്ഞെങ്കിലും  ടൌണുവരെ പോകാൻ  അയാളുടേ ക്ഷീണം ഡ്രൈവറെ നിർബന്ധിച്ചു.
തിരികെയാത്രയ്ക്ക് ഇനിയും സമയമെടുക്കും ഒന്നു രണ്ടു ബസ്സ് ഇന്നു സർവ്വീസ് ഇല്ല  അതു കൊണ്ടു തന്നെ   ഉള്ളബസ്സ്  ഒരു മണിക്കൂർ ലേറ്റാണെന്നും   കൂടെയിരുന്നയാൾ പറഞ്ഞു. മനസിലെന്തൊക്കെയോ തോന്നിപ്പിക്കുന്ന കാറ്റ്  അതു  ശരീരമാകെ അരിച്ചു കയറുന്നു.  അതിനിടയിൽ  ജന നിബിഡമായ  ആ ബസ്റ്റാന്റിലെ ശബ്ദങ്ങൾ എല്ലാം നിശംബ്ദമാകുന്നു.
      
       എന്തായിരിക്കാം അവളുടെ മനസിൽ ഇപ്പോൾ .  കാട്ടിലെ കോടമഞ്ഞിന്റെ പുതപ്പിനകത്ത്  പറ്റിപ്പിടിച്ചുറങ്ങിയതോ.. അതോ  അട്ട കടിച്ച ചൊറിഞ്ഞു വീർത്തകാലും കൊണ്ട് കാടും മേടും കേറിയിറങ്ങി  പോലീസിന്റെ കണ്ണിൽ പെടാതെ ഒഴിഞ്ഞു പോയതോ.? ഓർത്തെടുക്കാൻ അവൾക്കെന്തൊക്കെയോ  ഉണ്ട് തനിക്കും.  1974ൽ ആണ്  ക്യാമ്പസ്സിൽ നിന്നും വിപ്ലവ പ്രസ്ഥാനങ്ങളിൽ ആകൃഷ്ടരായി   താനും ചിത്രയും മലകയറുന്നത് അന്നു നക്സൽ ബാരി പ്രക്ഷോഭത്തെ തുടർന്ന് തീവ്ര മാവോയിസം തലയ്ക്കു പിടിച്ച ക്യാമ്പസ്സുകളിൽ ഒന്ന് ഞങ്ങടെ ക്യാമ്പസ്സായിരുന്നു.  അന്ന് ഒരാവേശമായിരുന്നു. അടിസ്ഥാന വർഗ്ഗത്തിന്റെ മോചനം. അതൊന്നു മാത്രമായിരുന്നു  ചിന്ത.  വേരുറപ്പിക്കാൻ വിടാതെ ഇത്തരം തീവ്ര വാദ പ്രസ്ഥാനങ്ങളെ വേരോടെ പിഴുതെറിയുന്ന കാലത്തിന്റെ  കറുത്ത വള്ളിയിലൂടെ തന്നെ  ഊഞ്ഞാലാടി ഞങ്ങളും   കബനി കടന്നു. നടന്നു പോയ വഴികൾ ഏതാണെന്നോ എന്താ‍ണെന്നോ ഒന്നും അറിയില്ല്ല പക്ഷെ  ഒന്നു മാത്രമറിയാം  കാടിന്റെ കറുപ്പു പോലെ സത്യമായിരുന്നു  ഞങ്ങടെ ലക്ഷ്യവും. കൊടിയ തണുപ്പിലും മഴയിലും ഉടയാത്ത സമര വീര്യം. കണ്ണുകളിലെ തീഷ്ണത,  എല്ലാത്തിനും ഇടയിൽ അതേത്രീവ്രതയോടെ  അട്ടയെപ്പോലെ പറ്റിക്കൂടിയതായിരുന്നു ഞങ്ങടെ പ്രണയവും.  കാട്ടുവള്ളികളിൽ കെട്ടു പിണഞ്ഞു  ചിത്രയുടെ കാലു കുരുങ്ങിയപ്പോൾ താഴെപ്പോയ പാദസരം.  അതു പിന്നെ അവൾക്കു തിരികെ കൊടുത്തില്ല  പറയാതെ നെഞ്ചിനുള്ളിൽ സൂക്ഷിച്ചു. അതാണിപ്പോൾ തിരികെ കൊടുക്കാൻ കഴിയാതെ തന്റെ കൂടെ തന്നെ തിരിച്ചു പോന്നത്.

           ശങ്കരന്മാഷിന്റെ മോള്  ചിത്രയുടെ കദന കഥ  ടിവിയിൽ കണ്ടാണറിയുന്നത്.  സഹായത്തിനാരും ഇല്ലാതെ ഒറ്റയ്ക്ക് ഒരു ദുരിത ജീവിതം  .   കൈയ്യിലിരുന്ന ചായക്കോപ്പ  താഴെപ്പോയതും  കണ്ണു കലങ്ങിയതും ഒക്കെ അറിഞ്ഞത്  ലക്ഷ്മിയുടെ ശകാരം കേട്ടായിരുന്നു. അന്നു തുടങ്ങിയ അസ്വസ്ഥതയായിരുന്നു അവളെ ഒന്നു കാണണം എന്നത്.  കെട്ടു പിണഞ്ഞ കാട്ടുവള്ളികൾക്കിടയിൽ നിന്നും ചിത്രയെ വലിച്ചൂരിയെടുത്തത് രണ്ടു മനസ്സുകൾക്കും രണ്ട് ശരീരങ്ങൾക്കും കെട്ടുപിണയാനായിരുന്നു.  കൊടും തണുപ്പിൽ  അവളുടെ നെഞ്ചുപകർന്ന ചൂടിൽ. ചുണ്ടുകൾ പകർന്ന, കാട്ടു തേനിട്ടു വാറ്റിയ നാടൻ മദ്യത്തിന്റെ വീര്യത്തിനപ്പുറത്തെ ലഹരിയിൽ ഒന്നായ നിമിഷങ്ങൾ.    പോലീസിന്റെ വിസിലു കേട്ട് ഞെട്ടിയുണർന്ന ആ രാത്രിയുടെ അവസാന യാമങ്ങളിൽ  ഓട്ടത്തിനിടയിൽ  എപ്പോഴോ  നഷ്ടപ്പെട്ട തന്റെ കൈക്കുള്ളിൽ  ചേർത്തു വച്ച  അവളുടെ രണ്ടു വിരലുകൾ,  ആ മാർദ്ദവം ഇപ്പോഴും സിരകളെ  കുളിരണിയിക്കുന്നു. പിന്നീട് പത്രങ്ങൾ പറഞ്ഞു  ചിത്ര അറസ്റ്റിലാണെന്ന്.  ചിതറിപ്പോയ സംഘങ്ങൾക്ക് പിന്നെ ഒരുമിക്കാനായില്ല അങ്ങിനെ  താനും പിരിഞ്ഞു.  പിന്നെ ചിത്രയെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. ഇപ്പോ ഈ അവസ്ഥയിൽ.

                  കലാവധിയാകാതെ  ബാങ്കിലെ ഫിക്സഡ് പിൻ വലിക്കുമ്പോൾ  മാനേജർ ചോദിച്ചു  “എന്തിനാ ഇപ്പോ  രാജേട്ടന്നു കാശ്”   എന്ന്. “ഒരത്യാവശ്യം”  എന്നു മാത്രം പറഞ്ഞു തടിയൂരി.  അവരെ പറഞ്ഞിട്ടൂം കാര്യമില്ല.  കേന്ദ്ര ഗവർമെന്റ്  ഉദ്യോഗാർത്ഥികളായ മകനും മകളും ഉള്ള ഒരു അച്ഛൻ,  ഫിക്സഡ് ഡപ്പോസിറ്റ് കാലമെത്താതെ പിൻ വലിക്കുന്നതിലെ സംശയം സ്വാഭാവികമായും ഉള്ള ചോദ്യത്തിനു വഴിവച്ചതാ‍കാം.  അതൊന്നും വകവയ്ക്കാതെ പിന്നീടുള്ള വഴികൾ എല്ലാം  ചിത്രയെ അന്വേഷിച്ചുള്ളതായിരുന്നു.
              കണ്ടപ്പോൾ  മനസിലായില്ല അത്രയ്ക്കു വികൃതമായിരിക്കുന്നു.  തനിക്കിപ്പോഴും ഒരു മാറ്റവും ഇല്ലെന്ന് അവൾ പറഞ്ഞു. പ്രായത്തേക്കാളേറേ ശരീരം തളർന്നിരിക്കുന്നു. “ഒറ്റയ്ക്കായി അല്ലെ..?” എന്ന എന്റെ ചോദ്യം തീർത്തത്  സാരിത്തുമ്പിലേക്ക്  കണ്ണീരുകൊണ്ട്  ഒരു മഴയായിരുന്നു . ആശ്വസിപ്പിക്കാനോ  ഒരു വാക്കുരിയാടാനോ  അയാളെക്കൊണ്ടു സാധിച്ചില്ല.  മനസു തണുത്തപ്പോൾ എപ്പോഴോ കാര്യങ്ങൾ സംസാരിച്ചു. കൈയ്യിലിരുന്ന കുറച്ചു കാശ് അവൾക്കു കൊടുത്തു  വാങ്ങാൻ വിസമ്മതിച്ചെങ്കിലും വാങ്ങാതിരിക്കാൻ അവൾക്കാവുമായിരുന്നില്ല.  “അന്ന് അച്ഛന്റെ  പരിചയത്തിലെ ഒരു പോലീസുദ്ദ്യോഗസ്ഥന്റെ കാരുണ്യത്താൽ  ജയിലിറങ്ങിയതും, പിന്നീട് അങ്ങോട്ട്   പെണ്ണെന്ന പരിമിതിയിലേക്കു  മലവെള്ളം പോലെ കുത്തിയിറങ്ങിയ നക്സലിസം എന്ന വാലെടുത്തു മാറ്റി ഒരു പൂമാല തരാൻ ആണൊരുത്തനും തയ്യാറായില്ലായിരുന്നു. പിന്നീടങ്ങോട്ട്  ഏകാന്ത വാസം, നരകം പോലെ ഒരു സന്യാസം.  പ്രായമായ അച്ഛന്റെ അസുഖത്തിനായി ഉള്ളതെല്ലാം വിറ്റു പെറുക്കി അച്ഛന്റെ മരണ ശേഷം, അമ്പറിലെ ചെറിയൊരു തൊഴിൽ, ശരീരം വയ്യാതായപ്പോൾ അതും നിന്നു.  തൊണ്ടയിൽ വാക്കുകൾ കുരുങ്ങിയപ്പോൾ  അവൾ അവസാനിപ്പിച്ചു.   മറുത്തൊന്നും പറയാൻ അയാൾക്കും കഴിഞ്ഞില്ല.  അവിടെനിന്നും ഇറങ്ങുമ്പോൾ . കുഴിയിൽ വീണ അവളുടെ കണ്ണുകൾക്കു പകരം തിളക്കമാർന്ന പഴയ സമരവീര്യത്തിന്റെ തേജസ്സാർന്നൊരു സൂര്യമുഖം അയാൾ കണ്ടു. ചുളിവു വീണ ദേഹങ്ങളെല്ലാം തന്നിൽ ചൂടു പകർന്ന മൃദുല ദേഹങ്ങളായി.  അയാൾ പൊട്ടിക്കരയുമെന്നുവന്നപ്പോൾ  യാത്ര പറഞ്ഞു   മറിച്ചൊന്നും നോക്കാതെ  പറിയിറങ്ങി.  കയ്യിലുള്ള കുറച്ചു കാശ്  അവളെ സഹായിച്ചിട്ടുണ്ട്  എന്നത് ഒരാശ്വാസമാകുമോ  ഇല്ലെന്നയാൾക്കു നന്നായറിയാം.

                 കണ്ടക്ടർ വന്നപ്പോ പെട്ടന്ന് അവൾക്കു കൊടുക്കാൻ കരുതിയ ആ പാദസരമായിരുന്നു എടുത്തു കൊടുത്തത്. “എന്താ മൂപ്പിലാനെ ഇവിടെ ഒന്നും അല്ലേ” എന്ന പരിഹാസ ചോദ്യത്തിൽ ബോധം വീണപ്പോൾ ടിക്ക്റ്റെടുത്തു. ഇതവൾക്കു കൊടുക്കണം  എന്നുണ്ടായിരുന്നു . ഓർമ്മകളുടെ ചെറിയ കുളിരെങ്കിലും അവളിൽ ആശ്വാസം പകർന്നെങ്കിൽ എന്നാശിച്ചു പോയിരുന്നു. പക്ഷെ…..എങ്ങിനെ ?  കാട്ടുവള്ളികൾ സമ്മാനിച്ച ആ രാത്രിയുടെ സുഖം കാലമിത്രവരെ താൻ ആസ്വദിച്ചു കഴിഞ്ഞിരിക്കുന്നു. അവളോ  ഇരുട്ടറയ്കുള്ളിൽ തനിയേ ഒരു ജീവിതം  മടുപ്പുകൾ തിന്നു തീർത്ത്.   അയാൾ ആ പാദസരം അരികിലെ ഓടയിലേക്ക്  കൈ നീട്ടി എറിഞ്ഞു. നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു.  ശൂന്യമായ മനസുമായി അയാൾ യാത്രയായി  അവിടെ ലക്ഷ്മി പരിഭവിക്കുന്നുണ്ടാകും,  കുട്ടികൾ  ടി വി കാണാൻ  മുത്തശ്ശനെ കിട്ടാതെ സങ്കടപ്പെടുന്നുണ്ടാകും.

9 comments:

  1. നക്സലുകള്‍ എന്നൊരു വര്‍ഗ്ഗം ഇല്ലാതായി...അവരുടെ സംഹിതകള്‍ക്ക് ഇപ്പോഴത്തെ സാമൂഹിക ചുറ്റുപാടുകളില്‍ വിലയുണ്ടോ എന്നത് സംശയമാണ്..അന്നത്തെ ചോരത്തിളപ്പില്‍ നിന്നും ഇത് പോലെ തളര്‍ന്ന ചിത്രകള്‍ ധാരാളം കാണുമായിരിക്കും ഇപ്പോള്‍...ഇതിന്നിടയില്‍ വ്യക്തികളുടെ മൃദുല മനസ്സിനെ വരച്ചു കാട്ടിയിരിക്കുന്നു...നന്നായിരിക്കുന്നു..

    ReplyDelete
  2. ക്ലാവു പിടിച്ച വിപ്ലവത്തിനിടയിൽ വേദനയുടെ കബനിയിൽ അടി തെറ്റിയ ആത്മാക്കൾ...

    ReplyDelete
  3. ശൂന്യമായ മനസിനെ ആര്‍ദ്രമാക്കി ഇനിയുമൊരു അങ്കത്തിനു ബാല്യം നല്കാനായിട്ടെങ്കിലും ആ പാദസരം കളയാതെ വെക്കാമായിരുന്നു...

    ReplyDelete
  4. ആ വിപ്ലവസാഹസങ്ങള്‍ ശരിയായിരുന്നുവോ...? എന്തായാലും നമ്മുടെ നാടും ജനവും സമൂഹമനസ്സും അത്രയ്ക്ക് ഉള്‍ക്കൊള്ളാനുള്ള അവസ്ഥയിലല്ലായിരുന്നു. അതുകൊണ്ടാണ് അവരൊക്കെ ഇങ്ങിനെ അസ്തമിച്ചുപോകാനും ചിലര്‍ കാഷായം ധരിക്കാനും ചിലര്‍ ബുദ്ധരാകാനും ചിലര്‍ അന്വേഷികളാകാനും ഇനിയും ചിലര്‍ വക്കീലായി വായിട്ടലയ്ക്കാനും മറ്റു ചിലര്‍ കാലത്തിന്റെ ചുവരെഴുത്തുകള്‍ മനസ്സിലാക്കാന്‍ കഴിയാതെ എവിടെയും കൊള്ളിക്കാനാവാത്തവരായും തീര്‍ന്ന് പോയത്. അതില്‍ ചിലര്‍ നല്ല യൌവനത്തില്‍ മരണപ്പെട്ടു. ആര്‍ക്കറിയാം അവര്‍ക്ക് ഒരുപക്ഷെ ജീവിക്കാന്‍ അവസരം കിട്ടിയിരുന്നെങ്കില്‍ അവരും അധികകാലം കഴിയും മുന്‍പേ വിപ്ലവപാത വിട്ട് ഇവരെപ്പോലെ ആയേനേ. (ഹെഡിംഗിലെ “നിലയ്ക്കപ്പെടുന്ന” എന്ന പ്രയോഗം തെറ്റല്ലേ.)

    ReplyDelete
  5. അജിത്തേട്ടാ .. നിലയ്ക്കപ്പെടുന്ന എന്നത് മനപൂർവ്വം തന്നെ എഴുതിയതാണ്.. പലരും ചോദിച്ചു ഈ പ്രോബ്ലം ഫേസ്ബുക്കിൽ . നിലയ്ക്കുക എന്നത് സ്വാഭാവികമായി ഇല്ലാതാകുന്ന അല്ലെങ്കിൽ അവസാനിക്കുന്ന ഒരു പ്രക്രിയയാണ്.. നിലയ്ക്കപ്പെടുക എന്നു പ്രയുമ്പോൾ അതു ക്രിതൃമമായി ചെയ്യപ്പെടുന്നതാണ്ണ് അതാണ്ണ ഞാൻ ഉദ്ദേശിച്ചത് .. ഇവിടെ രാജൻ എന്നയാളൂടെ ആത്മ ഗന്ധങ്ങൾ എന്നത് അയാളുടെ കുറെ പഴയ് ഓർമകളാണ്ണ് ആ ഓർമകൾ അയാളിലേക്കു സന്നിവേശിക്കുന്നത് ആ പാദസരത്തിലൂടെയും, അതു വലിച്ചെറിയുന്നതോടൂ കൂടെ ആ ആത്മ ഗന്ധം നിലയ്ക്കപ്പെടുകയാണ്. നിലയ്ക്കുകയാണ് എന്നും പറയാം പക്ഷെ അതിനൊരു സ്വാഭാവികതയുടെ പരിവേഷം ഉള്ളതു കൊണ്ടൂ തന്നെ നിലയ്ക്കപ്പെടുന്ന എന്നു മനപ്പൂർവ്വം ചേർക്കുകയായിരുന്നു.

    ReplyDelete
  6. നക്സല്‍ വിപ്ലവത്തില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു പോയ അധികമാരും അറിയാത്ത ഉണ്ണിയേട്ടനെ ഓര്‍ത്താവാം കണ്ണുകള്‍ നനഞ്ഞത്‌... അതോ മകന്‍ വരും എന്ന് കാത്തിരുന്ന കൊച്ചച്ചനെ ഓര്‍ത്തോ....?

    നന്നായി പറഞ്ഞു ബിജൂ...

    ReplyDelete
  7. ബിജു.. കഥ വായിച്ചു.. നന്നായി പറഞ്ഞു തീര്‍ത്തു..
    ഇനി കഥയുടെ ഉള്ളറകള്‍ തേടി..
    ഒരു പാദസരത്തിന്റെ ബന്ധമേയുള്ളുവോ അവര്‍ തമ്മില്‍..?
    അതു ഉപേക്ഷിക്കുന്നതോടെ എല്ലാ ഓര്‍മ്മകളും അവസാനിക്കുമോ..??
    അല്പം പണം കൊടുത്ത് അവസാനിപ്പിക്കാമോ ചില ബന്ധങ്ങള്‍ ..???
    അങ്ങനെ കൊടുക്കുന്ന പണം എന്തിന്റെ പ്രതിഫലമാണ്..??

    രാവില്‍ കോടമഞ്ഞ് പുതച്ചോട്ടിയുറങ്ങിയതിന്റെ കൂലിയോ..???

    ഈ ചോദ്യങ്ങള്‍ ബിജുവിനോടല്ല.. ആ കഥാപാത്രത്തോടാണ്.. ആത്മഗന്ധങ്ങള്‍ നഷ്ടപെടുത്തുന്ന ഓരോരുത്തരോടുമാണ്..

    ReplyDelete
  8. എനിക്ക് നല്ല പരിചയമുള്ള പ്രദേശങ്ങള്‍ ,പക്ഷെ കഥാപാത്രങ്ങളെ ഒരാളെയും പരിചയം തോന്നുന്നില്ല .ഇതിനു മുന്‍പൊരിക്കല്‍ വന്നിരുന്നു ,വായിച്ചിരുന്ന്...

    ReplyDelete