NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner
Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Friday, August 12, 2011

എന്റെ നന്മയുടെ നെയ്ത്തുകാരന്.

നിലവിളികളൊന്നും അധികം ഉണ്ടായിരുന്നില്ല .. അമ്മാമ്മയൂടെ ചെറിയ തേങ്ങൽ മാത്രം. എല്ലാവർക്കും അതൊരാവശ്യമായിരുന്നു  അച്ഛാച്ചന്റെ .. മരണം . 

           ഒരു സന്ധ്യയ്ക്ക് ആയിരുന്നു കാലിൽ ഒരു മുള്ളു കൊണ്ടു എന്നൊ മറ്റോ പറയുന്നതു കേട്ടു ..  “ഒന്നു നോക്കിയേടാ”  ഞാൻ ചിമ്മിണീക്കൂടീന്റെ തിരി മെല്ലെ ഉയർത്തി.. അമ്മാമ്മയൂടെ ബ്ലൌസിൽ നിന്നും ഒരു സേഫ്റ്റി പിൻ . ഊരിയെടുത്തു.  വലതു കാലിന്റെ പെരുവിരലിന്റെ അറ്റം ചോന്നിരിക്കുന്നുണ്ട്  ..  പക്ഷെ  മുള്ളെവിടെയെന്നു  കണ്ടെത്തിയില്ല .. കാലിനിടയിലൂടെ അസ്വസ്ഥമായി അങ്ങോട്ടും ഇങ്ങോട്ടൂം വാലിട്ടടീച്ചു  ഓടിയ “അമ്മിണിയെ” അച്ഛാച്ചൻ ദേഷ്യത്തോടെ ശകാരിച്ചു. അവൾ  കരഞ്ഞു കൊണ്ട് ഉമ്മറപ്പടിയും കടന്ന് ..അകലേയ്ക്കു പോയി. 
          അമ്മിണി അച്ഛാച്ചന്റെ  പ്രിയപ്പെട്ട പൂച്ചയായിരുന്നു..  സന്ധ്യയായാൽ എമ്പ്രോൻ നാരാണേട്ടന്റെ വീട്ടിന്റെ താഴെന്ന്  ഒരു ചൂട്ടു വെട്ടം കാണുമ്പോ  അമ്മിണിക്കറിയാം,  അവൾ കുന്നിറങ്ങീ ഓടും പിന്നെ അച്ഛാച്ഛന്റെ കാലിനിടയിലൂടെ അങ്ങോട്ടും  ഇങ്ങോട്ടും നടന്ന്  ഒടൂക്കം വീടെത്തി  ..ചോറു തിന്നുമ്പോ ഒരുരുള കിട്ടീയാലേ അവൾക്ക് സമാധാനായിരുന്നുള്ളു.. അതും കഴിഞ്ഞാൽ ഉറക്കം എന്റെം അമ്മാമ്മേടെം കൂടെ കമ്പിളി പുതപ്പിനുള്ളിൾ ആയിരുന്നു.  അമ്മിണിയെ ആദ്യമായായിരിക്കാം അച്ഛാച്ഛൻ ശകാരിച്ചത്.. അത്രയ്ക്കും കാലു വേദനിക്കുന്നുണ്ടെന്നെനിക്കു തോന്നി.  പിറ്റേന്ന് കാലത്തു നോക്കിയപ്പോഴാണ്ണ്  പെരുവിരലിന്റെ അറ്റത്ത് ഇന്നലെ ചോന്നു കണ്ടിടത്ത് ഒരു മഞ്ഞ നിറം  ഒരു പൊട്ടിന്റെ വട്ടത്തിൽ പഴുത്തിരിക്കുന്നു.  വൈകിക്കാതെ കണ്ണോത്ത് ഗവർമെന്റ് ആസ്പത്രീൽ പോയി  പഴുപ്പ് കുത്തിയെടുത്ത് മരുന്നും വച്ചു.  ആഴ്ചകൾക്കും മാസങ്ങൾക്കും ഉണക്കാൻ പറ്റാതെ പുണ്ണ് അവിടെ തന്നെ ബാക്കിയായി  വളർന്നു കൊണ്ടേ ഇരുന്നു. “ആ നായീന്റെ മോന്റെ ഒടുക്കത്തെ കുത്താ കുത്തിയെ “എന്ന് ഇടയ്ക്കിടെ  പഴുപ്പെടുത്ത  ക്മ്പോണ്ടറെ ശകാരിച്ചുകൊണ്ടേ ഇരുന്നു..

ചെറുപ്പം മുതലേ  ഞാൻ അച്ഛാച്ചന്റെയും അമ്മാമ്മയുടെയും കൂടെ നിന്നായിരുന്നു വളർന്നതും പഠിച്ചതും എല്ലാം,. , കുന്നിൻ പുറത്തുള്ള ഞങ്ങടെ വീട്ടിലേക്ക് താഴെ നിന്നു വേണം കുടിക്കാനും കുളിക്കാനും ഒക്കെ വെള്ളം കൊണ്ടു വരാൻ.  അമ്മയ്ക്ക് നടുവേദയായതു കാരണം ഇതിനൊന്നും വയ്യാതായപ്പോ  അമ്മ അമ്മേടേ വീട്ടിൽ പോയി നിന്നു. അച്ഛൻ  ആരോ കൊടുത്ത ഒരു വിസയിൽ  ഗൾഫിലേക്കു  പറന്നു. .അനിയൻ അന്നു അമ്മയ്ക്കൊപ്പം അമ്മയുടെ വീട്ടീലും ആയിരുന്നു.  അങ്ങീനെ എന്റെ ജീവിതം അച്ഛച്ചന്റെയും അമ്മമ്മയുടെയും , പഴമയോടൊപ്പം വളർന്നു.  അച്ഛച്ചനു കാര്യമായ പണിയൊന്നും ഉണ്ടായിരുന്നില്ല  വല്ല്ലേടത്തും പറമ്പിൽ കെളയ്ക്കാനോ , വരമ്പു കൊത്താനോ ഒക്കെ പോകും  അങ്ങിനെ കിട്ടുന്നതു കൊണ്ട് വൈകിട്ടത്തെ രണ്ടു ഗ്ലാസ് കള്ളും, പിന്നെ 100ഗ്രാം വെണ്ടക്ക, 100 തക്കാളി, 50 പച്ചപ്പറങ്കി, ഒരു വലിയ ഉരുളക്കിഴങ്ങ്, ഇങ്ങിനെ ഒക്കെയായി വൈകിട്ടാകുമ്പോ വരും, പിന്നെ അമ്മിണിക്ക് വല്ല ഉണക്കിൻ കഷ്ണമോ , അല്ലെങ്കിൽ  അരച്ചട്ടി മമ്മതിനെ കണ്ടാൽ ഒരു മത്തിയോ  പൂച്ചയ്ക്ക് കൊടുക്കാൻ മേടിക്കും, .
.രണ്ടുഗ്ലാസു കള്ളിൽ  മത്താവുന്ന  കൊട്ടിലനാട്ടിലെ ഏക കുടിയൻ  പൊക്കേട്ടനാ എന്നു  ആളുകൾ കളിയാക്കാറൂണ്ട് .. ഒരു പക്ഷേ  വെണ്ടക്കയുടെയും, തക്കാളിയുടെയും, ഒക്കെ  ഗ്രാം  ഇനിയും താഴ്താൻ പറ്റില്ല എന്നതു കൊണ്ടായിരിക്കാം, രണ്ടു ഗ്ലാസിൽ മത്തായതു പോലെ അഭിനയിക്കുന്നത് .. അറിയില്ല എന്തായാലും   ആ രണ്ടുഗ്ലാസ് കള്ള് .. താഴെ കല്ലേരി വയലിൽനിന്നും മുഴങ്ങുന്ന  പൂരക്കളിപ്പാട്ടൊ.. ശ്ലോകങ്ങളോ ആകാൻ സന്ധ്യകൾ കാത്തിരുന്നു. 

            എന്റെ കുഞ്ഞ്യോട്ത്തൂ ....എന്ന് വന്നപാടേ എന്നെ അന്വേഷിക്കും,  കണ്ടില്ലെങ്കിൽ  “ഏടപ്പോയി ആ നായിന്റെ മോൻ” എന്നു ഭാഷ മാറും.  എപ്പോഴും, തെരുവൻതോർത്തിന്റെ കോത്തലയിലോ   ലുങ്കിട്രൌസറിന്റെ പോക്കറ്റിലോ  ഒരു നാരങ്ങ മുട്ടായി ഉണ്ടാകും , പത്തു പൈസേടെ നാരങ്ങ മുട്ടായി.  അതൊരു വല്ല്യ അശ്വാസമായിരുന്നു.    അക്കാലത്ത് വല്ല മധുരവും കിട്ടണമെങ്കിൽ ,മാട്ടൂലിൽ നിന്ന് വല്ല്യച്ചനോ  അമ്മാമ്മേടെ ഒരു ചേച്ചിയുണ്ടായിരുന്നു  അവരോ  ഒക്കെ വരണം, മാട്ടൂലെ വല്ല്യച്ചനു .ബേക്കറിയിലായിരുന്നു ജോലി അവരാരെങ്കിലും വിരുന്നു വന്നാൽ  ജിലേബി, ലഡു, കടലാസിൽ പൊതിഞ്ഞ കേക്ക്.. ഇവയൊക്കെ കൊണ്ടു വരും, വന്നാലും അധികമൊന്നും കിട്ടീല്ല ,അമ്മാമ്മ എല്ലാം റേഷൻ ആക്കി വയ്ക്കും, പക്ഷെ  അതൊക്കെ  എന്റെ കൈകൾ തന്നെ  എപ്പോഴെങ്കിലും കട്ടു തിന്നും. അതല്ലെങ്കിൽ അമ്മാമ്മ നാട്ടിപ്പണിയ്ക്കു പോണം.  ഞാറു നടാനോ .. കറ്റതല്ലാനോ  ഒക്കെ പോയാൽ  വൈകിട്ടൂ  കിട്ടൂന്ന ചായേടെ പലഹാരം, അമ്മാമ്മ ആരും കാണാതെ കോന്തലയിൽ തിരുകും,  “ ഓ കുഞ്ഞാതി  കോന്തലയ്ക്കകത്താക്കി .. പുന്നാരമോനു കൊടുക്കാൻ” എന്നു  കൂടെ പണിയുന്നവർ കളിയാക്കും,

അച്ഛാച്ഛനും, അമ്മാമ്മയും, അവരുടേ സ്നേഹം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്...എത്രയൊക്കെ വഴക്കുകൂടൂമ്പോഴും ഉള്ളിൽ ഒരു നിഷ്കളങ്കമായ സ്നേഹം ഒളിഞ്ഞു കിടന്ന് അവരെ  ഒരു കൌമാരക്കാരാക്കിയിരുന്നതായി എനിക്കു തോന്നിയിട്ടൂണ്ട് . അച്ഛാച്ഛനെ ഊട്ടുമ്പോഴും, ശകാരിക്കുമ്പോഴും ,തമാശപറയുമ്പോഴും, ഒക്കെയും പ്രണയം തന്നെ ആയിരുന്നു അവർക്കിടയിൽ ,
ദേഷ്യം വന്നാൽ ചിലപ്പോൾ അച്ഛാച്ചൻ അമ്മാമ്മയെ അടിക്കാറൂണ്ട് ,,അതു  മുറ്റത്ത് കീടിയിട്ട ഓലമെടലും,  മരക്കുട്ടയും ഒക്കെ ഉണ്ടെങ്കിലും  ഓലക്കിറൂ കൊണ്ട്  ആയിരിക്കും അടി..  ഓലക്കിറു കൊണ്ട്  വേദനിക്കില്ലാ എന്നതു കൊണ്ടു തന്നെ . .. എന്റെ ബാല്ല്യം കണ്ടതും വളർന്നതും  ഇവരുടെ സ്നേഹത്തിനിടയിലാണു. സന്ധ്യാസമയത്തു കുറ്റ്യാരത്തിന്റെ മോളിലിരുന്ന് നാട്ടു വർത്താനവും, പഴമ്പുരാണവും കേട്ടായിരിക്കാം  ഞാനും ഒരു പഴഞ്ചനാണോ  എന്നു പലപ്പോഴും എനിക്കു തോന്നിയിട്ടൂണ്ട്. എനിക്കത് ഇഷ്ടവുമായിരുന്നു.

 അച്ഛൻ വളരെ പെട്ടെന്നു തന്നെ  രണ്ടൂ തലമുറയ്ക്ക് കഴിയാനുള്ളത് സമ്പാതിച്ചതിനാൽ  മൂന്നു കൊല്ലം കൊണ്ട്  ഗൾഫു മതിയാക്കി നാട്ടിൽ വന്നു.  അച്ഛന്റെ ഗൾഫ് വരവും  പ്രതീക്ഷിച്ചിരുന്ന എനിക്കാകെ  കിട്ടിയത് അച്ഛൻ ഇട്ടൂ പഴകിയ .. ഒരു ബനിയൻ ആയിരുന്നു. പിന്നെ അച്ഛൻ അനുഭവിച്ച കുറേ ദുരിത കഥകളും. നാട്ടിലെ കൽ‌പ്പണിയായിരുന്നു ഭേതം എന്നു പറഞ്ഞ്  വന്നതിന്റെ പിറ്റേന്നു തന്നെ അച്ഛൻ കല്ലുവെയ്ക്കാൻ പോയി.     
 അച്ഛാച്ചന്റെ  കാലിലെ പുണ്ണ് വളർന്നു വളർന്നു അതു പെരുവിരലിനെ ആകെ വിഴുങ്ങിക്കളഞ്ഞിരുന്നു. പെരുവിരലിന്റെ സ്ഥാനത്ത് ഒരു കറൂത്ത  നിഴൽ പോലെ മാത്രം.  ഒരു വൈകുന്നേരമാണെന്ന് തോന്നുന്നു അച്ഛൻ അച്ഛാച്ഛനെയും കൂട്ടി ആസ്പത്രീല്‍ പോയത്  .. പിറ്റേന്ന് വന്നപ്പോ  കാലു മുഴുവൻ ബാന്റേജ് ഇട്ടിരുന്നു.  പഴുപ്പ് മുകളിലേക്ക് കയറുന്നുണ്ടെന്നും , വിരലു മുറിച്ചെന്നും ,അച്ഛൻ പറഞ്ഞപ്പോ..മനസ്സ് ഒരു വിങ്ങലായിരുന്നു.  പിന്നെ പുറത്തിറങ്ങാതെ ആയി അച്ഛാച്ഛൻ.   ആ സമയത്ത് അച്ചനും അമ്മയും ഞാനും ഒക്കെ ഒരു ചെറീയ വീടു കെട്ടി  താഴ്വാരത്ത് കല്ലേരി വയലിന്റെ അരികിലായി  താമസം മാറിയിരുന്നു.  വൈകിട്ട് എന്നും അച്ഛൻ അച്ഛാച്ചനെ കാണാൻ പോകും,  കാലിലെ  മുറിവിൽ മരുന്നു വച്ചു കെട്ടൂം.  “പൂച്ചയ്ക്കെന്തെങ്കിലും വാങ്ങണേടാ”“ എന്ന്  കൂടെ കൂടേ അച്ഛനെ ഓർമ്മിപ്പിക്കും. 

പിന്നെ എപ്പോഴെന്നറീയില്ല പഴുപ്പുകൾ പകപോലെ പടർന്നു. പെരുവിരലിനെ കൊന്നിട്ടൂം കലിയടങ്ങാതെ അവർ കാൽ മുട്ടൂവരെ പടർന്നു കയറി.  കാൽ ഞരമ്പുകളിൽ രക്തയോട്ടം നിലച്ചു.    മുറുക്കാൻ ചവയ്ക്കുമായിരുന്നു  അച്ഛാച്ചൻ  വലിയ കഷ്ണം  പുകയില മോണയ്ക്കിടയിൽ തിരുകിക്കയറ്റി. ഇടിച്ചു പൊടിച്ച അടക്കേം  വെറ്റിലേം കുട്ടി ചവയ്ക്കുന്നതു കാണാൻ ഒരു പ്രത്യേക രസമാണ്. ഒരു  ദിവസം,  നല്ല  മൂത്ത പുകയില വച്ച്  ബോധം കെട്ടു വീണു പോയിട്ടൂം ഉണ്ട് അച്ഛാച്ചാൻ അതു പറഞ്ഞ് കളിയാക്കി അമ്മാമ്മ ചിരിക്കും. പുകയിലയുടെ പ്രശ്നനാന്നാ ഡോകടർമ്മാരു പറഞ്ഞേ. പെരുവിരലു പോലെ  ഒടുക്കം  ഒരു കാൽ മൂട്ട് മുറിക്കേണ്ടി വന്നു . കണ്ണൂർ ഗവർമ്മെന്റ് ഹോസ്പിറ്റലിലെ  ഓപ്പറേഷൻ തീയ്യേറ്ററിലേക്ക് പോകുമ്പോ അച്ഛാച്ചനോട് ഒന്നും പറഞ്ഞിട്ടൂണ്ടായിരുന്നില്ല.  പെർമിഷൻ പേപ്പറിലെല്ലാം ഒപ്പിട്ടപ്പോൾ അച്ഛന്റെ കണ്ണു ചെറൂതായൊന്നു നനഞ്ഞത് ഞാൻ കണ്ടു.  ബോധം വീണു  തന്റെ വലതു കാൽ പോയെന്നറിഞ്ഞപ്പോ പൊട്ടി പൊട്ടിക്കരഞ്ഞു പോയി പാവം.  ഒരു കൊച്ചു കുഞ്ഞിനെപ്പോലെ  എളേമ്മ  അച്ഛച്ചനെ ചേർത്തു പിടീച്ചു. മുറിക്കു പുറത്തെ ജനലഴിക്കപ്പുറത്ത് തേങ്ങലടക്കാനാവാതെ  ഞാൻ ദൂരത്തേക്ക് നോക്കി.


നീണ്ട നാലു വർഷം അച്ഛനും  അച്ഛച്ചനും നരകയാതനായിരുന്നു എന്നു  പറയാതിരിക്കാൻ വയ്യാ.  എഴുന്നേറ്റ് നടക്കാൻ കഴിയില്ലായിരുന്നു അച്ഛാച്ചന്ന്   ഒരു കാൽ ബാക്കിയുണ്ടായിരുന്നെങ്കിലും അതും  നിവർത്താൻ  പറ്റാത്ത വിധം മടങ്ങിപ്പോയിരുന്നു കിടന്ന കിടപ്പിലെ നാലു വർഷം  അത് അച്ഛാച്ചന്റെ പുറമെല്ലാം പൊട്ടിച്ച് പുണ്ണു നിറച്ചു  . ഒരു കറിക്കോപ്പ വലുപ്പത്തിൽ പുണ്ണായിരുന്നു പുറത്ത്. അച്ഛനായിരുന്നു എന്നും  അതെല്ലാം കഴുകി വൃത്തിയാക്കിയിരുന്നത്. ഒരു തരം ദുഗ്ഗന്ധം വമിച്ചു തുടങ്ങിയിരുന്നു  പുണ്ണിൽ നിന്ന്.  അമ്മാമ്മാ എല്ലാ ദുഖങ്ങൾക്കിടയിലും  തമാശകളൂം മറ്റും പറഞ്ഞ് അച്ഛാച്ചനെ ചിരിപ്പിക്കും, അമ്മിണി എല്ലാത്തിനും സാക്ഷിയായി  കാൽക്കൽ മുട്ടി ഉരുമ്മും,  ഒരിക്കൽ  മറ്റേക്കാലിലും ഒരു ചെറിയ കുമിള വന്നു. അമ്മിണി മുട്ടിയുരുമ്മുമ്പോഴായിരുന്നു അച്ഛാച്ചനു അവിടം വേദനിച്ചത്.  അച്ഛനെ വിളിച്ചു  ആശുപത്രിയിൽ എത്തിച്ചപ്പോള്‍. മടങ്ങിപ്പോയ  ഇടതു കാലും മരിച്ചു കഴിഞ്ഞിരുന്നു.  രക്ത ഓട്ടമില്ലാതെ തരിച്ചു പോയിരുന്നു. ആശുപത്രിയിലെ ഒരാഴ്ചയ്ക്കുശേഷം രണ്ടാമത്തെ കാലും മുറിക്കേണ്ടി വന്നു.  “ ഒരു ഉറുമ്പിനെ പോലും നോവിക്കാത്തെ പൊക്കേട്ടനീ ഗതി വന്നല്ലോ” എന്ന് നാട്ടൂകാർ സങ്കടപ്പെട്ടു .. പിന്നെ അധിക കാലം നിന്നില്ല .

 അന്ന്  ആഗസ്ത് 7 പുലർച്ചെ രണ്ടുമണിയായിക്കാണും അപ്പുറത്തെ വീട്ടിലെ മനോഹരേട്ടൻ വന്നു വാതിലിൽ മുട്ടി  .. അച്ഛനെ വിളിച്ചു .    
 “ബാലേട്ടാ.. പൊക്കേട്ടൻ പോയി. വിഷമിച്ചിട്ടൊന്നും ഇനി കാര്യമില്ല അയാളൂ രക്ഷപെട്ടെന്നു കരുത്യാമതി"    എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു.  വീടും പൂട്ടീകുന്നിന്മേലേക്ക് കയറുമ്പോൾ എന്റെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു  ..അച്ഛാച്ചൻ നടന്ന വഴികൾ  കുത്തിക്കെടൂത്തിയ ചൂട്ടിന്റെ ചാരം, അമ്മിണി എന്റെ കാലിൽ ഉരയുന്നതുപോലൊരു തോന്നൽ, “ കുഞ്ഞ്യേ  എന്നുള്ള വിളി.  നാരങ്ങ മിട്ടായി ഒകെയും  മനസിലൂടെ ഒരു നിമിഷം മിന്നി മറഞ്ഞു  .  വെള്ള പുതപ്പിനടിയിൽ ഉറങ്ങൂമ്പോഴും, ഒരു കൊച്ചു കുഞ്ഞിന്റെ പുഞ്ചിരിയായിരുന്നു .. മുഖത്ത് .കെട്ടിപ്പിടിച്ചൊരു ഉമ്മ നൽകി  ഞാൻ അവിടെ ഒന്നിച്ചിരുന്നു കുറേ നേരം. അമ്മിണി  കരഞ്ഞു കൊണ്ട്  അതിലേം ഇതിലേം ഒക്കെ ഓടുന്നുണ്ട്. ആ പൂച്ചയുടെ വെപ്രാളം കണ്ടു നിന്നവരെ ഒക്കെ ഒരു നിമിഷം ശ്വാസം പിടിച്ചു നിരിത്തിയിരിക്കാം,  അമ്മിണിയും അച്ഛാച്ചനും തമ്മിലുള്ള ആത്മ ബന്ധം അതു നാട്ടിലെല്ലാവർക്കും അറിയാമായിരുന്നു.

             അങ്ങിനെ അച്ഛാച്ഛൻ എന്റെ ഓർമകൾക്കുള്ളിൽ പുതിയ വീടു പണിതു . ഒരു പാപവും ചെയ്യാതെ ആരേയും ദ്രോഹിക്കാതെ ..ഒരുപാടൂ നരക ജീവിതം അനുഭവിച്ച്  അമ്മാമ്മയെ തനിച്ചാക്കി അച്ഛാച്ചൻ  പോയി.  അന്നു തന്നെയാണു  അമ്മിണിയും  വീടിന്റെ പടിയിറങ്ങിയത്. പിന്നെ വീട്ടിൽ പോയപ്പോൾ അമ്മിണിയെ കണ്ടില്ല, ഒരു ദിവസം എമ്പ്രോൻ നാരായണേട്ടന്റെ  വീടിന്റെ വഴിയിൽ അമ്മാമ്മ അമ്മിണിയെ കണ്ടു  വീട്ടിലേക്കു വിളിച്ചു  പക്ഷെ അവൾ വന്നില്ല , പിന്നെ വണ്ണാൻ  ചന്ദ്രേട്ടന്റെ വീട്ടിലായി പൊറുതി  ഞാൻ നാട്ടിൽ നിന്നും വരുന്നതു വരെ അമ്മിണി  ജീവനോടെ ഉണ്ടായിരുന്നു ഇപ്പൊ അറീയില്ല.  അവൾ എവിടേയാണെന്നോ  ജീവിച്ചിരിപ്പുണ്ടോ എന്നൊന്നും.  ഒരു പക്ഷെ  അച്ഛാച്ചൻ വരുന്ന ഇടവഴി നോക്കി  ആ ചൂട്ടുവെട്ടത്തിന്റെ നേർത്ത വെളിച്ചത്തിന്റെ ഒരു മിന്നലിനു വേണ്ടീ, പൂരക്കളിപ്പാട്ടീന്റെ ഒരു ഇണത്തിനു വേണ്ടീ കാതോർത്ത് അവളെവിടെയെങ്കിലും ഉണ്ടാകുമായിരിക്കാം.  ഈ ഓർമ്മ ദിനത്തിൽ  എന്റെ ഉള്ളിലെ നന്മയുടെ നെയ്ത്തുകാരാ അങ്ങേയ്ക്കു  വിങ്ങുന്ന  മനസിൽ നിന്നും ഇറ്റു വീണ കുറച്ചു കണ്ണൂനീർ തുള്ളികൾ മാത്രം,

Saturday, June 25, 2011

സംഘശക്തിയുടെ ഈയെഴുത്ത്.

സൈബർ യുഗത്തിന്റെ വേരുകൾ കാലഘട്ടത്തിന്റെ പുതിയ    ചിത്രങ്ങളെ വരച്ചിടൂന്ന ഈ വർത്തമാനത്തിൽ ഇന്റർ നെറ്റ് സൌഹൃദങ്ങൾ ചരിത്രം രചിക്കുകയാണ്.  ഇന്ന് സൈബർ ലോകത്ത് നിരവധിയായ കൂട്ടായ്മകൾ സമൂഹത്തിന്റെ അനവധി പ്രശ്നങ്ങളോട് നിരന്തരം സംവദിക്കുന്നവയും, ക്രിയാത്മകമായും, ഊർജ്ജസ്വലമായും ഇടപെടുകയും ചെയ്യുന്നവയായി മാറിക്കഴിഞ്ഞിരിക്കുന്നു.  ജീവകാരുണ്യ പ്രവർത്തനങ്ങൾ തൊട്ട്  ജനകീയ മുന്നേറ്റങ്ങൾ വരെ ഇന്നു സൈബർ ലോകത്ത് നടന്നു കഴിഞ്ഞൂ. എൻഡോസൾഫാനെതിരെയും, മുല്ലപ്പെരിയാറ് അണക്കെട്ട് വിഷയത്തിലും എല്ലാം ഫലപ്രദമായ ഇടപെടലുകൾ ഇതിനകം തന്നെ ഇന്റർ നെറ്റിലൂടെ തീപ്പൊരി സൃഷ്ടിച്ചു കഴിഞ്ഞിരുന്നു.  എന്തിനേറെ പറയുന്നു  ലോകത്തിലെ ഏറ്റവും വലിയ സൈബർ വിപ്ലവം എന്നു വിശേഷിപ്പിക്കാവുന  ഈജിപ്റ്റ്, സിറിയ, ലിബിയ, തുടങ്ങിയ രാജ്യങ്ങളിലെ സ്വേച്ഛാധിപത്യത്തിനെതിരെ  ചലിപ്പിച്ച ഗഡ്ഘങ്ങൾ  ഈ  സൈബർ മൂശയിൽ ഉരുക്കിയെടുത്തതാണെന്നു പറയുമ്പോൾ അതിശയപ്പെടേണ്ടിയിരിക്കുന്നു. അത്ര മാത്രം സാധ്യതകൾ നിറഞ്ഞു നിൽക്കുന്ന ഇന്റർ നെറ്റെന്ന വിശാലതയ്ക്കുളിലെ  ഒരു കൂട്ടം ബ്ലോഗ്ഗേഴ്സിന്റെ മറ്റൊരു ചരിത്ര നിർമ്മിതിയാണ്ണ്  സൈബർ എഴുത്തുകാരുടെ ഒരു മാഗസിൻ.  “ഈയെഴുത്ത്”


                      ഒരു കൂട്ടായ്മയുടെ വിജയ ഗാഥയുമായാണ്ണ്  “ഈയെഴുത്ത്” എന്ന ബ്ലോഗ് മാഗസിൻ പുറത്തിറങ്ങിയത്       ചുരുങ്ങിയ കാലം കൊണ്ടു തന്നെ .ബ്ലോഗ്  മലയാളികളുടെ ഇടയിൽ ശക്തമായ സാന്നിദ്ധ്യമായി വളർന്നു കഴിഞ്ഞിരിക്കുന്നു . ആദ്യകാല ബ്ലോഗർമ്മാർ തൊട്ട് . പുതിയ തലമുറയിലെ ബ്ലോഗർമ്മാർ വരെ സംഘടിതമായി ഒരു കുടക്കീഴിൽ അണിനിരന്ന് .  ബ്ലോഗിലുള്ള  രണ്ടായിരത്തിൽ പരം പോസ്റ്റുകളീൽ നിന്നും സെലക്റ്റ്ട് ചെയ്ത്  മാഗസിനു വേണ്ടി    പ്രത്യേകം നിർമ്മിച്ച ബ്ലോഗിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. അവിടെ നിന്നും എഡിറ്റോറിയൽ ബോർഡംഗങ്ങൾ തിരഞ്ഞെടുത്ത 257 കൃതികൾ അടങ്ങിയ ബൃഹത്തായ ഒരു സാഹിത്യ നിധിതന്നെ  “ഈയെഴുത്തു” എന്നുള്ളതിൽ സംശയം ഇല്ല.

                “ബ്ലോഗെഴുത്തിന്റെ നാൾവഴികൾ”  എന്ന ബ്ലോഗ് ചരിത്ര വിവരണത്തിലൂടെ തുടക്കം . തുടർന്നങ്ങോട്ട്  ..4  ബ്ലോഗ് അനുസ്മരങ്ങൾ (ബ്ലോഗിൽ നിന്നും ഈ ലോകത്തിൽ നിന്നു എന്നെന്നേക്കുമായി വിട്ടൂ പിരിഞ്ഞ നാലു  ബ്ലോഗെഴുത്തു കാരെ അനുസ്മരിക്കുന്നു)  പിന്നെ  11 യാത്രാവിവരങ്ങൾ,   10 നർമ്മ കഥകൾ , 7 അനുഭവങ്ങൾ , 24  കാലീക പ്രസക്തമായ ലേഖനങ്ങൾ , 9 സിനിമാക്കാര്യങ്ങൾ  ചർച്ച ചെയ്യുന്നു, 53  ചെറു കഥകൾ, 139  കവിതകൾ , എന്നിവയാണ്ണ്  ഈ സാഹിത്യ  കലവറയിലെ വിഭവങ്ങൾ,  മൂന്നു മാസക്കാലത്തെ പ്രയത്നങ്ങൾക്കൊടുവിലാണ്  ഇതിന്റെ സംഘാടകർ ഈ മാഗസിൻ പുറത്തിറക്കുന്നത് .  തുഞ്ചൻ പറമ്പിൽ വച്ചു നടന്ന ബ്ലോഗ്ഗേഴ്സ് മീറ്റുമായി ബന്ധപ്പെടുത്തിയാണ്ണ്  ഈ  ഒരു ആശയം ഉരുത്തിരിഞ്ഞൂ വരുന്നതും, അതു കൊണ്ട് തന്നെ ഇതു തുഞ്ചൻ പറമ്പ് ബ്ലോഗ് മീറ്റിന്റെ സ്മരണിക എന്നുള്ള നിലയിലും  “ഈയെഴുത്ത്” പ്രശസ്തമാവുകയാണ്.  കഴിഞ്ഞ ഏപ്രിൽ 17 തിരൂരിലെ തുഞ്ചന്റെ  മണ്ണിൽ  . കിളിമകളെ സാക്ഷി നിർത്തി  ഈ അക്ഷര പത്രം  പ്രശസ്ത  ചെറുകഥാകൃത്തും നോവലിസ്റ്റും ആയ ശ്രീ  കെ പി രാമനുണ്ണി. ജീവിത വൈകല്യങ്ങക്കിടയിലും, ബ്ലോഗെഴുത്തും,  ഇന്റർ നെറ്റ് സൌഹൃദങ്ങൾ നിധി പോലെ കാത്തു സൂക്ഷിക്കുന്ന ബ്ലോഗിലെ ഇച്ഛാശക്തിയുടെ പ്രതീകം ശ്രി  എസ് എം സാദിഖിനു നൽകി   പ്രകാശനം ചെയ്യപ്പെട്ടു.  മാതൃഭൂമിയിലെ ജീവനക്കാരനും ,ഇപ്പോൾ അദ്ധ്യാപകനും ആയ ശ്രീ  എൻ ബി സുരേഷ് എന്ന ചീഫ് എഡിറ്റരുടെ നേതൃത്ത്വത്തിൽ  27 എഡിറ്റോറിയൽ ബോർഡ് അംഗങ്ങളും,  12 പേരടങ്ങൂന്ന  കോർഡിനേഷൻ കമ്മറ്റിയും, പിന്നെ 10 പേരടങ്ങുന്ന  ടെക്നിക്കൽ വിംങ്ങും . ഒക്കെ ചേർന്നാണു ഇതിന്റെ രൂപകൽ‌പ്പനകൾ നൽകിയിരിക്കുന്നത്. ഇത്രയും ആൾക്കാര ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് , ഗൂഗിളിന്റെ ഫ്രീസേവനമായ  ഗൂഗിൾ ഗ്രൂപ്പ് വഴിയാണ്ണ് ഇത്രയും ശ്രമകരമായ് ജോലികൾ സുഖകരമായി ചെയ്തു തീർത്തത്.  ഇവരൊക്കെയും പരസ്പരം കണ്ടിട്ടില്ലാത്തവരാണ് എന്നതാണ്  ഈ  ഉദ്യമത്തിന്റെ മറ്റൊരു പ്രത്യേകത, എന്തു കൊണ്ടും  മുഖ്യധാരാ സാഹിത്യ കൃതികളോടു കിടപിടിക്കുന്ന നിലവാരം കാത്തു സൂക്ഷിക്കാൻ  ബ്ലോഗ് മാഗസിനു കഴിഞ്ഞിരിക്കുന്നു എന്നതു തന്നെയാണു    ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന ഫീഡ് ബാക്ക്. നിരവധി ആൾക്കാർ ബുക്ക് ചെയ്തു കൊണ്ടിരിക്കുന്നു. കൊറിയർ ആയും , വി പി പി ആയും ലോകത്തിന്റെ വിവിധ കോണുകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാൺ  “ഈയെഴുത്ത്” എന്ന ചരിത്ര പുസ്തകം. തുടക്കക്കാരനായ് ഒരു ബ്ലോഗർക്ക് ഒരു റഫറൻസ് ഗ്രന്ഥമായും,  ഇത് ഉപയോകിക്കാവുന്നതാണ്ണ് . അതു കൊണ്ടു തന്നെ പരസ്യങ്ങളൂടെ അതിപ്രസരങ്ങളില്ലാതെ തന്നെ  വായനക്കാരനു വായന സുഖപ്രദമാക്കാനുള്ള എല്ലാ വഴികളും  സ്വീകരിച്ചാണു  ഇത് രൂപകല്പന ചെയ്തിരിക്കുന്നത് . അതിൻ എത്രതന്നെ സംഘാടകരെ അഭിനന്ദിച്ചാലും മതിവരില്ല.  ഇതിന്റെ  ഡിസൈനിംഗ് ആന്റ്  ലേ ഔട്ട് വിഭാഗത്തിൽ ഒരു അംഗമാവൻ കഴിഞ്ഞു എന്നതിലും  ഇതിനു വേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞു  എന്നതിലും,  ഈ ചരിത്ര ദൌത്യത്തിന്റെ വിജയത്തിൽ ഞാനും അഭിമാനിക്കുന്നു. 

Monday, November 16, 2009

ചെത്ത് ഹീറോകൾ




മാതൃഭൂമിയിൽ വന്ന ഒരു ഫീച്ചർ വായിച്ചപ്പോഴാണു ഇതു എഴുതാൻ തോന്നിയത് മറ്റൊന്നുമല്ല ചേർത്തലയിലെ ഒരു ചെത്തുകാരൻ രമണനെക്കുറിച്ചു തുടങ്ങി പഴയ കാല ചെത്തു കാരുടെ ഒരു ചരിത്രം തന്നെ വിവരിക്കുന്നുണ്ടായിരുന്നു ആ ഫീച്ചർ ......അതു വായിച്ചപ്പോൽ ഏറെ കുറേ സാമ്യം ഉള്ള എന്റെ നാട്ടിലെയും ചെത്തു കാരെ കുറിച്ചു ഓർമ്മ വന്നു ....അപ്പോൽ അതൊന്നു പോസ്റ്റണമെന്നു തോന്നി
നാടകക്കാരനും ഒന്നു പയറ്റി നോക്കിയ മേഖലയായതിനാൽ തീർച്ചയായും പോസ്റ്റണമെന്നു തോന്നി...പണ്ട് ഡിഗ്രി മടുത്ത് ..തേരാപ്പരാ നാടകവുമ്മായി നടക്കുന്ന കാലത്ത് ഉച്ചയ്ക്ക് അവലും പഞ്ചസാരയും വാങ്ങി ഒരു സ്പൂണും എടുത്ത് കൊട്ടിലപുഴയുടെ ഓരത്തുള്ള തെങ്ങിൻ തോപ്പിലേക്കു പോകുമായിരുന്ന കാലം ...മറ്റൊന്നിനും അല്ല ഉച്ച ഭക്ഷണം അവിടെ ആയിരുന്നു ...നല്ല ഇളനീർ കൊത്തി വെള്ളം കുടിച്ച് അതിന്റെ ഉള്ളിൽ നേർത്ത പാടപോലെയുള്ള കാമ്പ് സ്പൂണുകൊണ്ടു ചുരണ്ടിയെടുത്ത് അവലും പഞ്ചസാരയും ചേർത്തോരടി...അതിന്റെ സ്വാദ് ഒന്നു വേറെ തന്നെ ആയിരുന്നു ..പലപ്പോഴും കണ്ടവന്റെ തോട്ടത്തിലെ ഇളനീരായിരുന്നു ആഹാരം ...പിന്നെ പിന്നെ പിടിക്കപ്പെടും എന്നായപ്പോൾ ചെത്തു തൊഴിൽ പഠിച്ചാൽ എന്താ...ദിവസവും ഇങ്ങിനെ അടിക്കാമല്ലോ..ഏന്നായി ചിന്ത ...നല്ല ഒരു ഗുരുവിനെ തേടീപ്പിടിച്ച്...പാർട്ടിയോട് അനുവാദവും വാങ്ങി..(ഞങ്ങടെ അവിടെ ചെത്തു തൊഴിൽ പഠിക്കാൻ സംഘടനയുടെ അനുവാദം അനിവാര്യമായിരുന്നു അല്ലത്ത പക്ഷം പഠിപ്പിച്ചവന്റെ ജോലി തെറിക്കും)..അങ്ങിനെ തളപ്പും കത്തിയും കുരുന്നും(തെങ്ങിന്റെ കുലമുറിച്ച് അതിന്റെ മുകളിൽ തടവുന്ന ഒരു പച്ചിലയാൺ കുരുന്ന് അത്..കള്ളിന്റെ വരവിനു ലൂബ്രിക്കന്റായി പ്രവർത്തിക്കും..)ഒക്കെയായി മുകളിലേക്ക്....മറ്റെന്താണാലോചിക്കാൻ...ദിവസം രാവിലെ ഉച്ചയ്ക്ക് വൈകുന്നേരം...ബാക്കി സമയമെലാം ഫ്രീ.....പിന്നെ കൈ നിറയെ കാശും..ഇഷ്ടം പോലെ സിനിമാ കാണാം ..ചുറ്റിയടിക്കാം ...പിന്നെ ബാക്കി സമയത്ത് നാടകവും കളിക്കാം....ഇതിൽ പരം നല്ല തൊഴിൽ വേറെ എന്തുണ്ടെടേ........പത്തു പതിനഞ്ചു ദിവസം രാവിലെ എഴുന്നേറ്റു തെങ്ങിൽ ചാടിക്കേറി...പുതിയ കുലമുറിച്ചു.കുനി .തുടങ്ങി..(കുനി എന്നാൽ കുലമുറിച്ച് ഓലക്കീരു കൊണ്ട്..നന്നായി വരിഞ്ഞു കെട്ടിയതിനു ശേഷം..അതിന്റെ മണ്ടയ്ക്കു പത്തറുപതു പ്രാവശ്യം ...കത്തിയുടെ പിൻ വശം കൊണ്ടു അടിക്കണം...(കുനിക്കണം).അങ്ങിനെ രണ്ടോ മൂന്നോ ആഴ്ച്ച..പിന്നെ കള്ളിന്റെ നേർത്ത നനു നനുപ്പു കണ്ടു തുടങ്ങും ..അതിനു ശേഷം പിന്നെ കുനി കുറയ്ക്കാം ..പത്തോ പന്ത്രണ്ടോ ഒക്കെ മതി.)ആ ദ്യമൊക്കെ നല്ല സുഖം തോന്നി...പിന്നീടു രാവിലെ ഉള്ള എഴുന്നേല്പ് അത് മുടങ്ങാൻ തുടങ്ങി ...‘എന്തേടാ..ഇന്നു വരാഞ്ഞെ..?” എന്ന ഗുരുവിന്റെ ചോദ്യത്തിനു . . പല പല കളവുകൾ പറഞ്ഞു മടൂത്തപ്പോൾ......വീണ്ടും പോകാൻ തന്നെ നിർബന്ദിതനായി...പിന്നെ ഒരു മാസം കണ്ടിന്യൂ ചെയ്തു..
അതുകഴിഞ്ഞു ആരോഗ്യം എന്നോടു കരുണ കാണീച്ചില്ല തെങ്ങിന്റെ മ്ണ്ടയിൽ കേറിയിരുന്നാൽ അപ്പോതുടങ്ങൂം കാലു ലയ്ലന്റു ബസ്സിന്റെ ഗിയർ ലിവർ വിറക്കുന്നതു പോലെ വിറക്കാൻ...അതു കണ്ടഗുരു പറഞ്ഞൂ .. “ഞാൻ അന്നേ നിന്നോടു പറഞ്ഞിട്ടില്ലേ.. ഓരോരുത്തനും ഓരോന്നു പറഞ്ഞിട്ടുണ്ടു
നിനക്കു പറ്റിയ പണീ നാടകമാ.....”അന്നു നിർത്തി ...കള്ളു ചെത്ത്.....പക്ഷെ കള്ളുചെത്തുകാരെ കാണുമ്പോൾ എനിക്കിന്നും ബഹുമാനമാണ്.

മഴക്കാലമായാൽ കള്ളുചെത്തുകാരുടെ ...കഷ്ടകാലമാക്കും...പുഴയോരത്തെ തെങ്ങാണേങ്കിൽ പിന്നെ പറയുകയേ വേണ്ട...കുലം കുത്തി ഓഴുകുന്ന പുഴയാണെങ്കിലും ..മലവെള്ളം വന്നാലും ...ചെത്തുകാരന് കള്ള് ചെത്തതെ വയ്യ ഒരു ദിവസം ചെത്തിയില്ലെങ്കിൽ തെങ്ങ് തന്നെ നശിച്ചു പോകും ...കുലയുടെ ഉള്ളിലേക്ക് കള്ളിറങ്ങീയാൽ..പിന്നെ തീർന്നു...മണ്ട നശിക്കും..
അതു മാത്രമല്ല മഴക്കാലമായാൽ തെങ്ങു മുഴുവൻ പായൽ നിറയും ...പിന്നെ ഒന്നു തൊട്ടാൽ മതി തെന്നിപ്പോകും അത്രയ്ക്കു വഴു വഴുപ്പാണ് ..എങ്കിലും ചെത്തുകാരൻ കയറിപ്പോകുന്നതുകാണുമ്പോൾ കണ്മിഴിച്ചു നിന്നിട്ടുണ്ട്.. ഞാൻ.
നാട്ടിലെ പിരിവുകാരുടെ ഒരു വല്ല്യ അഭയ കേന്ദ്രമാണ്ണ് ചെത്തു തൊഴിലാളികൾ..എല്ലാ പിരിവുകാരന്റെ കണ്ണിലും തിളക്കം വീഴുന്നത് ചെത്തു തൊഴിലാളിയെ കാണുമ്പൊഴാൺ
പാർട്ടി പിരിവാണെങ്കിൽ പിന്നെ പറയുകയേ വേണ്ട...ചോദ്യമില്ല പറച്ചിലില്ല...500. 1000 മിനിമം ...റസീറ്റ് കീശയിൽ വച്ചു കൊടൂക്കും ...ഇവർ വല്ലതും അറീയുന്നുണ്ടോ..പായൽ നിറഞ്ഞ തെങ്ങിന്റെ വഴുവഴുപ്പും കഷ്ടപ്പാടും

നാട്ടിലെ പെണ്ണൂങ്ങൾക്കെല്ലാം ആരോഗ്യ ദൃഡഗാത്രരായ ഈ ചെറുപ്പക്കാരോട് ഒരു പ്രത്യേക മമതയാണ്.. തെറ്റിദ്ദ്ധരിക്കേണ്ട ...വഴിയേ പോകുമ്പോൾ ഒരു തേങ്ങയിടാൻ പറഞ്ഞാൽ അവർ ഇട്ടു കൊടുക്കും ഇത്തരം സന്ദർഭങ്ങളിൽ തെറ്റിദ്ധരിക്കേണ്ട വഴിക്കു നിൽക്കുന്നവരും ഇവരുടെ ഇടയിൽ ഉണ്ട്...പിന്നെ നാട്ടിലെ പല മാന്യന്മാർക്കും ഇവരോട് വെരുപ്പാൺ കാരണം രാത്രികാലങ്ങളിൽ ഏതോ അന്തപുരത്തിൽ കിടന്നുറങ്ങീ രാവിലെ പോകുമ്പോൾ എല്ലം മോളിലിരുന്നു കാണുന്നൊരാൾ ഉണ്ടല്ലോ...അയാളുടെ പ്രത്യക്ഷാവതാരമാണല്ലോ..ഈ ചെത്തു തൊഴിലാളികൾ.
അതും കൂടാതെ നാട്ടിൽ നടക്കുന്ന എല്ലാ ചടങ്ങുകൾക്കും നാട്ടുകാർ ആശ്രയിക്കുന്നത് ഇവരെ ആയിരിക്കും ..മരണം നടന്നിടത്തും കല്ല്യാണം നടക്കുന്നേടത്തും ആൺ കരുത്തിന്റെ പൌരുഷവുമായി അവർ നിറഞ്ഞു നിൽക്കും ..എല്ലാത്തിലും മുൻപിൽ ഒരു ഹീറോയെ പ്പോലെ ...........

തെങ്ങ് ചതിക്കില്ല എന്നത് ഒരു പഴ് മൊഴിയാണെങ്കിലും ഒരു നിമിഷത്തിന്റെ പിഴവിൽ പുറം മടലിന്റ് കള്ളക്കെണിയിൽ ഇന്നും എഴുന്നേൽക്കാനാവാതെ കിടക്കുന്ന ജന്മങ്ങൾ നിരവധിയാൺ അപ്പൊഴൊന്നും ഈ പറയുന്ന കല്ല്യാണ വീട്ടുകാരോ..പിരിവുകാരോ..തേങ്ങയിടാൻ വിളിക്കുന്ന പെണ്ണൂങ്ങളൊ തിരിഞ്ഞു നോക്കാറില്ല
നാടകക്കാരന്റെ അനുഭവത്തിൽ തന്നെ ഉണ്ടായതു കൊണ്ടു പറയുകയാൺ എന്റെ ഒരു ആപ്പൻ, കൂടാതെ എന്റെ കസിൻ ബ്രദർ..ഇവർ രണ്ടു പേരും തെങ്ങീന്റെ ചതിയിൽ പെട്ടവരാൺ ,,കസിൻ ബ്രദർ ഇപ്പോൾ എഴുന്നേറ്റ് നടക്കാവുന്ന നിലയിലാണ്. ആപ്പൻ ഇപ്പോഴും രണ്ടാളുടെ പരിർക്ഷണയിൽ ജീവിതം നരകിച്ചു തീർക്കുകയാണ്...

മരണത്തെ മുന്നിൽ കണ്ട് ഒരു നേരത്തെ ലഹരി പകർന്നു നൽകാൻ ജനങ്ങൾക്കു അല്പം മനശ്ശാന്തി കൊടുക്കാൻ ..ജീവൻ പണയം വച്ചുള്ള ഈ കളിയിൽ അവർ ഹീറോകൾ തന്നെയാണ്...വിരിഞ്ഞ മാറൂം തുടൂത്തുനിൽക്കുന്ന ശരീവുമായി അവർ ഹീറോകൾ ആയി തുടരട്ടെ...തെങ്ങിന്റെ ചതിയിൽ സീറോ ആകാത്തിടത്തോളം കാലം.