ചൊവ്വാദോഷം. കഥ
കരഞ്ഞു കലങ്ങിയ കണ്ണുമായി അമ്മിണി അടുക്കളപ്പുറത്തെ അലക്കു കല്ലിന്മേൽ ഇരുന്നു
“അമ്മിണി ഇതിലും നല്ലൊരാലോചന നിനക്കു വരും” ഏട്ടത്തി സമാധാനിപ്പിച്ചു.
ഏട്ടത്തി വന്നു കേറിയിട്ട് ഇതു രണ്ടു മാസമല്ലെ ആയുള്ളൂ അമ്മയും അച്ഛനും ഇങ്ങിനെ പറഞ്ഞ് എന്നെ സമാധാനിപ്പിക്കാൻ തുടങ്ങിയിട്ട് ഇത് വർഷം നാലു കഴിഞ്ഞു. ഏടത്തിക്കറിയമോ എന്റെ ഓർമ്മ ശരിയാണെങ്കിൽ ഇതു 46മത്തെ ആലോചനയാണ്. അമ്മിണി പൊട്ടിക്കരഞ്ഞു. ഏടത്തി അവളെ മാറോടു ചേർത്ത് ആശ്വസിപ്പിച്ചു. ഏട്ടൻ വിവാഹം കഴിച്ചത് വളരെ വൈകിയാണ്. ഏടത്തിയുടെ വിവാഹം ഒരിക്കൽ കഴിഞ്ഞതാണ് ഏട്ടനുമായുള്ളത് രണ്ടാം വിവാഹവും. ആദ്യ വിവാഹത്തിന്റെ ആദ്യ ദിവസം തന്നെ ചെറുക്കന്റെ വീട്ടീന്നു പോന്നു. ചെറുക്കന് ഭ്രാന്താണെത്രെ.
ഏട്ടത്തിയും അമ്മിണിയെപ്പോലെ ഒരു ചൊവ്വാദോഷക്കാരിയാണ്. അമ്മിണിയുടെ വിവാഹം കഴിഞ്ഞിട്ടു മതി ഏട്ടന്റെ വിവാഹം എന്ന് ഏട്ടൻ നിർബന്ധം പിടിച്ചതാണ്. അങ്ങിനെ നാളുകൾ നീണ്ടു പോയി ഒടുക്കം 36മത്തെ വയസ്സിൽ അമ്മാവന്മാരുടെ നിർബന്ധത്തിനു ഏട്ടനു വഴങ്ങേണ്ടിവന്നു. അങ്ങിനെ പെണ്ണന്വേഷിച്ചു നടക്കാത്ത സ്ഥലങ്ങളില്ല. വീട്ടിൽ കെട്ടാച്ചരക്കായി ഒരു പെങ്ങളുള്ളപ്പോൾ ആരാ ഒരു പെണ്ണിനെ അയക്കുക. അമ്മിണി കാരണം പല ആലോചനകളും മുടങ്ങി. തന്റെ ഏട്ടന്റെ ഭാവി കൂടി താൻ കാരണം തകരുകയാണല്ലോ എന്നോർത്ത് അമ്മിണിയുടെ മനസ്സു നീറി. ഒരു ദിവസം അമ്മിണിയുടെ അമ്മ അത് പറയുകയും ചെയ്തു.
അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു. അമ്മിണിക്കൊരു കല്ല്യാണാലോചന ചെങ്ങളായീന്നാ
“ചെറുക്കന് കച്ചോടം പിന്നെ അകെയുള്ള ഒരു പ്രശ്നം ചെറുക്കൻ ഒന്നു കെട്ടിയിട്ടുണ്ട്, ഒരു കുട്ടിയും ഉണ്ട്. നമുക്കതൊരു പ്രശ്നമാക്കണ്ട നമുക്കും ഉണ്ടല്ലോ ദോഷങ്ങൾ.
പെണ്ണ് ചൊവ്വാദോഷക്കാരിയാണെന്ന് ഞാൻ അവരോട് പറഞ്ഞിട്ടുണ്ട് അവർക്കതൊരു വിഷയമേ അല്ല” ബ്രോക്കർ പിഷാരടി പൂജാമുറിയിൽ വച്ച് അച്ഛനോടു സംസാരിക്കുന്നത് അമ്മിണി കേട്ടു.
ചായയുമായി അമ്മിണി ആ മുഖത്തേക്കൊന്നു നോക്കിയതേ ഉള്ളൂ സങ്കടം സഹിക്കവയ്യാതെ അമ്മിണി പൊട്ടിക്കരഞ്ഞ് കട്ടിലിൽ വീണു.
“ഇതിലും ഭേധം എന്നെ ആർക്കെങ്കിലും വിറ്റൂടെ അമ്മേ” തലയിണയിൽ മുഖമമർത്തി അമ്മിണി പറഞ്ഞു.
വിവരമറിയിക്കാമെന്ന് പറഞ്ഞ് വന്നവരെ യാത്രയാക്കി അമ്മയ്ക്കു പിന്നാലെ അച്ഛനും വന്നു “അവനെന്താടി ഒരു കുറവ് ഒരു കല്ല്യാണം കഴിഞ്ഞതാണെന്നുള്ളതൊന്നും ആണുങ്ങൾക്ക് ഇന്നൊരു പ്രശ്നമേ അല്ല നമ്മുടെ കുറവു കൂടി നീ എന്താ കാണാത്തെ അവരൊരു പാടു സ്വത്തുള്ള കൂട്ടരാ നിനക്കവിടെ സുഖമായി കഴിയാം”
എത്ര നിസ്സാരമായി അമ്മയിതു പറയുന്നു അമ്മിണിക്ക് അതിശയം തോന്നി. വന്നയാൾക്കെന്താ ഒരു കുറവ്..? ഏതാണ്ട് അച്ഛന്റെ അത്ര പ്രായം വരും കറുത്ത് മെലിഞ്ഞൊരു കോലം പിന്നെ കഴുത്തിലും കയ്യിലും കുറെ സ്വർണ്ണ ചങ്ങലകൾ ഉണ്ടെന്ന് കേറിവന്നപ്പൊഴെ അമ്മ പറഞ്ഞിരുന്നു എന്നല്ലാതെ ഒരു പുരുഷനു വേണ്ട ഗുണങ്ങളൊന്നും അയാളിൽ അവൾ കണ്ടില്ല
“എനിക്കിതു വേണ്ട ഇതിലും ഭേതം വല്ല വിഷവും വാങ്ങിത്തന്ന് എന്നെ അങ്ങ് കൊന്നൂടായിരുന്നോ”
“അതെടീ... നിന്നെയിനി അതു തന്നെ വേണ്ടിവരും നിന്നെ കെട്ടാൻ രാജകുമാരൻ വരുമെടീ കാത്തിരുന്നോ. ഈ അശ്രീകരം പിടിച്ചതിനെ ഏതു നേരത്താണോ എന്റെ വയറ്റിലിട്ടത്” അമ്മിണിയുടെ അമ്മ അവളെ പിരാകി.
“ഇവളൊരുത്തി കാരണമാ എന്റെ മോനും ഈ ഗതിയിലായത് മൂത്ത് നരച്ച് ഇവിടെ ഇരിക്കുന്നത് കാരണം വല്ലോടത്തു നിന്നും ഒന്നു ശരിയായി കിട്ടണ്ടെ..ആരേലും പറഞ്ഞയക്ക്വോ ഒരു പെണ്ണിനെ ഇങ്ങോട്ട്”.
എല്ലാത്തിനും അമ്മിണിയാണു കാരണം. പല പല രാത്രികളിലും അമ്മിണി മരണത്തിനേറെ അടുത്തു ചെന്നിരുന്നു. പക്ഷെ മരിക്കാൻ അമ്മിണിക്കു പേടിയാണ്. ചൊവ്വാദോഷക്കാരെ മരണത്തിനു പോലും വേണ്ടാതായോ .? ആയിടയ്ക്കാണ് ചേട്ടൻ ചേട്ടന്റെ ഒരു സുഹൃത്തിന്റെ ടെലഫോൺ ബൂത്തിൽ ഒരു ജോലി തരാക്കി തന്നത്. മാസം രണ്ടായിരം രൂപ ശമ്പളം. വീട്ടിലിരിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലതല്ലെ പിന്നെ
“വല്ലൊരും കേറി പ്രേമിച്ച് കല്ല്യാണം കഴിക്കാൻ തയ്യാറായാൽ അച്ഛനും അമ്മയും രക്ഷപെട്ടില്ലേ” ഇതു പറഞ്ഞതിന് ഏട്ടന്റെ തറപ്പിച്ചുള്ള ഒരു നോട്ടവും അമ്മിണി അനുഭവിച്ചു.
അതിനിടയിലാണ് നിയോഗം പോലെ ഏട്ടത്തിയെ പെണ്ണുകാണാൻ പോകുന്നതും ജാതകം നോക്കിയപ്പൊ പെണ്ണിനു ചൊവ്വ ദോഷം ഉണ്ടെന്നും വീട്ടിലറിഞ്ഞത്. അമ്മ ഒരു വിധത്തിലും സമ്മതിച്ചില്ല.
“ഏയ് ചൊവ്വയുള്ള പെണ്ണിനെയൊന്നും ഈ വീട്ടിൽ കൊണ്ടു വരേണ്ട ഉള്ളതിനെ കൊണ്ടുള്ള ദുരന്തങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുമ്പോഴാ ഇനി വേറൊന്ന് കൂടി ഇതു ഞാൻ സമ്മതിക്കില്ല” അമ്മ തറപ്പിച്ചു പറഞ്ഞു.
ഇത്ര കണ്ണിൽ ചോരയില്ലാത്തവളാവാൻ ഒരമ്മയ്ക്കു കഴിയുമോ. അമ്മിണി സങ്കോചപെട്ടു . അച്ഛനു തളർവ്വാതം പിടിച്ചതും ഏട്ടന്റെ സ്പിന്നിംഗ് മിന്നിലെ ജോലി പോയതും ഞാൻ കാരണം വീടിനുള്ള എന്തോ ദോഷമെന്നാണ് അമ്മ വിശ്വസിക്കുന്നത്
ടെലിഫോൺ ബൂത്തിലെ പണി അമ്മിണിയ്ക്ക് ഒരാശ്വാസം തന്നെ ആയിരുന്നു. മുതലാളി ഒരു പാവം പിടിച്ച മനുഷ്യൻ. നാട്ടിലെല്ല്ലാം സമ്മതൻ. ഭാര്യയും കോളെജിൽ പഠിക്കുന്ന ഒരു മോളും ഉണ്ട്, പിന്നെ ഏട്ടന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ അമ്മിണിക്ക് ഒരു ഭയവും ഉണ്ടായിരുന്നില്ല രാവിലെ 8 മണിക്ക് കടതുറന്നാൽ പിന്നെ വൈകുന്നേരം ആറു മണിവരെ ഡ്യൂട്ടി. ഉച്ചയ്ക്ക് ഊണ് കൊണ്ടു വരാറാണു പതിവ് ഊണു കഴിഞ്ഞാൽ പിന്നെ 6 മണിയാകുന്നതു അറിയത്തേ ഇല്ല. ഒരു ദിവസം ബൂത്തിലെ പണിയും കഴിഞ്ഞ് വരുമ്പോഴാണ് വീട്ടിൽ ഒരാൾ കൂട്ടം ഏട്ടൻ ഉമ്മറത്തിരിപ്പുണ്ട് അമ്മ ഉമ്മറപടിയിലിരുന്നു കരയുന്നുമുണ്ട്. ദൈവമേ ഇനി അച്ഛനെന്തെങ്കിലും. അമ്മിണി അകത്തേക്ക് ഓടിക്കയറി. ഭാഗ്യം അച്ഛൻ കട്ടിലിൽ കിടപ്പുണ്ട് പിന്നെ എന്താ ഇവിടെ..ഉമ്മറ പടിയിലിരുന്ന് ഏട്ടനോട് അമ്മ എന്തോ പറയുന്നുണ്ട് .
“എന്നാ എല്ലാത്തിനും വല്ല വിഷവും വാങ്ങിത്തന്നിട്ട് മതിയായിരുന്നില്ലെടാ നിനക്കിത്” അമ്മിണിക്കൊന്നും മനസ്സിലായിരുന്നില്ല അവൾ മെല്ലെ ഏട്ടന്റെ ചുമലിൽ കൈ വെച്ചു പറഞ്ഞു
“എന്താ ഏട്ടാ ഇത്”
“പോ ഒന്നിനെയും എനിക്ക് കാണണ്ട നീ നിന്റെ അമ്മയെയും കെട്ടിപ്പിടിച്ചിവിടിരുന്നോ,ഞാനും ഒരു മനുഷ്യനാ എനിക്കും ഉണ്ട് അഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ രണ്ടാം കെട്ടാണെങ്കിലും നല്ലൊരാലോചന ശരിയായതാ ജാതകം ചേരില്ലാത്രെ നിന്റമ്മയ്ക്ക്. സ്വന്തം മോള് വീട്ടീന്നെറങ്ങാത്തതിന്റെ കുറേ അനുഭവിച്ചിട്ടും തള്ള പഠിച്ചില്ലല്ലോ“
റൂമിലേക്ക് കയറിയപ്പോഴാണ് അമ്മിണിക്ക് കാര്യം മനസ്സിലായത് ഏട്ടൻ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു എന്ന് ഫാനിൽ തൂങ്ങിയാടുന്ന തന്റെ ഷാലിൻ തുമ്പു നോക്കി അമ്മിണി കരഞ്ഞു. കാലി കുഞ്ഞിരാമേട്ടൻ കണ്ടില്ലായിരുന്നെങ്കിൽ ഏട്ടനിപ്പൊ അതൊലോചിക്കാൻ കൂടി അമ്മിണിക്കു വയ്യ. ഈ വീട്ടിൽ തന്നോട് അൽപ്പമെങ്കിലും സ്നേഹം ഉണ്ടെന്നു തോന്നിയത് ഏട്ടനു മാത്രാ. ഓടുക്കം കുഞ്ഞിരാമേട്ടന്റെ മദ്ധ്യസ്ഥതയിൽ വീട്ടിൽ ഒരു കല്ല്യാണ ചർച്ച നടന്നു.
“ഞാനിതെത്ര കണ്ടിരിക്കുണു എന്റെ അമ്മൂട്ട്യേട്ട്യേ... ജാതകം കുണ്ടാമണ്ടി..അതൊക്കെ ആളുകൾ ഓരോന്നുണ്ടാക്കണതല്ലെ ഇപ്പൊണ്ടോ ഈ ജാതകം നോക്കലൊക്കെ ചെക്കന് പെണ്ണിനെ ഇഷ്ടപ്പെട്ടാപിന്നെ ജാതകമൊക്കെ തനിയെ ചേരും അല്ലെങ്കിൽ ചേർക്കും“ അങ്ങിനെ ഏട്ടത്തിയുമായുള്ള വിവാഹത്തിനു അമ്മ സമ്മതം മൂളി. “ഇതൊന്നു നടന്നു കഴിഞ്ഞാൽ എല്ലാം ശരിയാകും അമ്മൂട്ടിയേട്ട്യേ ഈ കുഞ്ഞിരാമനെത്ര ജാതകം കണ്ടിരിക്കുന്ന് നമ്മടെ കിഴക്കെപ്പാട്ടെ അംബികേടെ മൂത്ത മോളില്ലെ രമണി അവളുടേ ജാതകത്തിൽ ചൊവ്വേല്ലെ എന്നിട്ടെന്തായി പാലക്കാട്ടു കാരൻ ഒരു രാഘവൻ അല്ലെ അവളെ കല്ല്യാണം കഴിച്ചെ...പെണ്ണ് ഒന്നു പെറ്റു ഇപ്പൊ രണ്ടാമത്തെത് വായറ്റിലുമാ എന്തേലും സമ്പവിച്ചോ..? പിന്നെ പത്തിൽ പത്ത് പൊരുത്താർന്നില്ലെ എന്റെയും ശാരദേടെയും എന്നിട്ടെന്താ എട്ടാം മാസത്തിൽ ഓള് ഒരു കുഞ്ഞിനെ പോലും തരാണ്ട് പോയില്ലെ” അതു പറയുമ്പോൾ കുഞ്ഞിരാമേട്ടന്റെ കണ്ണ് മെല്ലെ നനയുന്നത് അമ്മിണി കണ്ടു
“ഇപ്പൊ മക്കളായി ഇവറ്റകൾ മാത്രം” മുറ്റത്ത് തുളസിത്തറയുടെ പടിഞ്ഞാറായി നിൽക്കുന്ന മാവിൽ കെട്ടിയിട്ടിരിക്കുന്ന പശുക്കളെ ചൂണ്ടി കുഞ്ഞിരാമേട്ടൻ പറഞ്ഞു .
അങ്ങിനെ കുഞ്ഞിരാമേട്ടന്റെ ബ്രൈൻ വാഷിൽ അമ്മ ഇരു മനസ്സോടെ സമ്മതിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. താലി ചാർത്തുമ്പോൾ ഏട്ടന്റെ കണ്ണുകൾ അമ്മിണിയെ പരതുന്നത് അമ്മിണി അറിഞ്ഞു. ഇതു പോലൊരു താലി പന്തലിൽ അമ്മിണിയുടെ കൈപിടിച്ചു കൊടുക്കുന്നത് ഏട്ടൻ ഒരുപാട് സ്വപ്നം കണ്ടിരുന്നു. “അമ്മിണീ ഈ ഏട്ടനോട് ക്ഷമിക്കുക”എന്ന് ഏട്ടൻ പറയാതെ പറയുന്നതായി അമ്മിണിക്കു തോന്നി.
കൂടെ പഠിച്ചവരുടെ ഒക്കെ കല്ല്യാണം കഴിഞ്ഞു ലതേച്ചീടെ മോൾ മാലതി ഇന്നലെ വന്നിട്ടുണ്ടായിരുന്നു പ്രസവത്തിനു ശേഷം പെണ്ണ് ഒരുപാടു തടിച്ചു നല്ല ഓമന മോൻ പേര് ഗുരുവായൂരിൽ ചെന്നിട്ടേ ഇടൂ..ഇപ്പൊ കണ്ണാന്നാ വിളിക്കുന്നേ. മഹേഷേട്ടൻ ഗൾഫിലാ മാലതിക്കും വിസ തരാവൂന്നാ കേട്ടെ “നിന്റെ കാര്യം ഒന്നും ആയില്ലേടീ” അമ്മിണിക്ക് മാലതിയുടെ മുഖത്തു നോക്കാൻ കഴിഞ്ഞില്ല “ഒക്കത്തിനും ഒരോ യോഗണ്ടടീ നമുക്കതൊന്നും വിധിച്ചിട്ടില്ല മാലതീ, പിന്നെ നീ രാധികയെ കണ്ടിരുന്നോ അവളും വന്നിരുന്നു ഇതിനിടെ അവളിപ്പൊ ഒരു കോട്ടയത്തുകാരി അച്ചായത്തി തന്നെ ഭാവോം, ഭാഷേം, നടപ്പും ഒക്കെ മാറീറ്റ്ണ്ട്” അമ്മിണി മന:പ്പൂർവ്വം വിഷയം മാറ്റുകയാണെന്ന് മാലതിക്കു തോന്നി
“ഞാൻ മഹേഷേട്ടനോട് പറഞ്ഞിരുന്നു നിന്റെ കാര്യം പരിചയത്തിൽ വല്ലോരും..ഒക്കെ നിന്റെ ജാതകാ പ്രശ്നം”
ടെലഫോൺ ബൂത്തിൽ ഏറെ പരിചയക്കാരുണ്ട് ഇപ്പൊ അമ്മിണിക്ക് ആലോചനകളുടെ ഒരു മത്സരം തന്നെ നടന്നു എങ്കിലും ഒക്കത്തിന്റെയും അവസാനം ജാതകത്തിൽ എത്തും. ദിനവും ഫോൺ ചെയ്യാൻ വരുന്ന സുശീലേച്ചിയുമായി അമ്മിണി പെട്ടെന്നടുത്തു അവരു തമാശയും ചിരിയും ഒക്കെയായി വന്നു കഴിഞ്ഞാൽ പിന്നെ സുശീലേച്ചിക്ക് പറയാൻ നൂറു നൂറു കഥകളുണ്ടാവും സുശീലേച്ചിയും അമ്മിണിയെപ്പോലെ കല്ല്യാണം കഴിച്ചില്ല ആരോടൊക്കെയോ ഫോണിൽ കൊഞ്ചി കുഴയുന്നതു കാണാം. ചിലപ്പൊ നൂറു രൂപയ്ക്കൊക്കെ വിളിക്കും സുശീലേച്ചിയെ കുറിച്ച് നാട്ടിൽ നല്ല അഭിപ്രായമല്ല ഉള്ളത്. എങ്കിലും എന്തോ അമ്മിണിക്ക് അവരെ ഒരു പാട് ഇഷ്ടമായി അല്ലേലും ഒറ്റയ്ക്ക് ഒരു സുന്ദരിയായ പെണ്ണ് താമസിച്ചാൽ ആൾക്കാർക്ക് പറഞ്ഞു നടക്കാൻ വേറെ വല്ലതും വേണോ.
“പ്രേമിച്ചവൻ വഞ്ചിച്ചപ്പോ വീട്ടുക്കാരും കയ്യൊഴിഞ്ഞു ഒരു ഗതീല്ലാതായപ്പൊ പല പല കൊള്ളരുതായ്മ്മകളും ചെയ്തു ഇപ്പൊ അതൊരു ശീലായി“ ഒരു സങ്കോചവും ഇല്ലാതെ സുശീലേച്ചി പറഞ്ഞു.
പല പല രാത്രി കഥകളും അമ്മിണിക്ക് പറഞ്ഞു കൊടൂക്കാറും ഉണ്ട് ആദ്യം ഒക്കെ അമ്മിണിക്ക് വെറുപ്പായിരുന്നു പിന്നെ പിന്നെ അമ്മിണിയും പതിയെ ഇഷ്ടപ്പെടാൻ തുടങ്ങി .പക്ഷെ സുശീലേച്ചിയുടെ മാർഗ്ഗത്തോട് അമ്മിണിക്ക് വിയോജിപ്പായിരുന്നു ജീവിക്കുന്നെങ്കിൽ അതൊരു പുരുഷന്റെ കൂടെ മാത്രമായിരിക്കും എന്ന് അമ്മിണി ഉറപ്പിച്ചിരുന്നു.
ബൂത്തിൽ വച്ചു മറന്ന തന്റെ ബാഗ് എടുക്കാനായി താക്കോൽ വാങ്ങാൻ മുതലാളിയുടെ വീട്ടിൽ ചെന്ന ദിവസം അമ്മിണി ചെന്ന പാടെ ഇരിക്കാൻ പറഞ്ഞു മുതലാളി. ആരുമില്ലെന്നു പറഞ്ഞപ്പോൾ അമ്മിണീ ഭയന്നിരുന്നു. ഏയ് എന്തിന് ഭയക്കണം ഇക്കാലമത്രെയായിട്ടും തന്റെ നേർക്ക് മോശമായി ഒരു നോട്ടം പോലും മുതലാളി നോക്കിയിട്ടില്ല പിന്നെന്തിനു ഭയക്കണം
“അവളും മക്കളും കല്ല്യാണത്തിനു പോയേക്കുവാ ..ദാ താക്കോൽ. ഇന്നമ്മിണി തന്നെ വച്ചോ കാലത്ത് തുറക്കേണ്ടതല്ലെ” അമ്മിണി താക്കോൽ വാങ്ങി തിരിഞ്ഞു നടന്നു .
മുതലാളിയെ വെറുതേ തെറ്റിദ്ധരിച്ചു അമ്മിണി നടക്കാൻ തുടങ്ങവെ ഒരു കൈവളയം തന്റെ അരക്കെട്ടിനെ മുറുക്കുന്നതായി അവളറിഞ്ഞു .
നഷ്ടബോധത്തിന്റെ കുത്തൊഴുക്കിൽ നിന്നും കരകയറാൻ പെട്ടെന്നൊന്നും അമ്മിണിക്ക് കഴിഞ്ഞില്ല . സുശീലേച്ചി പഠിപ്പിച്ചുതന്ന കാമ രസതന്ത്രത്തിന്റെ പാഠങ്ങൾ ഓരോന്നായി മുതലാളിയിൽ നിന്നനുഭവിച്ചപ്പോൾ തടുക്കാൻ തോന്നിയില്ല. മാലതിയും, രാധികയും, അനുഭവിച്ച സുഖം ഇന്നമ്മിണിയും അനുഭവിച്ചിരിക്കുന്നു. അതോടൊപ്പം അമ്മിണി സ്വപ്നം കണ്ട ഒരു ജീവിതം മാലതിയുടെ മഹേഷേട്ടനെപ്പോലെ ഒരു ഭർത്താവ്, ഒരു കുഞ്ഞ്, ഭർത്താവിന്റെ കുടുംബം ബന്ധുക്കൾ ഒക്കെ കയ്യിൽ നിന്നും പോയിരിക്കുന്നു അമ്മിണി പൊട്ടിക്കരഞ്ഞു വേദനയുടെ പാരമ്മ്യത്തിൽ സഹിക്കവയ്യാതെ അവൾ വീട്ടിലേക്കോടി. മുറിയിൽ തനിയെയിരുന്നു കരഞ്ഞു. പണ്ട് ഏട്ടൻ കെട്ടിത്തുക്കിയ ഷാൽ ഇപ്പൊഴും ഫാനിനു മുകളിലായി വട്ടം കറങ്ങുന്നതായി അമ്മിണിക്കു തോന്നി. ഒരു നിമിഷം എല്ലാം അവസാനിപ്പിച്ചാലോ എന്നു പോലും അവൾ ചിന്തിച്ചു. പക്ഷെ അമ്മിണി എന്തിനു ജീവനൊടുക്കണം അമ്മിണി ഇവിടെ തെറ്റൊന്നും ചെയ്തില്ലല്ലോ.. വിവഹ പൂർവ്വ ബന്ധത്തെ പറ്റിപ്പറഞ്ഞ സിനിമാ നടിയെപ്പോലും വെറുതെ വിട്ട ഈ നാട്ടിൽ അമ്മിണി തെറ്റുകാരിയാവുന്നതെങ്ങിനെ..? അമ്മിണി തീരുമാനിക്കുകയായിരുന്നു അച്ഛൻ അമ്മ എന്നതെല്ലാം വെറും പൊള്ളയായ സ്നേഹമായിരുന്നു അമ്മിണിക്ക്.പിന്നെ താൻ എന്തിന് അമ്മ മാത്രമായി ഒരാണിന്റെ കീഴിൽ ഒതുങ്ങണം. കിഴക്കെപ്പാട്ടെ അംബികയുടെ മൂത്തമോൾ രമണിയ്ക്ക് വന്ന പാലക്കാടുകാരൻ രാഘവേട്ടനെപ്പോലുള്ള ഒരാൾ ഇനി വരില്ലെന്നും അമ്മിണിക്കറിയാം. അമ്മിണി തീരുമാനിക്കുകയായിരുന്നു. തനിക്കു മുടങ്ങിപ്പോയ 46 വിവാഹാലോചനയ്ക്കും പരിഹാരം.
ബൂത്തു പൂട്ടി 6 മണിയായാൽ അമ്മിണി സുശീലേച്ചിയെ വിളിക്കും വീട്ടിലാർക്കും ഒരു പരാതിയും ഇല്ല മാസാ മാസം നല്ലൊരു തുക അവർക്ക് കിട്ടുന്നുണ്ടായിരുന്നു. അമ്മയ്ക്ക് പണ്ടില്ലാത്തതിനെക്കാൾ സ്നേഹം കൂടുതലാണെന്നു തോന്നി ഏടത്തിക്ക് പ്രസവത്തിന് 4000 രൂപ കൊടുത്തപ്പോൾ ഏട്ടനു മാത്രം വാങ്ങാൻ ഒരു വിഷമം പോലെ തോന്നി പിന്നെ പിന്നെ എല്ല്ലാം ശരിയയി.
അങ്ങിനെ അമ്മിണിയും ഒരു പെണ്ണായി .പരിചയക്കാർ അമ്മിണിക്ക് കൂടി വന്നു ഇപ്പൊ ചൊവ്വാദോഷം ഒരൊറ്റ ചെറ്റയ്ക്കും വിഷയമേ അല്ല. അമ്മിണിയുടെ ഭാഷയിൽ പറഞ്ഞാൽ എല്ലാ നായിന്റെ മക്കൾക്കും മുട്ടുമ്പോ ചൊവ്വാദോഷക്കാരിയും മകം പിറന്ന മങ്കയാകും.ഫൂ.....അമ്മിണി തുപ്പിയത് ആരെയാണെന്നും ആർക്കുനേരെയാണെന്നും ഉള്ള ചോദ്യം ഞാൻ വായനക്കാർക്കു വിടുന്നു, ചിറ്റിപ്പിണഞ്ഞു കിടന്ന ചൊവ്വാദോഷം അമ്മിണിയുടെ തലയ്ക്കു മീതെ പണമായി വട്ടം കറങ്ങിക്കൊണ്ടിരുന്നു. ഒപ്പം അമ്മിണിയും.
Biju Kottila