NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Sunday, February 20, 2011

കാറ്റിനോടു പറയുമ്പോൾ


കാറ്റിനു എന്തൊക്കെയോ  പറയാനുണ്ടായിരുന്നു. ഇലക്ട്രിക്ക് കമ്പിയിലിരുന്ന കാക്കയുടെ ബാലൻസ് തെറ്റിച്ച്  കളിയാക്കി ചിരിക്കുന്ന കാറ്റിന് ചിലപ്പോൾ ഒരു പൊട്ടിപ്പെണ്ണിന്റെ കുസൃതിയാണ്.  വിശിയടിച്ച്  ഷാലിൽ തുമ്പു മാറത്തു നിന്നും നീക്കി ഇക്കിളി കൂട്ടുമ്പോൾ  കാറ്റൊരു  കാമുകനാകും . പിന്നെ  തിരകളെ കൂട്ടുപിടിച്ച്  ആർത്തിരമ്പി ഒരു കാപാലികനെപ്പോലെ  അടുത്തു വരും  .. ‘’വിശ്വാസ യോഗ്യമായ ഒരു മുഖം  നിനക്കെവിടെയാണ്..? ’’
ആമി കടൽക്കരയിലിരുന്നു കാറ്റിനോട്  പരിഭവം പറയുകയായിരുന്നു . 
“ഇവിടെ ഇങ്ങിനെ ഇരിക്കുമ്പോൾ  പലപ്പോഴും ഞാൻ എന്നെ തന്നെ മറന്നു പോകുന്നു സർ”
വർമ്മ സാർ ഒന്നു മെല്ലെ ചിരിച്ചു .
“ ആമിയെപ്പോലൊരു യുവ സാഹിത്യകരിക്ക്  ഇത്തരം വട്ടുകൾ  സ്വാഭാവികമാണല്ലോ.. ഞാൻ അതു കണക്കിലെടുക്കാറേ ഇല്ല.  അല്ല പോകെണ്ടെ  ഇനിയും കഴിഞ്ഞില്ലെ  ഈ വട്ടു പറച്ചിൽ”. 
 കപ്പലണ്ടി  കൊറിച്ചു കൊണ്ട്  വർമ്മസാർ ആമിയുടെ അടുത്തേക്കു വന്നു . കാറ്റത്ത്  പാറിപ്പറക്കുന്ന മുടിയിഴകളെ  മെല്ലെ കോതിയൊതുക്കി  ഒരു വിഷാദചിരിയോടെ  ആമി സാറിനോടപേക്ഷിച്ചു , 
“പ്ലീസ് സർ  ഇത്തിരി കൂടെ ഞാൻ ഇവിടെ ഇരിക്കട്ടെ  സാർ പോയ്ക്കോളൂ  ഞാൻ ഒരോട്ടോ പിടിച്ച്   വീട്ടിലേക്കെത്തിക്കോളാം” 
ഒരു കൊച്ചു കുഞ്ഞിന്റെ കൊഞ്ചലായിരുന്നു ആമിയുടെത് .. വർമ്മ സാറിനു മറുത്തൊന്നും പറയാൻ തോന്നിയില്ല. ..
“ശരി  നാളെ വല്ല മാധവിക്കുട്ടിയോ  അരുന്ധതീ റോയിയോ മറ്റോ ആകുന്നത്  ഞാൻ തടയുന്നില്ല.   പിന്നെ  ആമീ ഒറ്റയ്ക്കാണു  സൂക്ഷിക്കണം”. 
ആമിയെ തനിച്ചാക്കി  കടൽക്കരയിൽ നിന്നും മടങ്ങുമ്പോൾ  എന്തൊക്കെയോ അസ്വസ്ഥകളിലൂടെ വർമ്മസാർ കടന്നു പോവുകയായിരുന്നു .
 
           ഇന്നും സാറിന്റെ ജീവിതത്തിൽ ഉത്തരം കിട്ടാത്ത ഒരു സമസ്യ പോലെ  ആമി എന്ന പേര്  ജ്വലിച്ചുകൊണ്ടേ ഇരുന്നു  .. ആരാണ്  ആമി . ? ആമിക്കെന്താണ് താനുമായുള്ള ബന്ധം?. അവളെന്തിനാണു കൂടെ കൂടെ തന്നെ കൂട്ടു വിളിക്കുന്നത്  അവളുടെ പ്രായത്തിലുള്ള ചെറുപ്പക്കാരികളും ചെറൂപ്പക്കാരും ഒക്കെ ഇല്ലെ . എന്നിട്ടും..!!    ചോദ്യങ്ങളൂടെ ഒരു പുസ്തകം തന്നെ  വർമ്മസാറിനുമുന്നിൽ ആമി ദിവസവും തുറക്കുന്നു.  പലപ്പോഴും പിടികിട്ടാത്ത ഒരു സ്വഭാവം. അവൾ കാറ്റിനോടു പറയാറുള്ളതു പോലെ തന്നെ .സ്ഥായിയായൊരു ഭാവം, അല്ലെങ്കിൽ വിശ്വാസയോഗ്യമായ ഒരു ഭാവം   ആമിയിലും ദർശ്ശിക്കുക പ്രയാസമാണ്. 

                ബി ഏ  ലിറ്ററേച്ചർ രണ്ടാം വർഷത്തിലാണ്   ആമി വർമ്മ സാറുമായി ഏറെ അടുക്കുന്നത് .  കഥകളേയും , കവിതകളേയും പ്രണയിക്കുന്ന ഒരു പെൺകുട്ടിക്ക് മലയാളം  വാദ്ധ്യാരോടു  തോന്നാവുന്ന ഒരു സാധാരണ അടുപ്പം. ലൈബ്രറി ഹാളിലെ നിത്യ സന്ദർശനത്തിൽ  സംശയങ്ങളുടെയും  മറുപടികളുടെയും  സങ്കലനത്തിൽ പിറന്ന സൌഹൃദം.  ചങ്ങമ്പുഴയെയും, ഇടപ്പള്ളിയെയും, മഹാകവി  പി യെയും  കുറിച്ച്  പറയുമ്പോൾ ഒരു വല്ലാത്ത വശ്യമായ മുഖമാണ്  സാറിന്. വാക്കുകളും  വരികളും  ചിത്രങ്ങളായി  മനസ്സിൽ കോറിയിട്ടു തരും . ഒരിക്കിലും മറക്കാത്ത അനുഭൂതികളായി ദ്വയാർത്ഥങ്ങളും, അലങ്കാരങ്ങളും, ഉപമകളും  ജാലികകളായി മനസ്സിനു ചുറ്റും വട്ടം കറങ്ങും .
  “ മകനേ നീ മാന്യനാകാതിന്നു മനുഷ്യന്റെ പച്ചയായ് തീരൂ”.. എന്ന് സച്ചിദാ‍നന്ദനെ കുറിച്ച് പഠിപ്പിക്കുമ്പോൾ സാർ കരുത്തുറ്റ ഒരച്ഛനാകും.  കുറത്തിയിൽ  യൌവനത്തിന്റെ പ്രതികരണാത്മകത  വിയർപ്പു തുള്ളികളായി നിഴലിക്കും. അക്രമണോത്സുകമായ ഒരു വളർച്ചയായിരിക്കും പിന്നങ്ങോട്ട്  ഓരോ വരികളിലും . കടൽക്കരയിലെ കാറ്റു പോലെ  തന്നെ  സാറിനും   പല മുഖങ്ങൾ ഉണ്ടായിരുന്നു. ഇന്നലെയാണ്   മീനാക്ഷി   ടീച്ചർ സാറിന്റെ  മുടി ഡൈ ചെയ്തത്.. ഇപ്പൊ കണ്ടാൽ  ഒരു ഇരുപതു വയസ്സു കുറയും .  ടീ‍ച്ചറിന്റെ മുന്നിൽ ഒരു കൊച്ചു കുട്ടിയാണു സാർ.  ടീച്ചറിന്റെ സ്നേഹം ആരെയും ഒരു കുട്ടിയാക്കും എന്നു പറയുന്നതാകും ഉചിതം. ഉപരി പഠനത്തിനു  ശേഷം വിദേശത്തു  താ‍മസമാക്കിയ മക്കളുടെ ആഴ്ച്ചയിലൊരിക്കിൽ വരുന്ന ഫോൺകോൾ ഒഴിച്ചാൽ ഇടയ്ക്കിടെ വരുന്ന ആമി തന്നെയാണു ടീച്ചർക്കും ആശ്വാസം . ആമിക്കാ‍യി  അരി വറുത്ത് പൊടിച്ച്  ഉണ്ടയാക്കി ടിന്നിൽ ഇട്ടു വച്ചിട്ടുണ്ടാവും ടീച്ചർ. ആമിക്ക്  അരിയുണ്ട ഭയങ്കര ഇഷ്ടമാണ്.  അതെടുക്കാൻ ആരുടെയും അനുവാ‍ദം അവൾക്കാവശ്യമില്ല  അതവളുടെ അവകാശമാണ്.  പിന്നെ സമയം കിട്ടുമ്പോഴൊക്കെ ടീ‍ച്ചറിന്റെ മടിയിൽ തലചായ്ച്ച് കിടന്ന് പണ്ട്  ബി എഡ് കോളേജിലെ സുന്ദരൻ  ദേവ വർമ്മനെ പ്രണയിച്ച  കഥ പറയിപ്പിക്കും. ഇലക്ഷൻ ക്യാമ്പയിനു വന്നപ്പോ ആരും കാണാതെ  കാലിൽ ചവിട്ടിയതും ,  ലൈബ്രറിയിൽ നിന്നും ആദ്യ ചുബനം നൽകിയതും എത്രവട്ടം പറയിച്ചാലും മതിയാവില്ല ആമിക്ക്.  “ഒന്നു പോ പെണ്ണെ.  ഓരോ കൊണ്ണ്യാരം ചോദിക്കാൻ വന്നേക്കുന്നു എന്നു പറഞ്ഞ് . എൺപതുകളിലെ പഴയ നാണക്കാരിയായി  അടുക്കളയിലേക്കോടും  ടിച്ചർ.  


                              സാറും , ടീ‍ച്ചറും തനിക്കാരാണ്..?  ഉറക്കമില്ലാത്ത രാത്രികളിൽ പലപ്പോഴും ഉള്ളിലവൾ അവളോടു തന്നെ ചോദിക്കാറുള്ള ചോദ്യം . പത്രങ്ങളിലോ, വാരന്തപതിപ്പിലോ  ഒരു കവിത അച്ചടിച്ചു വന്നാൽ മലേഷ്യയിൽ നിന്നും  വർണ്ണതൂവൽ ഘടിപ്പിച്ച പേന സമ്മാനമായി കൊടുത്തയക്കുന്ന അച്ഛനാണോ..? അതോ പീരീഡ്സിനെ കുറിച്ചും കഴിഞ്ഞ ആഴ്ചയുണ്ടായ ബ്ലീഡിംങിനെ കുറിച്ചും അന്വേഷിക്കുന്ന അമ്മയാണോ? ഇന്നും  ഉത്തരം കിട്ടാതെ കിടക്കുന്ന ചോദ്യങ്ങളൂടെ  പട്ടികയിൽ ഇതും.   
                     ഇവിടെ  അച്ഛന്റെ  പെങ്ങളുടെ കൂടെയാണു താമസം .. അമ്മാമ്മച്ചീന്നാണ് ആമി വിളിക്കാറ്.  ഒരു   റീട്ടേർഡ് തഹസീൽ ദാർ.  അമ്മാമ്മച്ചി  അല്പം കണിശക്കാരിയാണ്.  സർവ്വീസിലിരിക്കുമ്പോൾ  കൈക്കൂലി വാങ്ങാ‍ൻ പറ്റാത്തതിന്റെ ദേഷ്യമൊക്കെ ചിലപ്പോ ആമിയോടാണു തീർക്കുന്നത്.  വർമ്മസാറിന്റെ വീട്ടിൽ പോകുന്നതും  കടൽക്കരയിൽ ചുറ്റിത്തിരിയുന്നതൊന്നും  അമ്മാമ്മച്ചിക്കിഷ്ടമല്ല.  അച്ഛനെഴുതും എന്നു പറയാൻ തുടങ്ങിയിട്ടു കുറേ നാളായി  പക്ഷെ ഇതുവരെ എഴുതി കണ്ടില്ല. 
ആമിക്ക് എന്നും  ആമിയെപ്പോലെ ആകാനാണിഷ്ടം,  എല്ലാ കാര്യത്തിലും ആമിക്ക് ആമിയുടേതായ ഒരു നിലപാട് ഉണ്ടായിരിക്കും, അതിപ്പോ  കാലു കഴുകുമ്പോൾ പോലും ആമിക്ക് ആമിയുടേതായ ഒരു ശൈലി ഉണ്ട്.  കുന്നു കൂടി കിടക്കുന്ന പുസ്തകങ്ങളിൽ തല പൂഴ്ത്തി വച്ച് ഉറങ്ങാൻ ആമിക്ക്  വല്ലാത്ത ഇഷ്ടമാണ്. ചിലപ്പോൾ വായിച്ചറിഞ്ഞ വരികളിലെ കഥാപാത്രങ്ങൾ അവളിലേക്കു പരകായ പ്രവേശനം നടത്തും . ഉറക്കത്തിൽ അവളുമായി സല്ലപിക്കും.  ഇന്നലെ വന്നത് രണ്ടാമുഴത്തിലെ ഭീമനായിരുന്നു. സർവ്വവും തികഞ്ഞവൻ.  പക്ഷെ എന്തോ ആമിക്കു ഭീമനോടു വെറുപ്പായിരുന്നു. ഹിഡുംബിയെയും, ബലന്ധരയെയും പ്രാപിച്ച്   തിരിഞ്ഞു നോക്കാതെ നാണവും മാനവും ഇല്ലാതെ ദ്രൌപതി എന്ന എച്ചിലിനു വേണ്ടി  പോയവൻ. പുരുഷ കുലത്തിന്റെ അപമാനം.  “നീചനാണു നീ ഭീമാ നീചനാണു നീ”.  ഇതു പറയുമ്പോഴെല്ലാം  ആമിയുടെ മുന്നിൽ ഭീമൻ പൊട്ടിക്കരയും. പിന്നെ ഭീമന്റെ  കലങ്ങിയ കണ്ണുകളെ കുറിച്ച് ആമി ഡയറിയിൽ കുറിച്ചിടും
.
“ ഭീമാ  നിന്റെ  മനസ്സ്  ഞാൻ കാണുന്നു .  സർവ്വ ശക്തനായിട്ടൂം  മന്ദൻ എന്നു സഹോദരങ്ങൾ. ധനുർവിദ്യയിൽ  പ്രാഗൽഭ്യം തെളിയിച്ചിട്ടും  അർജ്ജുനൻ എന്ന അൽ‌പ്പനു വേണ്ടി  ദന്ദ്വ യുദ്ധം ചെയ്യാൻ വിധിക്കപ്പെട്ടവൻ. തന്റെ സ്ഥാനം തട്ടിയെടുത്തിട്ടും അർജ്ജുനനെ  പ്രാ‍ണനു തുല്യം സ്നേഹിക്കുന്ന നീ പാവമാണ്.  നീ പാവമാണു ഭീമാ” 

                     എന്താണു താൻ ഇങ്ങിനെ എന്ന്  ഒരു ദിവസം ആമി അമ്മാമ്മച്ചിയോടു ചോദിച്ചു.  അത് ഈ പ്രായത്തിന്റെതാണെന്നും  ഒരുത്തനെ കെട്ടി ഒരു കൂട്ടിലാകുമ്പോൾ  ഒക്കെ നിന്നോളും എന്നും അമ്മാമ്മച്ചി മറൂപടി കൊടൂത്തു.
22 വയസ്സിനിടയിൽ ജീവിത പങ്കാളിയെ കുറിച്ച് ആദ്യമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.
“എനിക്കു വരുന്ന ആൾ തന്നെ ബന്ധിതയാക്കുമോ”.?   
     ഒരു പ്രാവിനെപ്പോലെ പറക്കാൻ കൊതിക്കുന്ന മനസ്സിനു  ഒരു വലിയ കൂച്ചുവിലങ്ങാണൂ ദാമ്പത്യം എന്നൊരു തോന്നൽ എപ്പൊഴെങ്കിലും തന്റെ ഉള്ളറകളെ കൊത്തി വലിച്ചുവോ?. കോളേജിൽ തന്റെ പ്രണയം ചോദിച്ച്  അടുത്തു വന്ന എത്രയോ പേർ , തന്റെ കവിതകളെ പ്രണയിക്കുന്ന എത്രയോപേർ. അവരോടൊന്നും തന്നിക്കെന്താണു പ്രണയം തോന്നാത്തത്..? അവർക്കെല്ലാം വർമ്മ സാറായെങ്കിലെന്താ..? പെട്ടെന്ന്  ആമിയുടെ കൈയ്യിലെ പേന വഴുതി.  അക്ഷരങ്ങൾ പിഴച്ചു പോയിരിക്കുന്നു. എന്താ എഴുതി കൂട്ടുന്നെ എന്നോർത്ത് ആമി  ആ പേജ് വലിച്ചുകീറി  വേസ്റ്റ് ബാസ്ക്കറ്റിലേക്കിട്ടു.    എന്തായിത്.?  വർമ്മ സാറിനോട് തനിക്കു പ്രണയമാണോ..?  പുതപ്പിനുള്ളിൽ  മൂടിപ്പുതച്ചു കിടന്നിട്ടും കണ്ണുകൾ ഇറുകിയടച്ചിട്ടും  കണ്ണിനുള്ളിൽ  ആ ചോദ്യം  വെള്ളിപ്രഭയോടെ  മിന്നിക്കൊണ്ടിരിക്കുന്നു.  വർമ്മ സാറിനോടു തനിക്കു പ്രണയമോ.?   ഉറക്കമില്ലാത്ത രാവിന്റെ അവസാ‍നയാമത്തിലെപ്പോഴോ  വേസ്റ്റ് ബോക്സിലേക്ക്  കീറിക്കളഞ്ഞ പേപ്പർ അവൾ  തിരികെ  ഡയറിയിൽ ഒട്ടിച്ചു വച്ചു.  അവളതു തീരുമാനിക്കുകയായിരുന്നു.
“ഒരു പ്രണയമുണ്ടെങ്കിൽ അതു വർമ്മ സാറിനോടു മാത്രം.”
കെട്ടു പാടുകളുടെ  ചങ്ങലകൾ ഭേദിച്ച് പ്രണയത്തിന്റെ അനന്തതയിൽ വർമ്മസാറോടൊപ്പം പറന്നുയരണം അവിടെ കൂട്ട്  പുസ്തകങ്ങൾ മാത്രം. പിന്നെ ഭൂമിയെ പ്രണയിച്ച് കടന്നു പോയ കവികളൂം , കഥാകൃത്തുക്കളും.  വയലറ്റു പൂക്കൾ കൊണ്ടലങ്കരിച്ച മെത്തയിൽ സാറിന്റെ  മാറത്തെ നനുത്ത രോമങ്ങളിൽ തടവി  ആയിരം പ്രണയ കഥകൾ പറയും.  പണ്ട് ചങ്ങാതിയായ കാറ്റിനു എല്ലാം കണ്ടു രസിക്കാൻ  കിളിവാതിൽ തുറന്നു കൊടുക്കും .

                       
                         കാര്യങ്ങൾ അത്ര കണ്ട് വഷളായിരിക്കുന്നു  ടീച്ചറില്ലാത്ത ഏതോ ഒരു ഞായറാഴ്ച ആമി വർമ്മ സാറിനെ കീഴടക്കി കഴിഞ്ഞിരിക്കുന്നു. സാറിന്റെ എതിർപ്പുകളെ ഭീമന്റെ തത്വശാസ്ത്രത്തിലൂടെ ആമി നേരിട്ടു. “ഹിഡുബിയെ പ്രാപിച്ചിട്ടൂം ഭീമൻ ബലന്ധരയോട് അതൃപ്തി കാണിച്ചില്ല്ലല്ലോ.”? ഒടുക്കം  സാറും ഭീമനിൽ ഉത്തരം കണ്ടെത്തുകയായിരുന്നു.  മാഷിലെ നഷ്ടപ്പെടാത്ത യൌവ്വനം മുഴുവനും   ആമി അളന്നെടുക്കുകയായിരുന്നു.  പലപ്പോഴായി  ആമിയുടെ പെരുമാറ്റവും  മുടിയിഴകളിലെ ഗന്ധവും  മീനാ‍ക്ഷി ടീ‍ച്ചറിൽ നിന്നും വ്യത്യസ്ഥമായത് എന്തൊക്കെയോ സാറിന് നൽകിയിരുന്നു.  ലിഖിത നിയമങ്ങളുടെ മടിക്കുത്തിൽ പിടിച്ചുള്ള ഈ  കളി അധിക കാലം നീണ്ടു പോയില്ല.  ഒളികണ്ണുകൾ പലതും കണ്ടു പിടിച്ചു.   ചുണ്ടുകൾ അതു ചെവികൾക്കു  കൈമാറി ഒടുക്കം കോളിളക്കങ്ങളുടെ മഹാപ്രവാഹം .  

“അധ്യാപകൻ  വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു.”
 
                    ലജ്ജ തോന്നി ആമിക്ക്. തന്റെ  മഹത്തായ പ്രണയത്തെ . താൻ  ചില്ലു കൂട്ടിലിട്ട് താലോലിച്ച തന്റെ പ്രണയത്തെ  ഏതോ ഒരു മഞ്ഞ പത്രക്കാരന്റെ തൂലികകളാൽ  കളങ്കപ്പെട്ടിരിക്കുന്നു. എത്ര നികൃഷ്ടമാണു ലോകം “പീഡനം” എന്ന തറ വാചകത്തെ തന്റെ മഹത്തായ പ്രണയം പറയാൻ തിരഞ്ഞെടുത്തിരിക്കുന്നു.  എന്റെ സ്വാതന്ത്ര്യം എന്റെ അവകാശം. അതൊക്കെ നിശ്ചയിക്കാൻ ആർക്കാണവകാശം.  പൊട്ടിത്തെറിക്കാനേ ആമിക്കു കഴിഞ്ഞുള്ളു.   മലേഷ്യയിൽ നിന്നും  അച്ഛനും അമ്മയും  വന്നു.  കുളി തെറ്റിയത് അമ്മ അറിഞ്ഞിരിക്കുന്നു.  ആമി അമ്മയാവുകയാണ്.   അമ്മാമ്മച്ചി  വീട്ടിൽ നിന്നും പുറത്താക്കിയിരിക്കുന്നു . ഇപോൾ തറവാട്ടിലാണു താമസം . ഈ ലോകം എത്ര  ഇടുങ്ങിയതാണെന്ന് ആമി തിരിച്ചറിയുകയായിരുന്നു. തന്റെ ചിന്തകളുടെ ലോകം എത്ര വിശാലമായിരുന്നു.  യാഥാർത്ഥ്യത്തിനു  പിന്നെയും പുതിയ മുഖങ്ങളാണ്. വയറിനുള്ളിൽ പിന്നെയും ചിന്തകൾ ഉടലെടുക്കുന്നു.  നശിപ്പിക്കാനുള്ള അച്ഛന്റെയും അമ്മയുടെയും പിടിവാശി. സമൂഹത്തിന്റെ ആക്ഷേപങ്ങൾ.   തന്തയില്ലാത്തവൻ , തന്തയില്ല്ലാത്തവൾ  എന്ന വിളിപ്പേരുകൾ ഇത്രയൊക്കെ കഴിഞ്ഞിട്ടും  പ്രണയം വിട്ടു പോകാതെ, പിരിഞ്ഞു പോകാനാകാ‍തെ മീനാക്ഷി ടീച്ചറൂം വർമ്മ സാറും.  ടീച്ചറെ  പിന്നെ  ഒരിക്കലേ കണ്ടുള്ളൂ.. എന്നിട്ടും ദേഷ്യപ്പെട്ട് ഒന്നും പറഞ്ഞില്ല.  മെല്ലെ  അടുത്തു വന്നു പൊട്ടിക്കരഞ്ഞു.   മോളായിരുന്നു  ശ്രദ്ധിക്കേണ്ടിയിരുന്നത്. എന്നും പറഞ്ഞ്  ആമിയുടെ ചുമലിൽ വീണു കുറേ കരഞ്ഞു.
. “ടീച്ചറേ  വർമ്മ സാറിനെ എനിക്കു തന്നൂടെ”?
 ഒരായിരം സൂര്യന്റെ പ്രഭയോടെ ആ കണ്ണുകൾ ജ്വലിക്കുന്നുണ്ടായിരുന്നു  പിന്നെ ദയനീയമായി ഒന്നു  കരഞ്ഞു .  ആമിയുടെ മുഖത്തു നോക്കാതെ   ടീച്ചറോടിപ്പോയി. ആ സമയത്ത്  ആ ചോദ്യം വേണ്ടായിരുന്നെന്ന് ആമിക്കു പിന്നീടു തോന്നി. ഇന്നലെ വന്ന തനിക്ക് വർമ്മ സാറിനെ പിരിയാൻ പറ്റാതെയായിരിക്കുന്നു അപ്പോൾ  പിന്നെ ടീച്ചറ്ക്ക് . അതാലോചിച്ചപ്പോൾ  വർമ്മ സാറിനെ ഒരിക്കിലും തനിക്കു ലഭിക്കില്ലെന്ന് അവൾക്കുറപ്പായിരുന്നു.   അച്ഛനും അമ്മയും ചേർന്ന് വർമ്മ സാറിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.  കോടതിയിൽ ഒന്നും പറയരുതെന്ന് ആമി തീരുമാനിച്ചു എല്ലാത്തിനും മൌനമായിരിക്കണം ഉത്തരം.  തനിക്കു ലഭിക്കാതെ പോയത് മറ്റാർക്കും കിട്ടരുതെന്ന വാശിയോ  എന്തോ. ?  ഭീമാ  ഞാനും അർജ്ജുന പക്ഷത്തു ചേരുകയാണ്ണ്.  കർണ്ണനോടുള്ള അസൂയയാൽ എന്റെ മനം മലിനമായിരിക്കുന്നു. പക്ഷെ ആമി മരിച്ചു പോകില്ലെ..?  പിന്നെയും ചോദ്യങ്ങൾ ബാക്കിയാവുകയാണ്ണ്. ഇനി ചോദ്യങ്ങൾ അവശേഷിക്കരുതെന്ന് ആമിക്കു നിർബന്ധമുണ്ടായിരുന്നു.

                     കോടതിയിൽ മറ്റൊരു താത്രിക്കുട്ടിക്കു ജന്മം നൽകി സ്മാർത്തന്മാരുടെ മുന്നിൽ ലജ്ജ കൂടാതെ ആമി തന്റെ വേഴ്ച്ചയെക്കുറിച്ചു  പറഞ്ഞു. പിന്നെ  വർമ്മ സാറിനെ മീനാക്ഷി ടീ‍ച്ചർക്കു വിട്ടുകൊടൂത്ത്  ആമി ജീവിക്കാൻ പോവുകയണ്.  കാറ്റ് പിന്നെയും ആമിയെ മുട്ടിയുരുമ്മി  സ്ഥായിയായ ഒരു ഭാവത്തിലേക്ക്  ചുവടുവെയ്ക്കുന്നു.  തിരമാലകളോടൊത്തു  വരുമ്പോഴും കാറ്റിനു കാ‍മുകന്റെ ഭാവമായി ആമിക്കു  തോന്നി. അസൂയയാണോ  പ്രണയമാണോ തന്റെ ജന്മ കാരണം എന്നു   എന്നു തിരിച്ചറിയാനാവാത്ത ഭ്രൂണത്തിനെ ഗർഭത്തിൽ തന്നെ കൊലപാതകം ചെയ്ത് ആമി  കാറ്റോടൊപ്പം കടലിലേക്കു പോയി .    ചങ്ങലകളില്ലാത്ത പ്രണയത്തിന്റെ അനന്തതയിലേക്ക്.   പുസ്തകങ്ങൾ കൂട്ടിനില്ലാത്ത പ്രണയ ലോകത്തേക്ക്.കാറ്റിനോടു മാത്രം പറയാൻ കുറേ  കഥകളുമായി.

Saturday, February 12, 2011

പ്ലീസ് എന്നെ ഒന്നു വൃത്തിയാക്കിത്തരൂ

മൂക്കിലും ചെവിയിലും മൂളി നടന്ന് ശല്ല്യം ചെയ്ത് ഇക്കിളി കൂട്ടിയ ഒരീച്ചയെ കൊന്ന്  അതിന്റെ അവശിഷ്ടങ്ങൾ കഴുകിക്കളഞ്ഞപ്പോഴായിരുന്നു ഈച്ചക്കൂട്ടങ്ങൾ എന്നെ ഓഫീസ് മുറിയിൽ ഖരാവോ ചെയ്തത്. “പോടെ ..പോടെ“
എന്നു ധിക്കാരത്തോടെ അകറ്റി നിർത്താൻ നോക്കിയെങ്കിലും അവരുടെ ചോദ്യങ്ങളും മുദ്രാവാക്യങ്ങളും  ആഗോള പ്രസക്തി ഉള്ളതായി എനിക്കു തോന്നി .

വൈക്കം മുഹമ്മദ് ബഷീറിന്റെ പടവും പൊക്കിപ്പിടിച്ചാണു  പിള്ളേരുടെ പടപ്പുറപ്പാട്.
“ സുൽത്താൻ നമ്മുടെ നേതാവ്
സുൽത്താൻ നമ്മുടെ നേതാവ്
അവകാശങ്ങൾ സംരക്ഷിക്കാൻ
മരണം വരെയും സമരം ചെയ്യും
ബിജു കൊട്ടില മൂർദ്ദാബാദ്”.

എന്നു വിളിച്ചപ്പോൾ അവറ്റകളൂടെ മുന്നിൽ ഒരൽ‌പ്പം ചെറുതായതു പോലെ എനിക്കു തോന്നി . എന്റെ മറൂപടിയെ അവർ കൂക്കി വിളികളും തെറിവിളികളോടും കൂടെയാണു  വരവേറ്റത്.  “എന്നെ ശല്ല്യം ചെയ്തവനെ ഞാൻ കൊന്നു  അതെന്റെ ന്യായം”. അപ്പൊ അതിലൊരീച്ച നേതാവ് എനിക്കു നേരെ വിരൽ ചൂണ്ടി .. അവന്റെ കൈകൾക്കു കാരിരുമ്പിന്റെ കരുത്തുള്ളതു പോലെ തോന്നി. “ ഹേ ദുഷ്ടനായ മനുഷ്യാ... ക്ഷമിക്കണം.  മനുഷ്യാ എന്നു നിങ്ങളെ വിളിക്കാൻ കഴിയില്ല  കാരണം മനുഷ്യന്മാർ ഇവിടെ പണ്ട് ജീവിച്ചിരുന്നു“  (അവർ ഉയർത്തിപ്പിടിച്ച പ്ലക്കാർഡിൽ നിന്നും ബഷീർ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു )
“താങ്കൾ ന്യായം പ്രസംഗിക്കുമ്പോൾ താങ്കൾ അറിയുന്നുണ്ടോ താങ്കൾ  വേശ്യയുടെ സദാചാര പ്രസംഗമാണു നടത്തുന്നതെന്ന്“

 “ദേ ഈച്ചയാണെന്നോന്നും ഞാൻ നോക്കില്ല.. റൈഡും, മോർട്ടീനുമൊക്കെ ഷെൽഫിലുണ്ട്   ഒന്നെടൂത്ത് വീശിയടിച്ചാലുണ്ടല്ലോ പിന്നെ നീന്റെയൊക്കെ ശബ്ദം പൊങ്ങില്ല”.

  അതു പറഞ്ഞതും ഈച്ച നേതാവ് രോക്ഷം കൊണ്ടു
“ ഭീഷണിയാണോ.. മരിക്കാൻ തയ്യാറായിത്തന്നെയാ ഞങ്ങൾ വന്നേക്കുന്നെ .. ഇന്ന്  ഈ നിൽക്കുന്ന പത്തു നാൽ‌പ്പതു പേരെ നിങ്ങൾക്കു കൊല്ലാൻ കഴിഞ്ഞേക്കും . ഞങ്ങളൂടെ  ശവങ്ങളിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്ന പതിനായിരങ്ങളോട് നിങ്ങൾക്കിതിനു സമാധാനം പറയേണ്ടി വരും ,  അല്ലെങ്കിൽ അവർ നിങ്ങളെക്കൊണ്ടതു പറയിക്കും . സൂക്ഷിച്ചോ”.

ദേ  നോക്കണേ...  വിരലൊന്നു കൂട്ടിപ്പിടിച്ചാൽ  അതിനിടയിൽ ഞെരിഞ്ഞമരേണ്ട ഈ പീക്കിരി ഈച്ചകൾ എന്നോട് ധിക്കരം പറയുന്നതു കേൾക്കുന്നില്ലേ .   ദേഷ്യം കൊണ്ട് ഞാൻ കൈ ഒന്നാഞ്ഞു വീശി . അവൻ  വിദഗ്ദമായി തെന്നി മാറിക്കളഞ്ഞു. അപ്പോൾ പിന്നിൽ നിന്നും  ഒരു കടലിരമ്പം പോലെ ഈച്ചകൂട്ടങ്ങൾ ഗർജ്ജിച്ചു.  ഒരു കൂട്ടം വേട്ടനായ്ക്കളൂടെ ശൌര്യം ഞാൻ അവരിൽ കണ്ടൂ ...ഒരല്പം പേടി തോന്നാതിരുന്നില്ല . അയ്യേ... പേടിക്കാനോ ഞാനോ  ഇല്ല ഒരിക്കിലും ഇല്ല .  ഈ ഇത്തിരിപ്പോന്ന ഈച്ചകൾ എന്തോന്നു ചെയ്യാൻ അല്ലെ . എന്തായാലും സമാധാനമാണല്ലോ നമ്മളൂം കാംഷിക്കുന്നത് .  ഈച്ച നേതാവിനെ ഞാൻ ചർച്ചയ്ക്കു വിളിച്ചു.  എന്റെ മുറിയിലേക്കു കയറി വരുമ്പോൾ ഈച്ച നേതാവ് ഈച്ചക്കൂട്ടങ്ങളോടായി പറഞ്ഞു.
“ പ്രിയപ്പെട്ട ഈച്ച സഖാക്കളെ  ഈ മുറി ഒരു മനുഷ്യന്റെ മുറിയാണ്. ഒരു പക്ഷെ എന്റെ മരണ മുറിയായേക്കാവുന്ന മുറി  മനുഷ്യനല്ലെ  വിശ്വസിക്കാൻ കൊള്ളത്തില്ല.  ഒരു പക്ഷെ അവന്റെ കൈക്കുള്ളിൽ ഞാൻ കൊല്ലപ്പെടാം അങ്ങിനെയാണെങ്കിൽ എന്റെ ശവം ഉറുമ്പുകൾ മറവു ചെയ്യുന്നതിനും മുന്നെ .അവന്റെ ശവം ഈ മണ്ണിൽ വീഴണം .  എനിക്കു വേണ്ടി സ്മാരകങ്ങൾ പണിയരുത്. അതിനു വേണ്ടി നിങ്ങൾ ചിലവിടുന്ന ഊർജ്ജം കൂടി ഇവനെ കൊല്ലുന്നതിലേക്കായി   ഉപയോഗിക്കുക വിധിയുണ്ടെങ്കിൽ വീണ്ടും കാണാം”.
ഇവനാരടെ  ഈച്ചകളിലെ ചെഗുവേരയോ .. മേശപ്പുറത്തിരുന്ന റീഡിംഗ് ലെൻസെടുത്ത് ഞാൻ അവനെ സൂക്ഷ്മമായി നോക്കി .. അവന്റെ തലയിൽ ഒരു കറുത്ത തൊപ്പിയും  ചുവന്ന നക്ഷത്രവും പ്രത്യക്ഷപ്പെടുന്നതു പോലെ എനിക്കു തോന്നി . പെട്ടെന്ന് അവൻ വളർന്നു വളർന്ന് എന്നിലേക്ക്  പതിക്കുമെന്നായപ്പോൾ ഞാൻ ലെൻസ് വെട്ടിച്ചു .    ‘പറ എന്താ നിങ്ങടെ പ്രശ്നം “  ഞാൻ  ഈച്ച നേതാവിനോടായി ചോദിച്ചു. അവൻ മേശപ്പുറത്ത് തട്ടിക്കൊണ്ട് വളരെ ഗാഭീര്യത്തോടെ എന്നോടു ചോദിച്ചു.  താങ്കൾ എന്തിനു ഞങ്ങടെ സഖാവിനെ കൊന്നു..? വ്യകതമായ കാരണം ഞങ്ങൾക്കു വേണം.  
“പ്രിയ ഈച്ച സുഹൃത്തേ ആതു ഞാൻ നിങ്ങളോടു നേരത്തെ പറഞ്ഞതാണല്ലോ..എന്നെ നിങ്ങടെ സഖാവ് അനാവശ്യമായി ശല്ല്യം ചെയ്തു. ഞാൻ അവനെ പലവട്ടം ശാസിച്ചു. പിന്നെ ദേഷ്യം മൂത്തപ്പോ ഞാൻ അങ്ങു കൊന്നു. ഇനി നിങ്ങൾ എന്താന്നു വച്ചാൽ അങ്ങു ചെയ്യ്  കോടതിയിൽ പോയി കേസു കൊടുക്കാൻ ഒന്നും നിങ്ങൾക്കു കഴിയില്ലല്ലോ..അതിനുള്ള നിയമവും ഇന്ത്യൻ ഭരണഘടനയിൽ ഇല്ല താനും അപ്പോ എന്തോ ചെയ്യും...?”

ഈച്ച നേതാവൊന്നു  ആട്ടി തുപ്പി.”ഫൂ”... “എന്ത് കോടതി ..നിങ്ങടെ കോടതി അല്ലെ ..കാശു കിട്ടിയാൽ നിങ്ങളേക്കാൾ  കള്ളം പറയുന്ന കോടതി. അവിടെ കാറ്റിൽ പറക്കുന്ന നിയമവും നിയമ പുസ്തകങ്ങളൂം”  ഈച്ച നേതാവിന്റെ രോക്ഷം എന്റെ ശരീരത്തെയും ഒന്നു ചൂടു പിടിപ്പിച്ചു.  “എന്റെ സഖാവ് നിങ്ങളെ ശല്ല്യം ചെയ്തെന്നു പറഞ്ഞാൽ ഞങ്ങൾ വിശ്വസിക്കില്ല .ഞങ്ങൾ നിങ്ങടെ ശല്ല്യക്കാരല്ല  നിങ്ങളിലെ ജീർണ്ണതകളെ കൂടെ കൂടെ ഇല്ലാതാക്കുന്നു നിങ്ങളെ ശുദ്ധീകരിക്കുന്നു അതാണു ഞങ്ങടെ കർമ്മം  ഇതു പോലും അറിയാത്ത മന്ദ ബുദ്ധികളേ ..നിങ്ങൾ എന്തിനാണു ജീവിക്കുന്നത് .ഭൂമിക്കു ഭാരമാവാനോ..?  ഈ  ചോദ്യം എന്നെ വല്ലാതെ ചൊടിപ്പിച്ചു ..  “ ഏ കീടമേ .. നീ ആരോടാണു സംസാരിക്കുന്നതെന്നോർക്കുന്നുണ്ടോ.. ?  ആരാണു വിഡ്ഡികൾ..? വെറു ഒരു പച്ച വെളിച്ചം കാട്ടി നിങ്ങളെ ആകർഷിച്ച്  ഇലക്ട്രിക് ഷോക്കിലുടെ കൊലപ്പെടുത്തുന വിദ്യ ഞങ്ങളാണു കണ്ടു പിടിച്ചത്  ഒരിക്കൽ പോയി ചത്താലും പിന്നേം പിന്നേം അവിടെ തന്നെ പോയി ചാകുന്ന ബുദ്ധിയില്ലായ്മ നിങ്ങൾക്കല്ലേ .. ഈ നാടിനെ കുറിച്ചു നീങ്ങൾക്കെന്തറിയാം ആണവ കരാറിനെ കുറിച്ച്  നിങ്ങൾക്കെന്തറിയാം..? സ്മാർട്ട് സിറ്റിയെ കുറിച്ച് നിങ്ങൾക്കെന്തറീയാം ..?  ഒന്നും അറീയാതെ ഇത്തിരിപ്പോന്ന ഒരു പീക്കിരി ഈച്ചയുടെ മരണത്തിനു പകരം ചോദിക്കാൻ വന്നിരിക്കുന്നു  പമ്പര വിഡ്ഡികൾ . എന്റെ കൈ കൊണ്ടു മരിച്ചു വീഴുന്നതിനു മുന്നേ .. പോ ഇവിടുന്ന്.

ഈച്ച നേതാവ് മെല്ലെ ചിരിച്ചു ..  “ ആണവ കരാർ , സ്മാർട്ട്സിറ്റി.. ഇതൊക്കെയാണല്ലോ  നിങ്ങടെ സ്വപ്നങ്ങൾ . ചെളിക്കുണ്ടീലേക്കു താഴുമ്പോഴും  .ആകാശത്തെ ചന്ദ്രനെ കിട്ടാനാണൂ മോഹം . കൊള്ളാം ..ഞാൻ താങ്കളെ വിഡ്ഡി എന്നു സംബോധന ചെയ്തത്  തെറ്റായില്ല.  എടോ ..നീചനായ മനുഷ്യാ.. നിന്റെ അമ്മമാരെയും പെങ്ങന്മാരെയും  പീഡന വീരന്മാരായ നിങ്ങടെ ആൾക്കാർ പീഡിപ്പിക്കുമ്പോൾ  പ്രതികരിക്കാൻ കഴിയാത്ത്  ഷണ്ഡന്മാർ . നിന്റെ കാൽക്കീഴിലെ മണ്ണും പുഴയും കോർപ്പറേറ്റുകൾക്കു വിറ്റു പോകുന്നതിനെതിരെ ഒരു ചെറുവിരലു പോലും അനക്കാൻ നിനക്കു കഴിഞ്ഞോ..?  നീ എന്തു ചെയ്തു ഉത്തരം പറ...? ,  വയലുകൾ മണ്ണീട്ടു നികത്തി  ഫ്ലാറ്റുകളൂം  മണി മന്ദിരങ്ങളൂം പണിയുമ്പോൾ നഷ്ടമാവുന്ന  ഭക്ഷ്യസമ്പത്തിനെ കുറിച്ച് നിനക്കു വല്ല വിവരവും ഉണ്ടോ..? പണമുണ്ടെങ്കിൽ ഭൂണംവരെ വാങ്ങാൻ കിട്ടൂന്ന നിങ്ങടെ ചീഞ്ഞു നാറിയ സംസ്ക്കാരത്തിനെതിരെ  ഒരു വാക്കെങ്കിലും ഉരിയാടാൻ നിനക്കൊക്കെ കഴിഞ്ഞോ.. നീ ആദ്യം കണ്ണാടിയിലേക്കു നോക്കൂ.. നിന്റെ ചീഞ്ഞു നാറിയ ദേഹം നിനക്കു കാണാം ..അതിനു ശേഷം തീരുമാനിക്കാം നമുക്ക്  ബാക്കിയെല്ലാം.”  
എന്നും പറഞ്ഞ് നേതാവ് എഴുന്നേറ്റു പുറത്തേക്കു പോയി .. അവന്റെ വാക്കുകൾ എന്തായിരുന്നു .. അവൻ പറഞ്ഞതൊക്കെ എന്തായിരുന്നു .അതിനെല്ലാം എന്തൊരു ശക്തിയായിരുന്നു ,  അവനിതൊക്കെ എവിടുന്നറിഞ്ഞു.. ? ...വൈക്കം മുഹമ്മദ് ബഷീർ മെല്ലെ എന്റെ അടുത്തു വന്നു .. വലിയ വായിൽ ഒരു ചിരി ചിരിച്ചു .. “അവരും  ഭൂമിയുടെ അവകാശികളാണെടോ“.... പിന്നെ നീണ്ട കാലങ്കുട നിലത്തു കുത്തി  അകലേക്കു മറഞ്ഞു .  ജലനഴികളിലൂടെ എനിക്കു കാണാമായിരുന്നു  അയാൾ മെല്ലെ നടന്നു  ഈച്ചകളുടെ പ്ലക്കാർഡുകളിലെ ചാരുകസേരയിൽ കയറി ഇരിക്കുനത് ..  ഈച്ചനേതാവിന്റെ ഈ ശകതിയുടെ പകുതി ഊർജ്ജം പോലും തനിക്കില്ലാതെ പോയല്ലോ . എന്നോർത്തപ്പോൾ പുതിയ തലമുറയുടെ  ഗതി പെട്ടെന്നു  എന്നിലൂടെ മിന്നി മാഞ്ഞു.. ഞാൻ മെല്ലെ കണ്ണാടിയിലേക്കു നോക്കി..  പുണ്ണും ചലവും കൊണ്ട് എന്റെ ദേഹമാകെ വൃത്തികേടായിരിക്കുന്നു.. ഞാൻ ഉറക്കെ കരഞ്ഞു .. ഈച്ചകൾ പിന്തിരിഞ്ഞോടുകയാണ്.. എന്താണിത് .. ഞാൻ അവറ്റകളുടെ പിന്നാലെ ഓടി    “  എന്നെ ഒന്നു വൃത്തിയാക്കി തരൂ.. ഞാൻ കേണപേക്ഷിച്ചു .. പ്ലീസ് എന്നെ ഒന്നു വൃത്തിയാക്കിത്തരൂ.
#######################################################################

Wednesday, February 2, 2011

എങ്ങോട്ടെന്നില്ലാതെ

                       എങ്ങോട്ടെന്നില്ലാതെ 
……………………………………………………………………………………………………..
വലുപ്പച്ചെറുപ്പങ്ങളുടെ വില നോക്കാതെ പത്മവിലാസം ലോഡ്ജിലെ  പന്ത്രണ്ടാം നമ്പർ മുറിയിലിരുന്നു അയാൾ കിട്ടിയ നോട്ടിൽ മുഖമമർത്തി    പിന്നെ  കൈയ്യിലുള്ള ഗ്ലാസ് ചുണ്ടോടമർത്തി  വിലയേറിയ മദ്യം ആസ്വദിച്ചു ആസ്വദിച്ചു  നുണഞ്ഞു .  വാതിലിനടുത്ത് വന്നു നിന്ന സ്ത്രീ രൂപത്തെ പിന്നീടാണയാൾ ശ്രദ്ധിച്ചത് .  കൈയ്യിലെ മദ്യഗ്ലാസ്  നിലത്തുവീണുടഞ്ഞതും അയാൾ ബെഡ്ഡിൽ നിന്നെഴുന്നേറ്റ്  അവൾക്കരികിൽ എത്തിയതും  ഒന്നും അറിഞ്ഞുകൊണ്ടായിരുന്നില്ല .  തളർന്നു വീണ അവളെ  താങ്ങിയെടുത്ത്  കട്ടിലിൽ കിടത്തി . മേശപ്പുറത്തെ ജഗ്ഗിൽ നിന്നും  വെള്ളമെടുത്ത് അൽ‌പ്പം അവൾക്കു കൊടുത്തു. നേർത്ത ഞരക്കത്തോടെ അവൾ കുറച്ച്  വെള്ളമിറക്കി  ബാക്കി  സൈഡിലൂടെ ഒലിച്ച്  ചെവിയിക്കുഴിയിലേക്കിറങ്ങി  വെള്ളമെടുത്ത് മുഖം കഴുകുമ്പോഴാണു  കൈയ്യിലൂടെ ഒലിച്ചിറങ്ങുന്നത്  രകതമാണെന്ന്  അയാൾ തിരിച്ചറിഞ്ഞത് . അവളുടെ പാന്റിലാകെ രക്തം പുരണ്ടിരിക്കുന്നു .  പാറമടയിൽ കുഴി കുത്തി  മരുന്നു നിറച്ച്  ആരോ  തീ കൊളുത്തി വിട്ടപോലെ  അയാളുടെ ഉള്ളിൽ നിന്നും  എന്തൊക്കെയോ  പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു.  അവളുടെ തുടയ്ക്കിടയിലൂടെ ഒലിച്ചിറങ്ങിയ രക്തമായിരുന്നു അല്പം മുൻപ് ആ മദ്യ ഗ്ലാസിലൂടെ താൻ കഴിച്ചതെന്നോർത്തപ്പോൾ  അയാൽ  എന്തെന്നില്ലാത്ത  ഉച്ഛത്തിൽ കരഞ്ഞു .
                                                  ********
                     ഗ്രാഫിക് ഡിസൈനറായി  ഏറണാകുളം എന്ന സ്വപ്ന നഗരത്തിലേക്ക് ചേക്കേറുമ്പോഴും  സിനിമ  എന്ന ഒറ്റ മോഹം മാത്രമായിരുന്നു മനസ്സിൽ.  അഭ്ര പാളികളിൽ കൈയ്യടി നേടിയ നായക വേഷങ്ങൾ കുളിമുറിക്കുള്ളിൽ അനായാസം അഭിനയിച്ചു തീർത്ത ഒരു നടന്റെ മനസിൽ കൊച്ചി  ഒരു വലിയ സ്വപ്നം തന്നെ ആയിരുന്നു.  പണ്ട് മലയാളിക്ക്  സിനിമ എന്നാൽ മദ്രാസായിരുന്നു  എന്നാൽ  ഇന്ന് എല്ലാ സൌകര്യങ്ങളും  ഇങ്ങ് മലയാള നാട്ടിലും വന്നെത്തിയിരിക്കുന്നു.  ഏതെങ്കിലും സംവിധായകനെ കാണണം എന്ന മോഹവുമായി  കൊച്ചിനഗരത്തിലെത്തിയിട്ട് ഇന്നേക്ക് വർഷം 4 കഴിഞ്ഞൂ .   ഇതിനിടയിൽ ഒന്നു രണ്ടു സംവിധായകരെ അടുത്തറിയാൻ കഴിഞ്ഞൂ  അവസരം ചോദിക്കാൻ തോന്നിയില്ല എന്തോ  അവരുടെ അടുത്തെത്തുമ്പോൾ കുളിമുറിയിലെ ആത്മവിശ്വാസവും , ധൈര്യവും  കാറ്റു വിട്ട ബലൂൺ പോലെ പറന്നു പോയി . പിന്നെ  ടൌൺ ഹാളിൽ  ഷൂട്ടിങ്ങ് നടക്കുന്നു എന്നൊക്കെ പറയുന്ന കേൾക്കാം  നേരിട്ടു പോകാനോ  കാണാനോ  സമയം ഒത്തു വന്നില്ല രാവിലെ 9 മണിക്കു തുടങ്ങുന്ന ജോലി  രാത്രി 9 മണിക്കെ അവസാനിക്കൂ.  അതും കഴിഞ്ഞു പിന്നെന്തു സിനിമ.   
പ്രാരാബ്ദങ്ങൾ അയാളിലെ ആഗ്രഹങ്ങളെ  ഒരോന്നായി  പതിയെ പതിയെ  കഴുത്തു ഞെരിക്കുകയായിരുന്നു .
  
                 ഓഫീസ്, നഗര മദ്ധ്യത്തിൽ തന്നെ ആയതിനാൽ  വഴിയേ പോകുന്ന പെൺകുട്ടികളെ  കുറിച്ച് ഓരോ കമന്റു പറയലാണു ഒഴിവു സമയത്തെ മൈൻ ഹോബി .  റിസപ്ഷനിസ്റ്റ്  ആയ ഷാനിയും അതിൽ വലിയൊരു പങ്കു വഹിച്ചു.  ആൺ പെൺ വ്യത്യാസങ്ങളിലൂടെ ചർച്ചകളും , വാഗ്വാദങ്ങളും ഒഴിവു സമയം കവർന്നെടുത്തു.  മാസം കിട്ടുന്ന മൂവായിരം രൂപ ശമ്പളം മുങ്കൂർ വങ്ങണമെങ്കിൽ  ഷാനിയുടെ ദയാ ദാക്ഷിണ്യം അത്യാവശ്യമാണ് അതു കൊണ്ടു തന്നെ ഷാനിയെ  പിണക്കിയാൽ കാര്യം  നടക്കില്ല. പലപ്പോഴും അവളുതന്നെ ആയിരുന്നു  വാഗ്വാദങ്ങളിൽ  ജയിച്ചതും (ജയിപ്പിച്ചതും ).   നിത്യേന ചിലവു കഴിയുക എന്നത് ഒരു വലിയ സാഹസം തന്നെ ആയിരുന്നു  എങ്ങിനെ പോയാലും വേണം ദിവസം  ഒരെൺപതുറുപ്പിക . പറ്റുവാങ്ങി  പറ്റുവാങ്ങി മാസാവസാനം നൂറോ  ഇരുന്നൂറോ  ഉണ്ടെങ്കിൽ ആയി .  അങ്ങിനെ ചിലവു കഴിയാനൊരു ജോലി .

               വീട്ടിലെ കാര്യം വളരെ കഷ്ടത്തിലായിരുന്നു . അമ്മയും പെങ്ങളും അടങ്ങിയ കുടുമ്പത്തിനു  അയാളായിരുന്നു  ഏക ആശ്രയം  അവരുടേ പ്രതീക്ഷകളായിരുന്നു ഈ ജോലി  പലപ്പൊഴും  അരപ്പട്ടിണി  കിടന്നോ  വല്ലവന്റെയും  ഓ സി അടിച്ചോ ജീവിതം മുന്നിലേക്കു തുഴഞ്ഞു.  മിച്ചം വെച്ച കാശ്  പെങ്ങടെ പഠിപ്പിനു പോലും തികയാതായി  ബാംഗ്ലൂർ നഴ്സിംഗ് പഠനത്തിനു തന്നെ അവൾക്കു നല്ലൊരു തുക ആകുന്നുണ്ട് . ഇടവകക്കാരോടു പിരിവെടുത്ത് പള്ളീലച്ഛൻ കുറച്ചു സഹായിക്കുന്നുണ്ട്  അതു വലിയൊരാശ്വാസം  എന്നതൊഴിച്ചാൽ മറ്റെല്ലാം  അവൾക്ക്  അയാളാണ്.  കമ്പനിയിൽ നിന്നു  ഒരു ദിവസം ശമ്പളം കൂട്ടിചോദിച്ചതിനു മാനേജർ ഇറങ്ങിപ്പോയ്ക്കോളാൻ വരെ പറഞ്ഞതാണ്.  പിന്നെ കൃത്യമായി  ഒരു സർട്ടിഫിക്കറ്റോ ഒന്നും അയാളുടേ കൈവശം ഉണ്ടായിരുന്നില്ല . ഡീസൈനിങ്ങ്  പഠിച്ചതു തന്നെ ഒരു സുഹൃത്തിന്റെ സ്റ്റുഡിയോയിൽ രാത്രി പോയിരുന്നാണു.  അപ്പൊപ്പിന്നെ കിട്ടുന്ന ശമ്പളത്തിനു ജോലി ചെയ്യുക . ഈ  ജോലി കൂടി ഇല്ലാതായലുള്ള  ജീവിതത്തെ കുറിച്ച്  അയാൾക്കാലോചിക്കാനെ  കഴിയില്ലായിരുന്നു.        

                  ദിവസവും അഞ്ചു മണിയാകുമ്പോൾ  സാറമ്മാരു പോകും  9 മണിക്ക്  ഓഫീസ് അടച്ചിട്ടേ  മാനേജർ പോകാ‍റുള്ളൂ...ഈ അടുത്തായി മാനേജറുടെ കല്ല്യാണം കഴിഞ്ഞൂ  അതിൽ പിന്നെ  ഓഫീസ് അടയ്ക്കേണ്ട ചുമതല  അയാൾക്കായി. രാത്രി 10 മണിക്കു പൂട്ടിയാൽ മതിയെന്നാ സാറമ്മാരുടെ നിർദ്ദേശം എന്നിരുന്നാലും  ഒൻപതു മണിയാകുമ്പോൾ  തന്നെ പൂട്ടും.  പിന്നെ കാലത്ത് 7 മണിക്കു വരണം  ഓഫീസ് തൂത്തു വാരണം . അങ്ങിനെ ചെയ്യാൻ  500 രൂപ കൂടീ കൂട്ടിക്കിട്ടി ...ഈ പുതിയ  ഏർപ്പാട്  ഒരു തരത്തിൽ  വല്യ ഗുണം തന്നെ ചെയ്തു .. അഞ്ചു മണിക്കു സാറമ്മാരുടെ കാറിൽ  മാനേജറൂം കൂടെ പോയാൽ പിന്നെ ഓഫീസിൽ ചേർത്തലക്കാരൻ സുരേഷും  അയാളും  മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ അല്പം  സ്വന്തം വർക്കും ചെയ്തു കൊടുക്കാ‍മല്ലോ ..ഇതിനിടെയാണു  നഗരത്തിലെ പ്രമുഖ വനിതാ കോളേജിലെ രണ്ടു വിദ്ദ്യാർത്ഥിനികൾ  അവരുടേ ഒരു പ്രോജക്റ്റ് വർക്കുമായി  ഓഫീസിൽ വന്നത് ...ഫാഷൻ ഡിസൈനിങ്ങ്  രണ്ടാം വർഷ വിദ്യാർത്ഥിനികൾ . അവർ തുന്നിയ  കുറച്ചു   ഡ്രസ്സുകൾഇട്ട മോഡലുകളൂടെ  ഫോട്ടോസ് നല്ല ബാക്ഗ്രൌണ്ടിട്ട്  ആൽബം പോലെ ആക്കണം .  ആദ്യ ദിവസം ചെയ്തു കൊടുത്ത വർക്കുകളെല്ലാം അവർക്കിഷ്ടപ്പെട്ടു.   കൂടുതൽ ഉണ്ടെന്നും  ഇനിയും വരാമെന്നും പറഞ്ഞ്  അവർ പോയി  ആദ്യമൊക്കെ  ഒരു പാടു പേരു വന്നു . പിന്നെ പിന്നെ  ഒരാൾ മാത്രം  സ്ഥിരം  വന്നുകൊണ്ടെ ഇരുന്നു    രാഖി .        

                    രാഖിയുടെ വരവു  സുരേഷിൽ അസൂയ ഉളവാക്കി  അയാളെ അവൾ മുട്ടിയുരുമ്മിയിരിക്കുന്നതിനെ  സുരേഷ് എന്നും കളിയാക്കും  . പെട്ടന്നായിരുന്നു രാഖിയുമായുള്ള പരിചയം  ഒരു നല്ല സൌഹൃദമായി മാറിയത്.   ഇതിനിടെ  വർക്ക് ചെയ്താൽ  ഡിസൈൻ ചാർജിനു പുറമേ  വേറെ കാശു കൂടീ അവൾ  അയാൾക്കു നൽകി . അവൾക്ക് പ്രണയമാണോ  അതോ തന്റെ കഥകൾ കേട്ടപ്പോഴുള്ള  അനുകമ്പയോ എന്നറിയാ‍തെ അയാൾ കുഴങ്ങി .  ഇടവേളകളിൽ  പരസ്പരം കുടുംബ കാര്യങ്ങൾ സംസാരിച്ചു.
നഗരത്തിലെ പ്രമുഖ ജ്വല്ലറി ഉടമയുടെ മകൾ ,  കുടുംബമെല്ലാം വിദേശത്ത് , വീട്ടിൽ  വേലക്കാർ മാത്രം. തോന്നിയ പോലെ അടിച്ചു പൊളിച്ചു ജീവിതം . പലപ്പോഴായും ഞായറാഴ്ച ദിവസങ്ങളിൽ അവൾ  അയാളെ കൂട്ടുവിളിച്ചു പുറത്തു പോകും , കൂട്ടുകാരികളോടൊന്നിച്ച് പെൺപടയ്ക്കു കാവൽ എന്നപോലെ പോകാൻ  ആദ്യമൊക്കെ അയാൾക്കു മടിയായിരുന്നു . കൈവെള്ളയിലേക്കിട്ടൂതന്ന പണതൂക്കത്തിനു മുന്നിൽ  അഭിമാനത്തിനു  ഒരു ചെറിയ കഷ്ണം പഞ്ഞിത്തുക്കം മാത്രമേ വിലയുണ്ടാ‍യിരുന്നുള്ളൂ . പാർക്കുകളൂം , ഐസ്ക്രീം പാർലറുകളൂം,  കയറിയിറങ്ങി , നിശാക്ലബ്ബുകൾക്കു മുന്നിൽ അവർ വരുന്നതു വരെ കാറിനു കാവലിരുന്നു . രാത്രി ഏറെ വൈകി അയാളെ റൂ‍മിൽ കൊണ്ടു ചെന്നാക്കി അവൾ മടങ്ങുന്നതു വരെ  ഞായറാഴ്ചയ്ക്ക്  ഒടുക്കത്തെ നീളമായിരിക്കും .
                 അപ്രതീക്ഷിതമായായിരുന്നു  അന്ന് രാത്രി ഓഫീസിൽ സാറു കേറി വന്നത്  മുകളിലെത്തെ ക്യാബിനിലായതു കാരണം അയാൾ  സാറിനെ കണ്ടതേ ഇല്ല . താഴെ ലേസർ  പ്രിന്റർ റൂമിൽ എന്തോ  മെഷീൻ കപ്ലെയിന്റ്  ചെക്ക് ചെയ്യാൻ വന്നതായിരുന്നു സാർ . രാഖിയെ  യാത്രയയച്ച്  തിരിഞ്ഞ് നിന്നപ്പോഴാണു  സാറിന്റെ ചുവന്ന മുഖം അയാൾ  കണ്ടത് .  ലെഡ്ജർ നോക്കി  വൌച്ചർ നോക്കി  എവിടെയും ഡീസൈൻ ചാ‍ർജ്ജെഴുതിയിട്ടില്ല .  കരണം തകരുന്ന അടിയുടെ ഞെട്ടലിൽ നിന്നും മുക്തനാവാൻ  ഓഫീസിനു വെളിയിൽ വന്നിട്ടും  ഏറെ നേരമെടുത്തു.  കളവു പിടിക്കപ്പെട്ടിരിക്കുന്നു.  ജീവിതം വീണ്ടും  വഴിമുട്ടിയ പാലത്തിന്റെ അറ്റത്ത് നിൽക്കുകയാണു  എന്തുചെയ്യണം എന്നറിയില്ല . മുന്നിലേക്കു പരന്നു കിടക്കുന്ന കടലിൽ ചാടണമോ... അതോ ..തിരിച്ചു നടക്കണമോ എന്ന ചിന്തയലട്ടിയപ്പോഴായിരുന്നു അടുത്തുള്ള കോഫി ഷോപ്പിൽ നിന്നും ഇറങ്ങി വരുന്ന രാഖിയെ  കണ്ടത്  ,  അവളോട് ചെന്ന് കാര്യം ധരിപ്പിച്ചു.  ഇത്രയും നാ‍ളത്തെ സൌഹൃദത്തിന്റെ ഒരു നിമിഷത്തിലും തമ്മിൽ സ്പർശ്ശിച്ചിട്ടില്ലാത്ത അയാളെ അവൾ ആദ്യമായി കൈക്കു പിടിച്ചു  കാറിൽ കയറ്റി കൊണ്ടൂപോയി.
                                 നഗരം ഇരുണ്ടു തുടങ്ങിയിരിക്കുന്നു . പണ്ട് കഥകളിൽ   പേടിപ്പിക്കാനായി മുത്തശ്ശി പറഞ്ഞു തരാറുള്ള കണ്ണുളിയന്മാർ  പട്ടണമാകെ മിന്നിത്തുടങ്ങി.  തട്ടുകടയിൽ നിന്നും കോഴിയുടെ ഗർഭം  പൊരിച്ച മണമടിച്ചു തുടങ്ങി, രാത്രി കച്ചവടത്തിന്റെ ട്യൂബു വെളിച്ചങ്ങൾക്കിടയിലൂടെ തിരക്കിട്ട് അലയുന്ന ജനക്കൂട്ടം .  ..
“രാഖി  സമയമൊരുപാടായില്ലെ വീട്ടിലേക്കു പോണ്ടെ”  അവൾ  ഒരു  പുച്ഛത്തോടെ അയാളെ നോക്കി “ ഹും ...വീട്    നാലു ചുവരും  കുറേ അലങ്കാരങ്ങളും  കുറച്ച് വേലക്കാരെയും തന്നാൽ വീടാകുമോ..? പറ “ ആരോടെന്നില്ലാത്ത ദേഷ്യം ഉറഞ്ഞുകൂടി അവളൂടെ മുഖം ഒന്നൂടെ തുടുത്തു .
“മതി മതി   ഇനി  മക്കളു വീട്ടിലോ   ലോഡ്ജിലോ  പോയി കിന്നാരം പറഞ്ഞാൽ മതി കേട്ടോ ..വിടാൻ നോക്ക്  ഹും  വേഗം വണ്ടി വിട്”   മറൈൻഡ്രൈവിൽ റോന്ത് ചുറ്റുന്ന പോലീസുകാരായിരുന്നു .  അപ്പൊഴാണു വാച്ചിലേക്കു നോക്കിയത് സമയം പത്തു മണി ആയിരിക്കുന്നു.  കായലിൽ നിലാവു കോരിയിട്ട ചില്ലു വെളിച്ചത്തിൽ തട്ടിയെത്തിയ കാറ്റിനു ഒരു സുഖമുണ്ടായിരുന്നു  അതും അവസാനിക്കുന്നു. 
                 നഗരത്തിന്റെ നിയോൺ വെട്ടങ്ങളെ കീറി മുറിച്ച് അവളോടൊപ്പം കാറിലിരിക്കുമ്പോഴും  പെങ്ങടെ അടുത്തമാസത്തെ ഫീസ് എങ്ങിനെ കൊടുക്കും എന്ന ചിന്തയിലായിരുന്നു അയാൾ . വഴിവാണിഭക്കാരുടെ ഒരു സംഘം സാധനങ്ങളെല്ലാം പൂട്ടിക്കെട്ടി അന്നത്തെ അപ്പത്തിനുള്ളതും സമ്പാദിച്ച് മടങ്ങുന്നു , വളവുകൾ തിരിഞ്ഞവളെത്തിയത് ഒരു വലിയ ഹോട്ടലിന്റെ മുന്നിലായിരുന്നു , കാറെത്തിയ പാടെ  ഒരു മുസ്ലീം വേഷധാരിയായ ചെറുപ്പക്കാരൻ കാറിനടുത്തേക്കു വന്നു. അവൾ വരുന്നതു വരെ ഡൈവിംഗ് സീറ്റിൽ കയറിയിരിക്കാൻ അയാളോടു പറഞ്ഞൂ .ആരെങ്കിലും ചോദിച്ചാൽ ഡ്രൈവറാണെന്നു പറയാനും പറഞ്ഞ്  ഒരു പർദ്ദയും എടുത്തിട്ട്   അവൾ  ആ മുസ്ലീം ചെറുപ്പക്കാരനോടോപ്പം  ഹോട്ടലിലേക്കു പോയി .
                      പാതി മയക്കത്തിൽ ഞെട്ടിയുണർന്നത് രാഖിയുടെ  വിളികേട്ടായിരുന്നു , മെല്ലെ വാച്ചിൽ നോക്കി പുലർച്ചെ 6 മണീയാകാറായിരിക്കുന്നു, ഗേറ്റിനു വെളിയിൽ കടക്കുമ്പോൾ അവൾ വാച്ച്മാനെന്തോ കൊടൂക്കുന്നതും കണ്ടു , പണമാണെന്നു പിന്നീടൂ മനസിലായി. ഒന്നും അവളോടു ചോദിക്കാൻ തോന്നിയില്ല  എന്തിനു പോയി എന്നോ മുസ്ലീം ചെറൂപ്പക്കാരൻ ആരാണേന്നോ ഒന്നും . നേരെ വീട്ടിൽ ചെന്ന്  അവൾ ഡ്രസ്സ് മാറി കോളേജിലേക്ക്  അതുവരെ  താൻ...?  അപ്പോഴായിരുന്നു അയാൾ  എന്ന ചോദ്യചിഹ്നം അവൾക്കു മുന്നിൽ തെളിഞ്ഞത്  .  നോർത്തിൽ പരമാര റോഡിലൂടെ  പച്ചാളം പോകുന്ന റോഡിനപ്പുറത്തുള്ള ഒരു  ഇടവഴിയിൽ അവൾ വണ്ടി നിർത്തി  “ നേരേ കാണുന്ന വീട് ചെന്ന്  വാതിലിൽ മുട്ടിയാൽ മതി  ബാക്കിയൊക്കെ ഞാൻ അവിടെ പറഞ്ഞോളാം”

                            എല്ലാം പറഞ്ഞ പോലെ  ചെയ്തു ,  വാതിൽ തുറന്നത് ഒരു മധ്യവയസ്ക്കനായിരുന്നു. ചെറു ചുമയോടെ അയാൾ വന്നയാളെ  അകത്തേക്ക് ക്ഷണിച്ചു ചായ കൊടുത്തു. മേശപ്പുറത്ത് പലഹാരങ്ങളിരിക്കുന്നു  എന്തൊക്കെയോ കഴിച്ചു എന്നു വരുത്തി.  മധ്യവയസ്ക്കൻ ഗൌരവത്തോടെ  ചോദിച്ചു.   “ഒക്കെ രാഖി പറഞ്ഞിരുന്നു     എന്താ  ആൾടെ  പേര്”..?  “ ഡാനി” അയാൾ  ഡാനിയെ നോക്കി ചിരിച്ചു ,  “ജോലി പോയല്ലെ” 
ഈ മധ്യവയസ്കൻ  രാഖിയുടെ ആരായിരിക്കും ..? ഉത്തരാധുനിക കവിത വായിച്ചപോലെ ഒന്നും മനസിലാകാതെ ഡാനി സോഫയിലിരുന്നു . ആഥിഥേയൻ ഉച്ചഭക്ഷണത്തിനുള്ള തിരക്കിലാണ്. ഡാനി  മേശപ്പുറത്തിരുന്ന പത്രത്താളുകളിൽ  ഒന്നു കണ്ണോടിച്ചു .  “ ഉറക്കം വരുന്നുണ്ടെങ്കിൽ കിടക്കാം  അപ്പുറത്തെ മുറിയിൽ  കിടക്ക വിരിച്ചിട്ടിട്ടുണ്ട്” മധ്യവയസ്ക്കൻ  അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു.  പത്രത്താളുകളിലെ കറുത്ത കുറിയൻ അക്ഷരങ്ങളിലേക്ക് കണ്ണയച്ചപ്പോൾ തന്നെ ഉറക്കം വലിഞ്ഞു മുറുക്കുന്നതു പോലെ ഡാ‍നിക്കു തോന്നിയിരുന്നു . ഇന്നലെ രാത്രി  ഉറങ്ങിയതേ ഇല്ല  പുലരാറായപ്പോ ഒന്നു കണ്ണു ചിമ്മിയതായിരുന്നു അപ്പൊഴേക്കും  ഇങ്ങോട്ടൂ പോരേണ്ടി വന്നില്ലെ .. വിരിച്ചിട്ട കിടക്ക വിരിയിൽ മൂട്ടക്കാട്ടത്തിന്റെ മണം വല്ലാതെ അലോസരപ്പെടുത്തി .എങ്കിലും തലേനാളിലെ ഉറക്കക്ഷീണം എല്ലാത്തെയും മറന്നു കളഞ്ഞൂ.

                        ഉച്ചയൂണിനു മേശപ്പുറത്തിരിക്കുമ്പോൾ രാഖിയും ഉണ്ടായിരുന്നു.  കൂടെ രണ്ടു സുന്ദരി പെൺ കുട്ടീകളും
“പേടി തോന്നുന്നുണ്ടല്ലെ ..? ഡാനിയോട് ഒന്നും ഞാൻ പറഞ്ഞിട്ടില്ലല്ലോ അല്ലെ .  ഡാ‍നിയൊട്ടൂ ചോതിച്ചതും ഇല്ല”  രാഖിയുടെ ചോദ്യത്തിൽ ഒരു പരിഹാസ ചുവ അയാൾ രുചിച്ചറിഞ്ഞു .   കൂടെയുണ്ടായിരുന്ന പെൺകുട്ടികൾ അയാളെ നോക്കി കളിയാക്കി ചിരിച്ചു, കറി വിളമ്പുന്നതിനിടയിൽ മധ്യവയസ്ക്കനും അവരോടൊപ്പം കൂടി.
“ജോലി പോയെന്നു കരുതി വിഷമിക്കേണ്ട കാശുവരാനുള്ള നല്ലൊരു ജോലിയാണു  ഞാൻ ഡാനിക്കു തരാൻ പോകുന്നത്”   മീൻ പൊരിച്ചത് രുചിയില്ലെന്നു പറഞ്ഞ് അവൾ  മധ്യവയസ്ക്കന്റെ നേരെ  നോക്കി കെറുവിച്ചു കൊണ്ട്  ചോറു പാതി കഴിച്ച്  എഴുന്നേറ്റു.   കൈ കഴുകി തിരിച്ചു വന്ന് ബാഗുമെടുത്ത് എങ്ങോട്ടോ മടങ്ങാൻ തുടങ്ങുമ്പോൾ  ഒരു ലാപ് ടോപ്പും  കുറേ ഫോട്ടോസുകൾ അടങ്ങിയ സിഡിയും ഡാനിയുടെ   കയ്യിൽ കൊടൂത്തു  .  “ വെറുതെ ഇരുന്നു ബോറഡിക്കണ്ട ഇതൊക്കെ  ഒന്നു ഭംഗിയായി ചെയ്തു വച്ചോ പിന്നെ  ജോലിക്കാര്യമെല്ലാം നാരായണേട്ടൻ പറയും”  ഇതും പറഞ്ഞ്   രാഖിയും പെൺകുട്ടികളും കാറിൽ കയറി   നഗര വേഗത്തിലേക്ക് കുതിച്ചു.    “നാരായണേട്ടൻ”   മധ്യ വയസ്ക്കന്റെ പേര്  അതാണെന്നു മനസിലായി. ,  ഇനി അയാൾ എന്താണു പറയുന്നത് എന്നറിയാനായീ   ആകാംഷ. പലതും അയാളോടൂ ചോദിക്കണമെന്നുണ്ടായിരുന്നു  ഒന്നും ചോദിക്കാൻ മനസ്സുവരുന്നില്ല . മനസ്സ്  എവിടെയോ കിടന്ന് അരുതാത്തതു ചെയ്യാൻ പോകുന്നു എന്നു പറഞ്ഞൂ പിടയ്ക്കുന്നതു പോലെ തോന്നി .
“ താനെന്താടോ  ഒരുമാതിരി ആദ്യരാത്രിയിലെ പെണ്ണുങ്ങളെപ്പോലെ,  എന്തെങ്കിലും  സംസാരിക്കടോ”
ഇത്രയും ഫ്രീയായി ഇടപെടുന്ന ഒരാളാണു നാരാണേട്ടൻ എന്നപ്പോഴായിരുന്നു അയാൾക്കു മനസ്സിലായത് അല്ലെങ്കിലും  ഡാനിയുടെ ധാരണകളെല്ലാം തിരുത്തപ്പെടുകയായിരുന്നു.
തലശ്ശേരിയാണു നാരായണേട്ടന്റെ സ്വദേശം രാജ്കമൽ സർക്കസ്സിൽ  നാലു വർഷം മാനേജറായി ഉണ്ടായിരുന്നു . ഇവിടെ മണപ്പാട്ടിപ്പറമ്പിൽ സർക്കസ്സ് അവതരിപ്പിക്കാൻ വന്നപ്പോ ഒരു പെൺകുട്ടിയിൽ മനസ്സുടക്കി  പ്രണയത്തിലായെന്നും  അങ്ങിനെ ഇവിടെ തന്നെ കൂടി എന്നും, ഒടുക്കം അവൾ മറ്റൊരുവനോടൊപ്പം പോയി എന്നും ഒക്കെയുള്ള കഥകൾ ഉച്ചയുറക്കത്തിനു മുന്നേഉള്ള ഇടവേളയിൽ അയാൾ രസകരമായി പറഞ്ഞു തന്നു,  വളരെ വേഗം അയാളുമായി അടുക്കുകയായിരുന്നു . 
 “ഈ പെൺപിള്ളേരുടെ വീട്ടിലറിഞ്ഞാൽ പ്രശ്നമാവില്ലെ നാരായണേട്ടാ‍“
കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു മനസീലാക്കിയ ശേഷം ഡാനി  വീണ്ടും ചോദിച്ചു.
“എന്തോന്നു വീട് അവരൊക്കെ പണചാക്കുകളല്ലെ  ജീവിതം ആസ്വദിക്കുന്നവർ, ഇതു അവളുമാർക്കൊരു സുഖം , നമ്മളെപ്പോലുള്ളവർക്ക് ഒരു നേരത്തെ അന്നം, പിന്നെ അവർക്ക് അടിച്ചു പൊളിച്ചു ജീവിക്കാൻ  വീട്ടുകാരറിയാത്ത കാശും” 
ഇത്രയൊക്കെ കാര്യങ്ങൾ വളരെ ലാഘവത്തോടെയാണ്   നാരായണേട്ടൻ പറഞ്ഞു തീർത്തത്  അപ്പൊഴേക്കും അന്നത്തെ അന്നത്തിനുള്ള വിളി വന്നു കഴിഞ്ഞിരുന്നു ,  നാരായണേട്ടൻ ഫോണെടുത്തു.
“ഷെരീഫേ..അയ്യോ   അതിത്തിരി പ്രയാസമുള്ള കാര്യമാണല്ലോ ,..ഇന്നു തന്നെ പുതിയ കുട്ടിയെ വേണമെന്നു പറഞ്ഞാൽ താൻ എവിടുന്നൊപ്പിക്കും..? ഞാൻ നോക്കട്ടെ  ബാഗ്ലൂരു റെഡ്ഡീയെ ഒന്നു വിളിച്ചിട്ടൂ ഞാൻ നിന്നെ തിരിച്ചു വിളിക്കാം”  
“അവന്റെ അമ്മേടേ“ ...തെറിവിളിക്കാനൊരുങ്ങി പാതിയിൽ നിർത്തി . നാരായണേട്ടൻ പറഞ്ഞു .     
 “എം എൽ എ ടെ മോനാ... പരമ നാറിയാ..കുഞ്ഞു പിള്ളേരെ അവനു പറ്റൂ..അതും  പുതിയ പിള്ളേരെ .അവരുടെ ഈ കരച്ചിലും പിടച്ചിലും ഒക്കെ ഒരു സുഖാത്രേ..അവനു .. ഓരോരുത്തന്റെ സൂക്കേടേ“
എന്നിട്ടു നമ്പറു കുത്തി  വീണ്ടും ഫോണിൽ വിളിച്ച് എന്തൊക്കെയോ തെലുങ്കിൽ പറയുന്നതു കേട്ടൂ.  ഡാനിയുടെ മനസ്സിൽ  നാരായണേട്ടന്റെ വാക്കുകൾ  വീണ്ടും മുറിവേൽ‌പ്പിക്കുകയായിരുന്നു . “ അവരുടെ കരച്ചിലും പിടച്ചിലും  ഒക്കെ ഒരു സുഖാത്രേ”....ഹൊ എത്ര നിർവ്വികാരത്ത്വത്തോടെയാ നാരായണേട്ടനതു പറയാൻ കഴിഞ്ഞേ..ഓർക്കുമ്പോൾ തന്നെ  തളർന്നു പോകുന്നു .  നാരായണേട്ടൻ വീണ്ടും ഷെരീ‍ഫിനെ വിളിച്ചു എന്തൊക്കെയോ സംസാരിച്ചു .
“വൈകുന്നേരത്തെ ഫ്ലൈറ്റിനിങ്ങെത്തും . പിന്നെ അറിയാല്ലൊ  കാശിന്റെ കാര്യം പഴേപടി പോര ..നിനക്കായതു കൊണ്ടാ ഞാൻ ഇത്ര പെട്ടെന്ന്.. ആ  പിന്നെ ഞാൻ ഒരാളെ വിടാം ..അഡ്വാൻസ്  അവന്റെ കയ്യിൽ കൊടുത്താൽ മതി   പേര് ഡാനി . പയ്യനാ..അപ്പൊ  ഒകെ”    നാരായണേട്ടൻ ഫോൺ കട്ട് ചെയ്തതിനു പിന്നാലെ ഡാനിയുടെ ഹൃദയം പെരുമ്പറമുഴക്കി .
              ജീവിതത്തിലാദ്യമായി കൊള്ളരുതായ്മ്മയ്ക്കു  കൂട്ടു നിൽക്കുന്നു  കാശെന്ന മാരണത്തിനു വേണ്ടി എന്തും ചെയ്യാൻ വിധിക്കപ്പെട്ട്  നിസ്സഹായനായി  നിൽക്കേണ്ടി വന്നിരിക്കുന്നു . മറുത്തെന്തെങ്കിലും  പറയുന്നതിനും മുന്നെ നാരായണേട്ടൻ ബൈക്കിന്റെ താക്കോൽ എടുത്ത് ഡാനിക്കു കൊടൂത്തു . 
“സൌത്ത് റെയിൽ വേസ്റ്റേഷൻ , ഷേണായീസിന്റെ ലെഫ്റ്റ് കട്ട് ചെയ്ത് നേരെ   പത്മവിലാസം ലോഡ്ജ്  , പന്ത്രണ്ടാം നമ്പർ മുറി“   ബൈക്ക് സ്റ്റാർട്ടായപ്പോൾ “ കാശാണു  സൂക്ഷിക്കണം” എന്ന് ഓമ്മപ്പെടൂത്തി.
                യാത്രയിലുടനീളം  അരുതാത്തതെന്തോ ചെയ്തതിന്റെ കുറ്റബോധമായിരുന്നു  ബൈക്ക് കണ്ട്രോൾ ചെയ്തിരുന്നത് അയാളുടെ ഉപബോധ മനസ്സായിരുന്നു, സൂചികുത്താനിടമില്ലാത്ത തിരക്കിനിടയിലൂടെ അയാൾ പണത്തിനായി പാഞ്ഞുകൊണ്ടേ യിരുന്നു  ദിവസങ്ങളും  മാസങ്ങളും കടന്ന്. ....

ഇപ്പോ ഡീലിംഗ്സ് എല്ലാം ഡാനി നേരിട്ടാണ് .  കൈയ്യിലെത്തിയ നോട്ടു കെട്ടുകൾ ഒരു തിരിച്ചു പോക്കിൽനിന്നയാളെ പിന്തിരിപ്പിച്ചു കൊണ്ടേ ഇരുന്നു  പത്മവിലാസം ലോഡ്ജിലെ  പന്ത്രണ്ടാം നമ്പർ മുറിയിലിരുന്ന് അയാൾ ഒരു സിഗരറ്റിനു തീക്കൊളുത്തി . രാഖിയുമായി ഇപ്പൊ വല്ലപ്പോഴും ഫോണിലൂടെയുള്ള ബന്ധം മാത്രം ,  അവളെ രണ്ടുപ്രാവശ്യം പോലീസു പിടിച്ചെന്നോ മറ്റോ അറിഞ്ഞു  പിന്നെ  അവളൂടെ ഡാഡി അവളെ ദുബായിക്കു കൊണ്ടു പോയീന്നോ   ഏതോ നിർഭാഗ്യവാനെ കൊണ്ടു കല്ല്യാണം കഴിപ്പിച്ചെന്നോ ഒക്കെ അറിയാൻ കഴിഞ്ഞു  പണത്തിനു മീതെ മറ്റൊന്നില്ലല്ലോ .. ?   
         ഇന്നു ഡാനിയുടേ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാണ്. ബാംഗ്ലൂരിൽ നിന്ന് റെഡ്ഡി ഇന്നലെ കൊടുത്തയച്ചത്  കിടിലൻ സാ‍ധനമാന്നാ ഷെറീഫു വിളിച്ചപ്പോ പറഞ്ഞെ.നല്ല കാശ് തടയും , പെണ്ണിനു ചില്ലറ കൊടുത്താൽ മതിയെന്നാ റെഡ്ഡി പറഞ്ഞെ  അപ്പൊ പിന്നെ നല്ല കോളായിരിക്കും ,  ഇതുവരെ കൂ‍ട്ടി വച്ച കാശ് ബാങ്കിലിട്ടാൽ  തന്നെ  രണ്ടു തലമുറയ്ക്കു സുഖമായി കഴിയാനുള്ളതുണ്ടാവും. പിന്നെ  പെങ്ങൾ മേരിയെ കെട്ടിക്കാനുള്ളത് സ്ഥലമായിട്ടു വേറെയും ഉണ്ട്. ശരിക്കും മടുത്തു  ഒക്കെ  മതിയാക്കണം എന്നയാൾക്കു തോന്നിത്തുടങ്ങിയിരിക്കുന്നു .  വെറും രണ്ടു വർഷം കൊണ്ട്  ഒരു കോടീശ്വരനും ഉണ്ടാക്കാൻ കഴിയുന്നതിലേറെ ഉണ്ടാക്കിയിരിക്കുന്നു.  എത്രയേറെ പാപങ്ങൾ  ..എല്ലാത്തിനും പ്രായശ്ചിത്തം ചെയ്യണം , ഒരു പാവപ്പെട്ട കൂടുമ്പത്തിൽ നിന്നൊരു കല്ല്യാണം , കുട്ടികൾ കുടുബം , മേരിയുടെ കല്ല്യാണം, സ്വപ്ന്ങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ ബാക്കി കിടക്കുന്നു. അതിനിടെ തന്നിലൂറിക്കൂടിയ സിനിമാ കമ്പമെല്ലാം പ്രാചീന രേഖകൾ പോലെ മനസിൽ അവ്യക്തമായി തേഞ്ഞു മാഞ്ഞൂ പോയിരുന്നു.  ഇടയ്ക്ക് ഒന്നു രണ്ടു നീല ചിത്രങ്ങൾ എടുത്തു എന്നതൊഴിച്ചാൽ സിനിമ പൂർണ്ണമായും  അയാളിൽ മരിച്ചിരുന്നു.

             ഷെരീഫ് ബെല്ലടിച്ചു.   വാതിൽ തുറന്നകത്തു വരാൻ അനുവാദം കൊടൂത്തു.
“ഡാനി പറയാതിരിക്കാൻ വയ്യ  പെണ്ണ്   ഒടുക്കത്തെ  കരച്ചിലും പിടച്ചിലും  എവിടെയൊക്കെ ചവിട്ടു കിട്ടീന്നു നാളെയെ പറയാൻ കഴിയൂ... ഹോ വല്ലാത്ത മേലു വേദന,   എന്തൊക്കെയാ‍ണേലും  എന്റെ ജീവിതത്തിലിന്നേവരെ ഇങ്ങനെ ഞാൻ ആസ്വദിച്ചിട്ടില്ല.  ദേ  പറഞ്ഞതിലും ഇരട്ടി കാശുണ്ട്  ഇന്നാ.”  ഷെരീഫ്  കാശു നിറച്ച ഒരു പെട്ടി കട്ടിലിൽ വച്ചു. മേശപ്പുറത്തിരുന്ന മദ്യം രണ്ടു ഗ്ലാസിലായി ഒഴിച്ചു, ഒന്നു ഡാനിക്കു നൽകി മറ്റേത് അയാൾ കുടിച്ചു.
“ഡാനി അവൾ  ആകെ ക്ഷീണിച്ചവശയാണ്  ഞാൻ ഇങ്ങോട്ടൂ പറഞ്ഞു വിടാം നീ വല്ലതും കൊടൂത്താൽ മതി ബാക്കി അവിടെ റെഡ്ഡി കൊടുത്തോളും, പിന്നെ   ഇനി നിന്റെ വക ഒരു നരമേധം വേണ്ട  അത്  ചത്തു പോകും പറ്റുമെങ്കിൽ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കുക  സ്ഥിതി കണ്ടിട്ട് അത്ര പന്തിയല്ല  “  രണ്ടു പേരും ആർത്തു ചിരിച്ചു, ഷെരീഫ് മുറിവിട്ടു,
അപ്പൊഴും ആ ചിരിയുടെ അലയൊലികൾ  ആ മുറിയിൽ പ്രതിധ്വനിച്ചു കൊണ്ടേ ഇരുന്നു ചവിട്ടിയരയ്ക്കപ്പെട്ട ഒരു പൂവിന്റെ വേദനയറിയാത്ത പണക്കൂറ്റന്മാരുടെ ചിരി ,

വലുപ്പച്ചെറുപ്പങ്ങളുടെ വില നോക്കാതെ പത്മവിലാസം ലോഡ്ജിലെ  പന്ത്രണ്ടാം നമ്പർ മുറിയിലിരുന്നു അയാൾ കിട്ടിയ നോട്ടിൽ മുഖമമർത്തി    പിന്നെ  കൈയ്യിലുള്ള ഗ്ലാസ് ചുണ്ടോടമർത്തി  വിലയേറിയ മദ്യം ആസ്വദിച്ചു ആസ്വദിച്ചു  നുണഞ്ഞു .  വാതിലിനടുത്ത് വന്നു നിന്ന സ്ത്രീ രൂപത്തെ പിന്നീടാണയാൾ ശ്രദ്ധിച്ചത് .  കൈയ്യിലെ മദ്യഗ്ലാസ്  നിലത്തുവീണുടഞ്ഞതും അയാൾ ബെഡ്ഡിൽ നിന്നെഴുന്നേറ്റ്  അവൾക്കരികിൽ എത്തിയതും  ഒന്നും അറിഞ്ഞുകൊണ്ടായിരുന്നില്ല .  തളർന്നു വീണ അവളെ  താങ്ങിയെടുത്ത്  കട്ടിലിൽ കിടത്തി . മേശപ്പുറത്തെ ജഗ്ഗിൽ നിന്നും  വെള്ളമെടുത്ത് അൽ‌പ്പം അവൾക്കു കൊടുത്തു. നേർത്ത ഞരക്കത്തോടെ അവൾ കുറച്ച്  വെള്ളമിറക്കി  ബാക്കി  സൈഡിലൂടെ ഒലിച്ച്  ചെവിയിക്കുഴിയിലേക്കിറങ്ങി  വെള്ളമെടുത്ത് മുഖം കഴുകുമ്പോഴാണു  കൈയ്യിലൂടെ ഒലിച്ചിറങ്ങുന്നത്  രകതമാണെന്ന്  അയാൾ തിരിച്ചറിഞ്ഞത് . അവളുടെ പാന്റിലാകെ രക്തം പുരണ്ടിരിക്കുന്നു .  പാറമടയിൽ കുഴി കുത്തി  മരുന്നു നിറച്ച്  ആരോ  തീ കൊളുത്തി വിട്ടപോലെ  അയാളുടെ ഉള്ളിൽ നിന്നും  എന്തൊക്കെയോ  പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു.  അവളുടെ തുടയ്ക്കിടയിലൂടെ ഒലിച്ചിറങ്ങിയ രക്തമായിരുന്നു അല്പം മുൻപ് ആ മദ്യ ഗ്ലാസിലൂടെ താൻ കഴിച്ചതെന്നോർത്തപ്പോൾ  അയാൽ  എന്തെന്നില്ലാത്ത  ഉച്ഛത്തിൽ കരഞ്ഞു .
“ഇച്ചായാ ഇച്ചായാ എന്ന വിളിയിൽ    തന്റെ കൈയ്യിൽ വീണു പിടയുന്നത്  മേരിയാണെന്നയാളറിഞ്ഞു .

മേരിയുടെ കല്ലറയിൽ പൂവച്ച് അമ്മച്ചിയെ മാറോടടുക്കി ഡാനി പൊട്ടിക്കരഞ്ഞു,  ഒരു മാപ്പ് ചോദിക്കാൻ പോലും അർഹതയില്ലാത്തതരത്തിൽ നികൃഷ്ടനാണല്ലോ താൻ എന്നയാൾ കേണു.   അവളുടെ  തുടയിടുക്കിലൂടെ ഒലിച്ചിറങ്ങിയ ചോര  പുഴുക്കളായി കൈ ഒന്നാകെ അരിച്ചു തുടങ്ങിയ പോലെ അയാൾക്കു തോന്നി.  മേരിയെ ലോഡ്ജിൽ നിന്നും ആശുപത്രിയിലേക്കു കൊണ്ട് പോയെങ്കിലും ഏറെ വൈകിയിരുന്നു , ബാഗ്ലൂരിൽ നേഴ്സിംഗ് പഠിക്കാൻ പോയ മേരി എങ്ങിനെ റെഡ്ഡിയുടെ വലയിലായെന്നോ ഒക്കെയുള്ള ചോദ്യം ഉത്തരം കിടാത്ത നിരവധി ചോദ്യങ്ങളുടെ കൂടെ  അയാളുടെ ഇടനെഞ്ചിൽ ആണിയടിച്ചു കൊണ്ടെ ഇരുന്നു , 
ഒന്നുമറിയാതെ അമ്മച്ചി ഡാനിയെ കെട്ടിപ്പിടിച്ചു കരഞ്ഞു  ഉള്ളിൽ തന്റെ മകളെ കൊന്ന കാപാലികനെ മനസ്സറിഞ്ഞു ശപിച്ചു  ആ ശാപവാക്കു ശരിയെന്നോണം  അമ്മച്ചിയുടെ കൈകൾ  ഡാനിയുടെ കഴുത്തിനു  മുകളിൽ മുറുകുന്നതായി അയാൾക്കു തോന്നി അയാൾ അലറിക്കരഞ്ഞു  അമ്മച്ചിയെ തള്ളി മാറ്റി അയാൾ  ഓടി  ,,,,,,, ഏങ്ങോട്ടെന്നില്ലാതെ .

               @@@@@@@@@@@@@@@@@@@@@@@@@@@


Tuesday, September 14, 2010

LIVING MARTYR

LIVING  MARTYR

തുറിച്ചു നിൽക്കുന്ന കണ്ണുകളുമായി  കിടക്കുന്നത് കണ്ട് അല്പം പേടിയോടെയാണ്   പ്രസീത സതീശനെ വിളിച്ചുണർത്തിയത്.  വിറയ്ക്കുന്ന മുഖത്ത് വിയർപ്പുതുള്ളികൾ ഭയങ്ങളായി  നിഴലിച്ചു...
വെള്ളം നനച്ച തോർത്തെടുത്ത് പ്രസീത സതീശന്റെ മുഖം  തോർത്തി.
 “എന്താ സതീശേട്ടാ... എന്തു പറ്റി..?”
നാവു വരണ്ടിരുന്നു എന്തോ പറയാൻ തുനിഞ്ഞെങ്കിലും വാക്കുകൾ വിങ്ങലുകളായി പുറത്തു വന്നു.
“ഓരോന്നോർത്തു കിടക്കും. അതല്ലെ ഇങ്ങിനെയൊക്കെ..” 
സതീശന്റെ നെറ്റിയിൽ പ്രസീത മൃദുവായൊന്നു ചുംബിച്ചു.
“എനിക്കടുക്കളയിൽ നൂറു കൂട്ടം പണിയുണ്ട്.. ഞാനിപ്പോ വരാം”
മേശപ്പുറത്തിരുന്ന പത്രം എടുത്തു കൊടുത്ത് പ്രസീത അടുക്കളയിലോട്ടു പോയി.
                 സതീശൻ കണ്ണുകൾ ഇറുകിയടച്ചു.  കണ്ണിൽ ബാക്കിനിന്നിരുന്ന കണ്ണൂനീർ കൂടി ഒഴുക്കികളഞ്ഞു. എവിടെയൊക്കെയോ  അലർച്ചകൾ, മുറുമുറുപ്പുകൾ, ഞരക്കങ്ങൾ പതിവില്ലാത്ത ചൂടനുഭവപ്പെടുന്നു. പത്രം കൊണ്ട് സതീശൻ വീശി..
“ആരാണെന്നെ വെട്ടി വീഴ്ത്തിയത്!!!....?”
വർഷം ഒന്നു കഴിഞ്ഞിട്ടും  ഒരു നിഴലുപോലെ അവ്യക്താ‍മാ‍യ ഒരു രൂപം . എങ്കിലും  അടുത്ത് പരിചയമുള്ള ഒരു മണമായിരുന്നു.  വിനോദിന്റെ അനുശോചനവും കഴിഞ്ഞു മടങ്ങിയ  രാത്രി, ഇടവഴിയിൽ വച്ചായിരുന്നു.  ആരാണെന്നറിയില്ല പിന്നിലായിരുന്നു ആദ്യത്തെ അടി. അതോടെ  കാഴ്ചകൾ പതിയെ മങ്ങി.  കയ്യിലുള്ള ടോർച്ചു വെളിച്ചം തെളിയിക്കാൻ നോക്കി.  കൈകൾക്ക് ബലം കിട്ടിയില്ല. പിന്നീടായിരുന്നു പിൻ കഴുത്തിനു വെട്ടേറ്റത്. പിന്നെ ബോധം വന്നു നോക്കിയപ്പോൾ കെട്ടിയിരിക്കുന്ന ബാന്റേജുകൾ  പറഞ്ഞു തന്ന മുറിവുകൾ  പലേടത്തും . 
                   ചെറുമണ്ണൂരും  പരിസരത്തും രാഷ്ട്രീയ കൊലപതകങ്ങൾ നടക്കുന്ന സമയമായിരുന്നു. അന്ന് ചേരൂരിലെ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സതീശൻ. ആക്രോശത്തോടെ വന്ന അണികളെ  പാർട്ടി ആവുന്നതും  തടഞ്ഞു. “പോകരുത്.. നാളെ നമ്മൾക്കുനേരെ തിരിയും. നിരപരാധികൾ വേട്ടയാടപ്പെടും” പാർട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങൾക്കൊന്നും  അവരെ തടയാൻ കഴിയുമായിരുന്നില്ല. ഇന്നലെ അവരുടെ പ്രിയപ്പെട്ട സഖാവിനെയാണ് അവർ വെട്ടി വീഴ്ത്തിയത്.
“സതീശേട്ടാ മരിക്കാൻ ഞങ്ങൾക്ക് ഭയമില്ല. പക്ഷെ.. വിനോദേട്ടനെ..” രാജേഷ് പൊട്ടിക്കരഞ്ഞൂ.  “കിഴക്കെ ശിവനാ!!!  ഞാൻ കണ്ടതാ അവന്റെ ഇടതുകയ്യിലെ ഹനുമാന്റെ പച്ചകുത്തിയ രൂപം  സ്റ്റ്ട്രീറ്റ് ലൈറ്റിൽ തെളിഞ്ഞ് കണ്ടതാ..  “വിടില്ല ഞാൻ അവനെ..”
             പിറ്റേന്ന് ശിവന്റെ മരണവാർത്ത നാട്ടിൽ പരന്നു.  അതിനു പ്രതികാരമെന്നോണമായിരിക്കാം തന്നെ അവർ ആക്രമിച്ചത്. രാത്രികളുടെ ഓരോ ചീവീടനക്കവും  വേദനകളുടെ പുതിയ അധ്യായങ്ങൾ തുറന്നു തന്നു.  കണ്ണടയ്ക്കുമ്പോൾ തെളിയുന്നത് തിളങ്ങുന്ന വാൾമുനയാണ്.  മങ്ങിയ വെളിച്ചത്തിൽ കുറേ രൂപങ്ങളും. എന്തിനായിരുന്നു അവരെന്നെ!!!..?  പിറ്റേന്ന് അതിനു  പകരം കൊന്നത് ശിവക്ഷേത്രത്തിലെ പൂജാരി  ഹരിപ്രസാദിനെ.  അയാളും തന്നെപ്പോലെ നിരപരാധിയായിരിക്കുമോ? അറിയില്ല. തീവ്ര ഹിന്ദുത്വം നാടിനാപത്താണെന്ന് താൻ പ്രസംഗിച്ചു നടന്നിരുന്നു.  ഒരു പക്ഷെ അതായിരിക്കാം അവർ എന്നിൽ കണ്ട കുറ്റം.
 “നേരം കളയാൻ  ഒരു പാടു കാര്യങ്ങളില്ലേ പിന്നെന്തിനാ ഇതൊക്കെ  വീണ്ടും വീണ്ടും ഓർക്കുന്നെ”
പ്രസീത ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുണ്ടെങ്കിലും വീണ്ടും വീണ്ടും ഓർത്തു പോകുന്നു. നേരം കളയാൻ എന്തൊക്കെ കാര്യങ്ങൾ.  അതെ ശരിയാണ് അയാൾക്ക് നേരം കളയാൻ ഒരു പാടു കാര്യങ്ങൾ ഉണ്ടായിരുന്നു. വായിച്ചിരുന്ന പുസ്തകങ്ങൾ, കണ്ടു തീർത്ത സിനിമകൾ, കേട്ടു തീർത്ത പാട്ടുകൾ, പറഞ്ഞുതീർത്ത വർത്താനങ്ങൾ.. ഇവയെല്ലാം സമയം കളഞ്ഞിരുന്നു. ഒടുവിൽ  ഇപ്പൊ  ഇവയ്ക്കൊന്നും കളയാൻ പറ്റാത്തത്ര സമയം പെരുകിയിരിക്കുന്നു. പഴയതൊക്കെ ഓർക്കാൻ വേണ്ടി മാത്രം .
                   വാൾമുനത്തുമ്പിലൂടെ തന്നെ രണ്ടായ് പിളർക്കുന്നൊരു വേദന. സതീശൻ അലറി കരഞ്ഞു. ഒച്ച കേട്ട് പ്രസീത ഓടി  വന്നു.. “എന്താ സതീശേട്ടാ..?” 
“പുറത്ത് വേദനിക്കുന്നു. ഒന്നാ കെട്ട് അഴിച്ചു താ..”   കഴിഞ്ഞ മാസമാണു പുറത്താകെ കുമിളകൾ വന്നത്. ഇത്രയും നാൾ വെള്ളം നിറച്ച ബെഡ്ഡിലായതിനാൽ ഒന്നും അറിഞ്ഞിരുന്നില്ല. ഇപ്പോ അതു മാറ്റാൻ ഡോക്റ്റർ പറഞ്ഞിരിക്കുന്നു. ഞരമ്പുകളിലൂടെയുള്ള രക്തയോട്ടം കുറഞ്ഞിട്ടുണ്ട് പോലും.  അതുപേക്ഷിച്ചപ്പൊ  പുതുതായി കടന്നു വന്നതാണീ കുമിളകൾ. ഇപ്പൊ അതു പൊട്ടി പുണ്ണായിരിക്കുന്നു. അവ പുറമാകെ കാർന്നു തിന്നുകയായിരുന്നു.
പ്രസീത സതീശനെ മെല്ലെ തിരിച്ചു കിടത്തി. ..പുറത്തെ കെട്ടുകൾ പുണ്ണോട് പറ്റിച്ചേർന്ന് വലിഞ്ഞു മുറുകിയിരിക്കുന്നു. ചൂടുവെള്ളം നനച്ച് പതിയെ പതിയെ വേദനയില്ലാതെ ഓരോന്നായി അടർത്തി മാറ്റി. നനഞ്ഞ തുണി കൊണ്ട്  ദേഹമാസകലം കഴുകി. ഒരു വല്ലാത്ത നാറ്റം അവൾക്ക് മനംപുരട്ടലുണ്ടാക്കി.  പുറത്ത് നട്ടെല്ലിനു താഴെ..ഒരു വലിയ കറിപാത്രത്തിന്റെ വട്ടത്തിൽ പഴുത്തിരിക്കുന്നു. പഴുപ്പെല്ലാം ഒരു ചെറിയ ബ്ലേഡുപയോഗിച്ച് പ്രസീത ചുരണ്ടിയെടൂത്തു. വേദന കടിച്ചമർത്താനാകാതെ സതീശൻ അലറി.  സതീശന്റെ കരച്ചിൽ പ്രീതയെയും കരയിച്ചു. സാരിതുമ്പു കൊണ്ടൂ കണ്ണൂ തുടച്ച് പുണ്ണുകളിൽ മരുന്നു വച്ച് കെട്ടി ദുർഗന്ധം ശമിക്കാൻ വാസന പൌഡർ വിതറി. തിരിച്ചു കിടത്തുമ്പോൾ സതീശൻ ചോദിച്ചു. “ നീ ഇപ്പോ എന്നെ ശപിക്കുന്നില്ലെ പ്രസീതേ ” 
നിസ്സരമായി ഒരു ചിരി ചിരിച്ച് പ്രസീത അടുക്കളയിലേക്കു പോയി. കല്ല്യാണം കഴിഞ്ഞു  സന്തോഷത്തിന്റെ നാലു മാസം മാത്രമെ അവൾക്കു നൽകാൻ കഴിഞ്ഞൂള്ളൂ. അതിൽ കഷ്ടിച്ച് ഒരു മാസം കാണും ഒന്നിച്ചു കിടന്നതും തമാശ പറഞ്ഞതും. പാർട്ടി ആഫീസിൽ നിന്നും വരുമ്പോ സമയം പാതിര കഴിയും.  അവൾ മേശപ്പുറത്ത് ചോറും വിളമ്പി വെച്ച് മയങ്ങും. അവൾ അനുഭവിക്കുന്ന കഷ്ടതകൾ ഓർക്കുമ്പോഴാണു സങ്കടം  തന്നെ കുറിച്ച് തനിക്കു വേവലാതികൾ ഇല്ല. സ്വന്തം പാർട്ടിക്കു വേണ്ടി താൻ വിശ്വസിക്കുന്ന ആദർശത്തിനു വേണ്ടി ഇനി ഇതിലും വലുതും അനുഭവിക്കാൻ താൻ  തയ്യാറാണ്.
പക്ഷെ താൻ  കാരണം പാവം വല്ലാതെ കഷ്ടപ്പെടുന്നു. ഉടുത്തൊരു തുണിക്ക് മറുതുണി വാങ്ങി കൊടുക്കാൻ കഴിയാത്ത ഒരു ഭർത്താവ്. ഒരു പക്ഷെ നാട്ടുകാർക്കു മുന്നിൽ അവൾ ഉത്തമയായ ഭാര്യയായിരിക്കാം. അതിനാലാകാം പാർട്ടി അവൾക്ക് ബാങ്കിൽ സ്വീപ്പർ വേലയും തരപ്പെടൂത്തി.   പക്ഷെ എനിക്കു മുന്നിൽ പുണ്ണിലെ പുഴുക്കളെപ്പോലെ ദുരിതങ്ങൾക്കിടയിലൂടെ ഇഴയുകയാണവൾ. ഒരമ്മയായി കുഞ്ഞിനെ താലോലിക്കാൻ പറ്റാത്ത ഹതഭാഗ്യ. എന്നിട്ടും അവൾ ചിരിക്കുന്നതു കാണുമ്പോൾ അത്ഭുതം തോന്നിയിട്ടുണ്ട്. തന്നോടു തമാശകൾ പറഞ്ഞു ചിരിപ്പിക്കും.  കൊച്ചു കുട്ടികളോടെന്ന പോലെ കവിളിൽ ഉമ്മവെയ്ക്കും. താലോലിക്കും. അവൾ തനിക്കു മുന്നിൽ ഒരു നല്ല അഭിനേത്രി കൂടിയാണെന്ന് പിന്നീടു വായിച്ചെടുക്കും. ബാങ്കിൽ ജോലി കാലത്തു പത്തു മണിക്ക് മുന്നേ തീരും. പിന്നെ മുഴുവൻ സമയവും  അവൾ തന്നെ പരിചരിക്കാൻ നിയോഗിക്കപ്പെട്ടവളാകുന്നു.
ഇതിനിടയിൽ സഖാവ്  കൃഷ്ണേട്ടൻ വന്നു. .ഇപ്പോ പാനൂർ ബ്രാഞ്ച് സിക്രട്ടറിയാണ് അദ്ദേഹം. ദിവസവും വൈകിട്ട്  വേറെ പരിപാടിയൊന്നും ഇല്ലെങ്കിൽ മൂപ്പർ കാണാനെത്തും. ചർച്ചകൾ.. പാർട്ടി വിശേഷങ്ങൾ.. അങ്ങിനെ സമയം പോകും. രാത്രി വളരെ കഴിഞ്ഞേ അയാൾ പോകാറുള്ളു.
 “പാർട്ടിയുടെ രക്തസാക്ഷി സഹായ ഫണ്ടിൽ നിന്നും കുറച്ച് തുക കൂടി കിട്ടിയിട്ടുണ്ട്. അത് അക്കൌണ്ടിലേക്ക് ഇട്ടിട്ടുണ്ട്. ഫിക്സഡ് ആണ്. മാസാ മാസം പലിശ 2000 ഉണ്ടാകും.  പിന്നെ പഴയതും ചേർത്ത് ഇപ്പൊ 5000. “മരുന്നിനും ചിലവിനും ചേർത്ത് അതു മതിയാവില്ലെ സതീശാ. പോരായ്ക വല്ലതും ഉണ്ടെങ്കിൽ പറയണം.”
കൃഷ്ണേട്ടനാണു വീട്ടിലെ കാര്യങ്ങൾ നോക്കാൻ പാർട്ടി നിയോഗിച്ച സഖാവ്. ഒരേട്ടന്റെ സ്ഥാനം പുള്ളി സ്വയം ഏറ്റെടുത്തു  എന്നാണു തോന്നിയിട്ടുള്ളത് .
“ബംഗാളിൽ മമത മാവോയിസ്റ്റുകളെ വച്ച് നമുക്കെതിരെ തിരിക്കുകയാണു. ജനങ്ങളെ ഒരു പരിധിവരെ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണല്ലോ കഴിഞ്ഞ തിരഞ്ഞെടുപ്പു ഫലങ്ങൾ സൂചിപ്പിക്കുന്നത്” കൃഷ്ണേട്ടൻ പാർട്ടിയുടെ ഭാവിയെ കുറിച്ച് ആശങ്കാ കുലനായി. “ബംഗാളിൽ മാത്രമല്ല കൃഷ്ണേട്ടാ..  ഇവിടെയും പാർട്ടിയെക്കുറിച്ച് നമ്മൾ ആശങ്കപ്പെടേണ്ട നിമിഷം വന്നുകഴിഞ്ഞിരിക്കുന്നു.”
“ഇവിടെ പേടിക്കാനൊന്നും ഇല്ല സതീശാ. ജനോപകാരപ്രദമായ ഒരു പാടു കാര്യങ്ങൾ സർക്കാർ ചെയ്യുന്നില്ലെ.?”
“ഉണ്ടാവാം  അതിനെ കുറിച്ചല്ല ഞാൻ പറഞ്ഞു വരുന്നത്.” സതീശൻ കൈയ്യിലിരുന്ന പത്രം കൃഷ്ണേട്ടനു നേരെ നീട്ടി
“മന്ത്രി പുത്രനു ആഡംബര ഹോട്ടലിൽ വിവാഹം.  മരുമകൾക്ക് സർക്കാർ ജോലി, പത്രങ്ങൾക്ക് പറഞ്ഞു ചിരിക്കാനും ജനങ്ങൾക്കു വിശ്വസിക്കാനും മറ്റെന്തു വേണം കൃഷ്ണേട്ടാ. തൊഴിലാളി വർഗ്ഗ രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖം പുറത്തു വരികയാണു . നമുക്കുള്ളിൽ തന്നെയാണു ശത്രുക്കൾ. മനപൂർവ്വം ഇതിനെ തകർക്കാൻ ആട്ടിൻ തോലിട്ട്  ഈ ആട്ടിൻ കൂട്ടത്തിൽ ചെന്നായ്ക്കൾ പതിയിരിക്കുന്നു. നമുക്കു കണ്ടെത്താനാവാത്തവിധം പലപ്പോഴും അവരുടെ പ്രലോഭനങ്ങളിൽ നമ്മുടെ നേതാക്കന്മാർ കുടുങ്ങിപ്പോകുന്നു.”
ഇതിനിടയിൽ നിറഞ്ഞു കിടക്കുന്ന യൂറിൻ ബാഗ്  പ്രസീത എടുത്തു മാറ്റി പുതിയൊരെണ്ണം വച്ചു.
“കൃഷ്ണേട്ടൻ ടൌണിൽ പോകുന്നുണ്ടെങ്കിൽ ഒരു പൌഡർ വാങ്ങാൻ മറക്കണ്ട. പുറത്തെ പുണ്ണ് ഒരു പാടു വലുതായിരിക്കുന്നു . കിടത്തം പഴയ പോലെ വെള്ളം നിറച്ച കിടക്കയിലേക്കു മാറ്റാൻ പറ്റുമോ എന്ന് ഡോക്റ്ററോടൊന്നു ചോദിക്കണം. ഞാൻ ചായയെടുക്കാം”. പ്രസീത അകത്തേക്കു പോകവെ...
“ചായ വേണ്ട പ്രസീതേ  ഞാൻ ഇപ്പൊ അപ്പുറത്തെ രാമചന്ദ്രന്റടുത്തു നിന്ന് കുടീച്ചതേ ഉള്ളൂ.”
 കൃഷ്ണേട്ടൻ മന:പൂർവ്വം കള്ളം പറഞ്ഞൂ.  ദിവസോം വരുന്നോർക്കും പോന്നോർക്കും ചായകൊടുത്ത് അവൾ മടുത്തു കാണും  അതിനു തന്നെ വേണം ഒരു വലിയ സംഖ്യ. ആദ്യമൊക്കെ വലിയ കലത്തിൽ ചായ ഉണ്ടാക്കി വെയ്ക്കും. ഇപ്പൊ ആളുകളുടെ വരവും പോക്കും ഒത്തിരി കുറഞ്ഞു.   എന്നാലും കാണും ഒന്നു രണ്ടാളുകൾ.
 “പ്രസീതെ, നീ ഒന്നും കഴിക്കാറെ ഇല്ലെ ? വല്ലാണ്ട് ക്ഷീണിച്ചിറ്റ്ണ്ടല്ലോ. ഇതിനിടയിൽ അവനോന്റെ ശരീരം നോക്കാൻ മറക്കേണ്ട.”  കൃഷ്ണേട്ടന്റെ ഉപദേശം. ഒരു പുഞ്ചിരിയോടെ പ്രസീത തള്ളി.  മനസ്സിനു സുഖമുണ്ടായാലല്ലെ വയറു വിശക്കൂ. ഇപ്പൊ വന്നു വന്നു ഒരു നേരം മാത്രമായി ആഹാരം,  എല്ലാത്തിനോടും വെറുപ്പു തോന്നിയിരിക്കുന്നു. ചീഞ്ഞളിഞ്ഞ പുണ്ണിന്റെ നാറ്റവും മലത്തിന്റെയും മൂത്രത്തിന്റെയും മനം പുരട്ടുന്ന ഗന്ധവും അവളെ വല്ലാതെ തളർത്തിയിരിക്കുന്നു.
           രാത്രി ഏറെ കഴിഞ്ഞായിരിക്കും കൃഷ്ണേട്ടൻ പോയത്. ജനലിലൂടെ നിലാവിന്റെ വെള്ളിവെളിച്ചങ്ങൾ  സതീശനെ പൊതിഞ്ഞു. തിരിയുമ്പൊഴും  മറയുമ്പോഴും കടിച്ചു വലിക്കുന്ന വേദനകൾ തനിക്കൊരിക്കിലും എഴുന്നേറ്റ് നടക്കാനാവില്ലെന്നയാളെ കൂടെ കൂടെ ഓർമ്മിപ്പിച്ചു. അകലെ മഞ്ഞു വീണ് കുതിർന്ന മാന്തളിരിൽ കുഞ്ഞു കുഞ്ഞു ചന്ദ്രന്മാർ. പതിയെ പതിയെ മുല്ലപ്പൂവിന്റെ സുഖമുള്ള ഗന്ധം അയാളിലേക്കൊഴുകിയെത്തി. മിന്നാമിന്നികൾ പറന്ന് പറന്ന് ഒരു പാടു ചിത്രങ്ങൾ വരയ്ക്കുന്നു. മുറിക്കുള്ളിലൂടെ പറന്ന ഒരു മിന്നാമിന്നിയെ അയാൾ തന്റെ കൈക്കുള്ളിലാക്കി കൊതിയോടെ  അവളെ നോക്കി പറഞ്ഞൂ. ഭാഗ്യവതി.. രാത്രിയിൽ നിന്റെ ഇത്തിരി വെട്ടം  പാരിനു നൽകി നീ നിന്റെ കടമ തീർക്കുന്നു. ഇഷ്ടം പോലെ പറന്നു നടക്കുന്നു.  മരങ്ങളും പൂക്കളും പുഴവക്കുകളും നിന്നോടു കുശലം പറയുന്നു. നീ അവർക്കായ് പ്രകാശം ചൊരിയുന്നു.  ജീവൻ ഉണ്ടായിട്ടും ഒന്നു അനങ്ങാൻ പോലും കഴിയാതെ ഈ ഇരുട്ടറയിൽ മടുപ്പിന്റെ ചെറുപന്തുകളെ അമ്മാനമാടുകയാണ് താൻ . കൂച്ചു വിലങ്ങിട്ടപോലെ എവിടെയോ തളയ്ക്കപ്പെട്ട ശരീരം. പുണ്ണുകളിൽ നിന്നും, വിയർപ്പു കുടിച്ച പുതപ്പിൽ നിന്നും ഒഴുകിയെത്തുന്ന ദുർഗ്ഗന്ധം. ഒരു പക്ഷെ പുരാണത്തിലെ അശ്വത്ഥ്വാമാവിനെപ്പോലെ അമരനായി ഇങ്ങിനെ കഴിയുമായിരിക്കുമോ? ഉത്തരം കിട്ടാത്ത ഒരു പാടു ചോദ്യങ്ങൾക്കവസാനം. അന്നത്തെ അവസാനത്തെ ഗുളികകളുമായി പ്രസീത അയാളുടെ  അരികിലെത്തി. പതിവിലും സുന്ദരിയായി അവളെ കാണപ്പെട്ടു. സതീശന്റെ  തലയെടുത്ത് മടിയിൽ കിടത്തി ഗുളികകൾ കഴിപ്പിച്ചു.  വിവാഹം കഴിഞ്ഞു ആദ്യകാല രാത്രികളിൽ മാത്രമേ പ്രസീതയിൽ ഇത്രയേറെ പ്രകാശം അയാൾ  കണ്ടിട്ടൂള്ളൂ.
എന്തെന്നറിയാത്ത അനുഭൂതിയിൽ സതീശൻ അവളെ ഇരു കൈകൊണ്ടും വലിഞ്ഞു മുറുക്കി. അവളുടെ കവിളിലൂടെ കൈവിരലോടിച്ചു.. സതീശന്റെ ഉള്ളിൽ ആയിരം സർപ്പങ്ങൾ  ഇഴഞ്ഞു. ഒരു താമര തണ്ടു കൊണ്ട് മേനിയാകെ തഴുകുന്ന പോലയാൾക്കുതോന്നി. ബെഡ്ഡിൽനിന്നും ഉയർന്ന ദുർഗന്ധങ്ങളെ പ്രസീത കണ്ടില്ലെന്നു നടിച്ചു. ഒരു പാവപോലെ നിർജ്ജീവമായി അവൾ നിന്നു. വികാരത്തിന്റെ വേലിയേറ്റങ്ങൾക്കിടയിലെപ്പോഴോ സതീശൻ അവളെ തന്റെ മേലേക്ക് അടുപ്പിച്ചു. .
പെട്ടന്നലർച്ചയോടെ അയാൾ അവളെ തള്ളി മാറ്റി .  പുറത്ത് അസഹ്യമായ വേദന അനുഭവപ്പെട്ടു   പുറത്തെ പുണ്ണിൽ നിന്നും രക്തം കിനിഞ്ഞു തുടങ്ങിയിരിക്കുന്നു. പ്രസീത പൊട്ടിക്കരഞ്ഞു  ഏതോ ശപിക്കപ്പെട്ട നിമിഷത്തിന്റെ സന്തതിയായതിൽ അവൾ മനംനൊന്തു കരഞ്ഞു.
ഒന്നാശ്വസിപ്പിക്കാൻ പോലും കഴിയാതെ വേദന കൊണ്ട്  പിടയുകയാണു സതീശൻ. പ്രസീത വേഗം വേദനയ്ക്കുള്ള ഒരു ഗുളിക കൂടി സതീശനു കൊടുത്തു. പയ്യെ പയ്യെ സതീശൻ ഉറക്കത്തിന്റെ പടികടന്ന് ഏതോ സ്വപ്നലോകത്തിലേക്കും  പ്രസീത ഉറങ്ങാതെ കട്ടിലിനു താഴെ  ദുഖാർത്തയായി തളർന്നും കിടന്നു.

              ഭൂതകാലത്തിലെ വേരുകൾ മെല്ലെ മെല്ലെ പ്രസീതയെ ചുറ്റിപ്പിണഞ്ഞു. നേർത്ത മഞ്ഞിന്റെ പുതപ്പണിഞ്ഞ വെള്ളരിപ്പാടത്തിന്റെ തെക്കേക്കരയിൽ  പുലർച്ചെ കൊടിയുയർത്താൻ വന്ന ഒരു സഖാവിനെ ആദ്യം കണ്ടതും  പാലും അച്ഛനുള്ള പത്രവും വാങ്ങി തിരിച്ചു പോകുമ്പോൾ കയ്യിൽ നിന്നും പത്രം വാങ്ങി വായിച്ച യുവാവിനോട് ആദ്യം തോന്നിയത് അനുരാഗമോ അതോ ആരാധനയോ ഒന്നും അറിയില്ലായിരുന്നു.  പിന്നീടതൊരു പ്രണയമായി പരിവത്തനപ്പെട്ടതെപ്പോഴോ ആയിരുന്നു. ആ പുഴക്കരയിൽ വന്നു നിന്ന് പലതും പറഞ്ഞതും ചിരിച്ചതും.. ആദ്യ ചുംബനം അവിടെ നിന്നേറ്റു വാങ്ങിയതും. ഇപ്പൊഴോർക്കുംമ്പോൾ ഒരു വിഡ്ഡിത്തമായതു പോലെ !!! ഏയ് ഇല്ല.  ഇങ്ങിനെയൊക്കെ ആവും എന്നറിഞ്ഞിട്ടല്ലല്ലോ പ്രസീത അയാളെ വിവാഹം കഴിച്ചത്. കാലത്ത് ബാങ്കിൽ പോകാൻ വയ്യാണ്ടായിരിക്കുന്നു. മാനേജറോട് അവധി പറഞ്ഞ് മടുത്തു. ഇപ്പൊ കൂറേ കാലമായി സതീശേട്ടൻ വളരെ നേരത്തെ ഉണരുന്നു. ഉണർന്നാൽ പിന്നെ പ്രഭാത കർമ്മങ്ങൾ നിർബന്ധമാണ്. അതൊക്കെ കഴിപ്പിച്ച് ബാങ്കിൽ ചെല്ലുമ്പോഴേക്കും നേരം ഒത്തിരി ആകും.  കഴിഞ്ഞ ഒരാഴ്ചയായി വൃത്തിയായി തൂത്തു വാരാൻ പോലും പറ്റിയില്ല. മാനേജർ ചെറുതായൊന്നു ശാസിക്കുകേം ചെയ്തു. സതീശേട്ടന്റെ ഭാര്യയായതു കൊണ്ടുള്ള പരിഗണന മാത്രമാണ് അവിടെ എന്നറിയാം. എങ്കിലും
നാട്ടിലെല്ലാവർക്കും പ്രസീതയെ കാണുമ്പോൾ ബഹുമാനമാണു. അതിലുപരി സഹതാപവും. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയുടെ സഹന ശക്തിയുള്ള സഹധർമ്മിണി. സ്നേഹപ്രകടനങ്ങൾക്കൊന്നും തന്റെ വേദനയകറ്റാൻ കഴിയില്ലല്ലോ.
പ്രസീത പലപ്പോഴും ആലോചിക്കും. സതീശേട്ടൻ ഒരുപാടു പറഞ്ഞു  തന്നെ ഉപേക്ഷിച്ചു പോകാൻ. അപ്പോഴൊക്കെ വല്ലാതെ തകർന്നു പോകും. സതീശേട്ടനെങ്ങിനെ ഇങ്ങിനെ പറയാൻ കഴിയുന്നു എന്നോർത്ത് പലപ്പോഴും മനസ്സു നീറിയിട്ടുണ്ട്. വിപ്ലവകാരിയുടെ വിവാഹവും വിപ്ലവകരമാക്കിയ സതീശേട്ടൻ ഇഷ്ടമില്ലാതെയല്ലല്ലോ തന്നെ വിളിച്ചിറക്കി പാർട്ടിയാപ്പീസിൽ നിന്നു ഒരു ചുവപ്പു ഹാരം ചാർത്തിയത് എന്നു പിന്നീടോർക്കും. തന്റെ കഷ്ടപ്പാടുകൾ അദ്ദേഹത്തെ ഒത്തിരി തളർത്തുന്നുണ്ട് പാവം. പ്രസീത ഇതെല്ലാം ഇരുട്ടിനോടു പറയും
കാറ്റത്ത് എരിച്ചു വച്ച വിറകു കൊള്ളി പോലെ പുകഞ്ഞു പുകഞ്ഞൊരു ജീവിതം. പലപ്പോഴും ഇതൊന്നവസാനിപ്പിച്ചാലോ എന്ന് ചിന്ത ഉരുത്തിരിയും. പക്ഷെ സതീശേട്ടനു സമ്മതമല്ല.
 “പ്രസ്ഥാനത്തിനു വേണ്ടി എനിക്കെഴുത്തിലൂടെ പ്രവർത്തിക്കണം. എന്റെ വാക്കിലൂടെ പ്രവർത്തിക്കണം. അദ്ധ്വാനിക്കുന്ന തൊഴിലാളിവർഗ്ഗം എവിടെ ചൂഷണ വിധേയമാകുന്നുവോ, എവിടെ മതവും ജാതിയും എവിടെ വേലിക്കെട്ടുകൾ തീർക്കുന്നുവോ, മനുഷ്യൻ എന്ന വാക്കിന്റെ വില എവിടെ തകർക്കപ്പെടുന്നുവോ അവിടെ ഒരു കൊടുംകാറ്റായ് പാഞ്ഞടിക്കണം കമ്മ്യൂണിസ്റ്റ്കാരൻ”.
 സതീശന്റെ ഡയറിത്താളിലെ ആദ്യ വാചകം ഒരിക്കൽ കൂടി അവൾ ഓർത്തു. വേദനകൾക്കിടയിൽ ഈ പോരാട്ടവീര്യമസ്തമിക്കാതിരിക്കാൻ ബൊളീവിയൻ കാടുകളിലെ “ചെ”  യെ ഒരുപാടാവർത്തി വായിക്കും.
 
കയ്യൂരും കരിവെള്ളുരും മൊറാഴയും ദിവസവും വായിച്ചു കൊണ്ടേ ഇരിക്കും അതൊരാവേശമാണയാൾക്ക്. തളർന്നു പോയ നാഡീഞരമ്പുകളെ അയാൾക്ക് ഉണർത്താനാവില്ലെങ്കിലും മനസ്സിനെ ഒരു കൂ‍ർത്ത കല്ലുപോലെ ഇരുതലമൂർച്ചയുള്ള വാളു പോലെ അയാൾ പാകപ്പെടുത്തിയിരുന്നു. സതീശന്റെ എഴുത്തുകൾക്ക് പലതിനും പുരസ്കാരങ്ങൾ തേടിയെത്തിയിരുന്നു. അച്ചടി മാധ്യമങ്ങൾ വ്യവസായകണ്ണിന്റെ കറുത്ത പീലികളിൽ അവ പലതിനെയും കോർത്തിട്ടു പണം കോരിയിരുന്നു.

                സതീശന്റെ പുണ്ണുകളിൽ നിന്നും രക്തം തെറിച്ചു കൊണ്ടേ ഇരുന്നു. പ്രസീത അവയെല്ലാം ഒപ്പിയെടുത്തു. വേദനകൊണ്ട് സതീശൻ പലപ്പോഴും അലറിക്കരഞ്ഞു. ചില നേരങ്ങളിൽ സംസാരങ്ങൾ ഭ്രാന്തമായ ജല്പനങ്ങളായി മാറും. പറയുന്നതിന്റെ തലയും വാലും രണ്ടറ്റത്തായിരിക്കും.  കൂട്ടിവായിക്കാൻ പറ്റാത്തവിധം. ഇതെല്ലാം പ്രസീതയെ ഭയത്തിന്റെ കറുപ്പുടുപ്പിച്ചു. ഒടുക്കം ഒരു ഭ്രാന്തിനുകൂടി താൻ സാക്ഷിയാകേണ്ടി വരുമോ എന്ന ഭയം. ഡോക്റ്റർമാർ ബെഡ്ഡുകൾ മാറ്റിയും മരുന്നുകൾ മാറ്റിയും ചികിത്സിച്ചിട്ടും ഒരു പുരോഗതിയും ഉണ്ടായില്ല. പഴയതിനേക്കാൾ വഷളാവുകയും  ചെയ്തു. ഷുഗർ പ്രോബ്ലം ഉള്ളതു കാരണം മരുന്നുകൾ ഒന്നും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല.
ദിനം ദിനം സഖാക്കൾ വന്നും പോയ്ക്കൊണ്ടേ ഇരുന്നു. ആൾക്കാരുടെ വരവും പോക്കും പ്രസീതയെ കൂടുതൽ പേടിപ്പെടുത്തി.

                 ഇന്ന് വിനോദിന്റെ രക്തസാക്ഷി ദിനമാണ്.  ആശുപത്രി കിടക്കയിൽ വച്ച് വിനോദ് ജീവിതം ചുവപ്പു പട്ടിലേക്കു പകർന്ന രാത്രി.  പ്രതികാരത്തിന്റെ തീജ്വാലകളുമായി ഒരു യൌവനമൊന്നാകെ തന്റെ മുന്നിലേക്കിരച്ചു വന്ന രാത്രി. അനുവാദമില്ലാഞ്ഞിട്ടും പകയൊടുങ്ങാതവർ വെട്ടിയെറിഞ്ഞ രാത്രി. മിനുട്ടുകൾക്കു ശേഷം തന്റെ വിധിയെന്നാരൊക്കെയോ പറഞ്ഞ ഈ കിടക്ക ജീവിതത്തിന്റെ തുടക്കമിട്ട രാത്രി.  സഖാക്കൾ എല്ലാം ഇന്ന് വീട്ടിൽ ഒത്തു ചേരുന്നുണ്ട്. വിനോദിന്റെ രക്തസാക്ഷി സ്തൂപത്തിലേക്കുള്ള ദീപശിഖ ഉദ്ഘാടനം ചെയ്തു കൈമാറേണ്ടത് സതീശന്റെ കൈകൊണ്ടാണു. വീട്ടിനകത്തേക്കു കയറിയ നേതാക്കന്മാർക്കെല്ലാം ആഡംഭരത്തിനെ സെന്റു മണം സതീശന്റെ ഇടനെഞ്ചിലൊന്നു കൊളുത്തി വലിച്ചു. മുറിക്കുള്ളിലെ മല മൂത്ര ഗന്ധത്തിനയാൾക്ക് അതിനേക്കാൾ സുഖം തോന്നി.  പലരും താൻ കാണാതെ മൂക്കു പൊത്തിയിരുന്നു. വിപ്ലവാഭിവാദനങ്ങളുടെ ഒരു കുന്നു തന്ന് അവരെല്ലാം പിരിഞ്ഞു. മുറിക്കുള്ളിലെ നേർത്ത വെളിച്ചത്തിൽ അടുക്കള വാതിലിൽ ഒരുപാടു നാളുകൾക്കു  ശേഷം പ്രസീത ചിരിക്കുന്നത് സതീശൻ കണ്ടു.  അതിലെന്തൊക്കെയോ അയാൾ വായിച്ചെടുത്തു .. പുറത്ത് വെയിൽ മങ്ങി തുടങ്ങിയിരിക്കുന്നു.
 .
 “പ്രകടനവും പൊതുയോഗവും അത്രയ്ക്കു നന്നായില്ല. കഴിഞ്ഞ കൊല്ലത്തെയത്ര ആൾക്കാരില്ല. ഉദ്ഘാടന പ്രസംഗത്തിനെത്താമെന്നേറ്റ മുഖ്യമന്ത്രി എത്തിയില്ല.  എന്തോ പനിയോ ജലദോഷമോ മറ്റോ..”  
കൃഷ്ണേട്ടൻ വല്ലാതെ നിരാശപ്പെട്ടു.  പ്രസീത വീണ്ടും ചിരിച്ചു. അവളിന്നാകെ സന്തോഷത്തിലാണു. മുഖത്ത് എന്തെന്നില്ലാത്ത തിളക്കം. പതിവില്ലാതെ കൃഷ്ണേട്ടൻ ചായ കുടിച്ചു.
മടക്കയാത്രയിൽ കുറേ പുസ്തകങ്ങളെടുത്ത് സതീശൻ കൃഷ്ണേട്ടന്റെ കയ്യിൽ കൊടുത്തു. വായനശാലയിൽ വച്ചേര് എന്നെങ്കിലും ചോരത്തിളപ്പുള്ള വിത്തുകൾ ഇതു തേടിയെത്താതിരിക്കില്ല. വാരിക്കെട്ടിയ പുസ്തകങ്ങളുമായി കൃഷ്ണേട്ടൻ പടിയിറങ്ങുമ്പോൾ സതീശൻ പൊട്ടിക്കരഞ്ഞു. ഒരു കാലഘട്ടത്തിന്റെ തിരുശേഷിപ്പുകൾ അവസാനിക്കുന്നതിന്റെ വേദന തന്റെ വ്രണങ്ങൾ തന്ന വേദനയെക്കാളും അസഹ്യമായിത്തോന്നി. പ്രസീത ഇപ്പോഴും ചിരിക്കുകയാണു.  നേർത്ത പുഞ്ചിരി.
സതീശൻ അവളെ വിളിച്ചു തന്റെ അരികിലിരുത്തി. മന്ദഹസിക്കുന്ന അവളുടെ മുഖം മെല്ലെ തന്റെ ചുണ്ടോടു ചേർത്തമർത്തി. ചിരിക്കുന്നെങ്കിലും ഉറവ വറ്റിയ കണ്ണിൽ നിന്നും പുതുമഴത്തുള്ളിപോലെ രണ്ടിറ്റു കണ്ണുനീർ അയാളുടെ കവിളിൽ പതിഞ്ഞു.
 
“പ്രസീതേ,  നീ എന്നെ മനസിലാക്കിയിരിക്കുന്നു എന്നെന്റെ ഹൃദയം പറയുന്നു. എനിക്കായി എരിയിച്ചു തീർത്ത നിന്റെ യൌവ്വനം, നിന്റെ സൌന്ദര്യം, നിന്റെ മോഹങ്ങൾ, പിന്നെ പൂവണിയാത്ത നിന്റെ ഗർഭപാത്രം, ഇവയെല്ലാം കൂടെ എന്റെ തലയ്ക്കുള്ളിൽ ചെറു സൂചികളായി കുത്തി വേദനിപ്പിക്കുന്നു.
ഇനിയൊർദ്ധശ്വാസം കൂടി ബാക്കിയായൊരെന്റെ ജീവനെ നീ മോചിപ്പിക്കുക.  ബലിപീഠത്തിന്റെ ചോരമണത്തിൽ കുളിക്കാനനുവദിക്കാതെ എത്രയും വേഗം നീ എന്നെ സമത്വസുന്ദരമായ ആ ശൂന്യതയിലേക്ക് അയക്കുക.  പിരിയാൻ നേരം നിനക്കു വേണ്ടി  രണ്ടു വാക്കു മാത്രം  നന്ദി. സ്നേഹിച്ചതിനും സഹിച്ചതിനും.
അരികിലിരുന്ന തലയിണയിൽ മുഖം ചേർത്ത് സതീശൻ പൊട്ടിക്കരഞ്ഞു. അവളാർദ്രമായി അയാളെ ഒന്നു നോക്കി പലപ്പോഴായി ഈ കഷ്ടപ്പാടുകൾ കണ്ടപ്പോൾ അവൾ തീരുമാനിച്ച യാത്രയായിരുന്നു. അപ്പൊഴൊക്കെ അവൾ ഒരു വെറും പെണ്ണുമാത്രമായിരുന്നു.  ഇപ്പൊ അവൾ രക്ത സാക്ഷിയുടെ ഭാര്യയാണു. രക്തം മണത്തറിഞ്ഞ ഭാര്യ. വിയർത്ത  അയാളുടെ നെറ്റിയിൽ നേർത്ത ചുംബനം നൽകി തലയിണയോടു ചേർന്ന അയാളുടെ മുഖം അവൾ മെല്ലെ മെല്ലെ നെഞ്ചോടു ചേർത്തു. അധികമൊന്നും  വേണ്ടിവന്നില്ല ശ്വാസം നിലയ്ക്കാൻ, ഇതിനും മുന്നെ തന്നെ അയാളുടെ പകുതി ശ്വാസവും നിലച്ചിരുന്നു. നീണ്ട അഞ്ചു വർഷത്തെ ജീവിത ഭാരത്തിന്റെ കെട്ടകന്നു പോയിരിക്കുന്നു. പക്ഷെ...!!!  പുലർച്ചെ കൊടിമരച്ചോട്ടിൽ താൻ ആരാധിച്ച ഒരു മുഖം തന്നെ വിട്ടുപോയിരിക്കുന്നു. പുഴക്കരയിലെ ആദ്യ ചുംമ്പനം അകന്നു പോയിരിക്കുന്നു. ഇനി അടുക്കള വാതിലിൽ ആരുടെ വിളിക്ക് താൻ കാതോർക്കണം. വീണ്ടും പ്രസീത ഒരു പെണ്ണാവുകയായിരുന്നു. എവിടെയൊക്കെയോ വലിഞ്ഞു മുറുകുന്നപോലെ അവൾക്കു തോന്നി  ഹൃദയതാളം പെരുമ്പറപോലെ മുഴങ്ങി... പൊട്ടിക്കരയണമെന്നുണ്ടെങ്കിലും  ഒന്നും പുറത്തു വന്നില്ല.. തൊണ്ടയിലെന്തോ ഉടക്കിയ പോലെ അവൾ ശ്വാസം കിട്ടാതെ പിടഞ്ഞു. പിണഞ്ഞ ശ്വാസം ഒരു തുമ്മലോടെ പുറത്തേക്കു വന്നു. ഒപ്പം നിലയ്ക്കാത്ത പ്രവാഹമായി രക്തം ആ കട്ടിലിനു താഴെ തളം കെട്ടി.
ജീവിക്കുന്ന രക്തസാക്ഷി ഇനി ഇല്ല. വെറും രണ്ടു രക്തസാക്ഷികൾ മാത്രം.  ചുവന്ന മഷികളിൽ ഏതൊക്കെയോ വെയ്റ്റിംഗ് ഷെഡ്ഡുകൾക്കും കെട്ടിടങ്ങൾക്കും ക്ലബ്ബുകൾക്കും എഴുതിവെക്കാൻ ചേലുള്ള രണ്ടു രക്തസാക്ഷികൾ

                            *************************************************************** 

രക്ത സാക്ഷികൾ ഉണ്ടായികൊണ്ടേ ഇരിക്കണം വർത്തമാന കാലഘട്ടത്തിൽ നാടിന്റെ നിലനിൽ‌പ്പിനു ജീവൻ കൊടുക്കാൻ തയ്യാറാകേണ്ട ഒരു തലമുറ വളർന്നു വരേണ്ടിയിരിക്കുന്നു . ആർക്കും പന്തു തട്ടിക്കളിക്കാനുള്ളതല്ല രക്തസാക്ഷിത്വം  അതു നല്ല നാടിന്റെ വളമാണ്.    

Saturday, August 21, 2010

വൈറസ്സ് ഒഴിപ്പിക്കാൻ നൂതന സംവിധാനം.

ഓണത്തിനൊരു സന്തോഷ വാർത്ത
വൈറസ്സ് ഒഴിപ്പിക്കാൻ നൂതന സംവിധാനം.

പ്രിയമുള്ളവരെ   ആന്റി വൈറസ്സ് വാങ്ങി മുടിഞ്ഞു കുത്തു പാളയെടുത്തവരെ നിൻങ്ങൾക്ക് വൈറസ്സ് എന്ന മാറാ ബാധയെ നിങ്ങടെ പി സി യിൽ നിന്നും ഒഴിപ്പിക്കണോ . നാടകക്കാരന്റെ മൂശയിൽ ഉലയൂതിക്കാച്ചിയെടുത്ത  പുത്തൻ കണ്ടു പിടിത്തമിതാ നിങ്ങൾക്കായി സമർപ്പിക്കുന്നു  അതും തികച്ചും സൌചന്യമായി . പേറ്റന്റിനായി അയച്ചിട്ടൂണ്ട് .

 പ്രധാനമായും കമ്പ്യൂട്ടർ വൈറസ്സുകളെ നമുക്കു മൂന്നായി തരം തിരിക്കാം
 1.  low  class virus
 2.  middle class virus
 3.  upper class or Danger virus


ഇനി നമുക്കു low  class വൈറസ്സിനെ എങ്ങിനെ ഒഴിപ്പിക്കാം എന്നതിനെ കുറിച്ചു പഠിക്കാം.
അതിനും മുന്നെ ഇത്തരം വൈറസ്സുകളുടെ സ്വഭാവം അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.
 സ്വഭാവം
ഇത്തരം വൈറസ്സുകൾ കൊച്ചു കുട്ടികളുടെ സ്വഭാവക്കാരാണ് ..ആരോടും ചോദിക്കുകേം പറയുകയും ചെയ്യാതെ നമ്മുടെ പി സിയിൽ വന്ന് വേണ്ടാത്തതിലൊക്കെ കേറി പറ്റി ഓഫാക്കിയും ഓണാക്കിയും കളിക്കും ..ചിലപ്പോൾ ഡസ്ക് ടോപ് തന്നെ ഇവറ്റകൾ എടുത്തു  ഒളിപ്പിച്ചു വെയ്ക്കും. അത്ര യുക്കുയ് കുസൃതിക്കുട്ടന്മാരാണിവർ. ഇവരെ നേരിടാനുള്ള എളുപ്പ വഴികൾ ആദ്യം പറയാം.
1. ആദ്യം നല്ല നീളമുള്ള പുളി വടി ചെത്തി വെയ്ക്കുക

2. പിന്നെ പിസിയിൽ നിന്നും ഇവറ്റകളെ തപ്പിയെടുക്കുക . അതിനു അധികം ബുദ്ധിമുട്ടണമെന്നില്ല
   ഏതെങ്കിലും സെക്സ് ഫോട്ടൊ ഉണ്ടെങ്കിൽ വെറുതെ ഇട്ടു കൊടുത്താൽ മതി കേറി പിടിച്ചോളും
.
3. കയ്യിൽ കിട്ടിയാൽ ചെവിക്കു പിടിച്ച് മെല്ലെ വെളിയിലോട്ടു കൊണ്ടൂ വരിക  എന്നിട്ടൊരു മരത്തിൽ കയ്യും കാലും കെട്ടിയിടുക

4. നല്ല കാന്താരി മുളക് ഉണ്ടെങ്കിൽ ഒരു അഞ്ചാറെണ്ണം അരച്ച് കണ്ണിൽ മൃദുവായി പുരട്ടുക (പുരട്ടുമ്പോൾ ശ്രദ്ധിക്കണം പുരട്ടുന്ന ആൾ ആ കൈകൊണ്ട്  അവനവന്റെ ഊര, ചന്തി എന്നീ പ്രത്യേക സാമ്പത്തിക മേഖലയിൽ തൊടരുത് തൊട്ടാൽ അനുഭവിക്കുക അത്ര തന്നെ)

5. പിന്നെ പറ്റുമെങ്കിൽ നല്ല ഇനം ഉറുമ്പിൻ കൂട്  കിട്ടുമെങ്കിൽ തലയ്ക്കു മുകളിൽ കെട്ടിവെയ്ക്കണം (ഉറുമ്പെന്നു പറഞ്ഞാൽ കടിച്ചാൽ നല്ല മൂത്രമൊഴിക്കുന്ന സൈസ് ആയിരിക്കണം ) പിന്നെ ഒരു വടി കൊണ്ട് മെല്ലെ ഉറുമ്പുകളെ ഒന്നൊന്നായി ഇളക്കി മേയാൻ വിടണം.  ഈ സമയങ്ങളിലെല്ലാം വൈറസ്സിന്റെ കരച്ചിൽ പുറത്തു മറ്റാരും കേൾക്കാതെ നോക്കണം.

6. ഇതിനോടകം തന്നെ അവൻ ഇനി മേലാൽ പി സി യിൽ കേറില്ലെ എന്നു പറഞ്ഞിട്ടുണ്ടാകും 
   എന്നിട്ടൂം പറഞ്ഞില്ലെങ്കിൽ അല്പം ചൊറികണ്ടം .(കൊടൂത്ത , ചൊറിയില പലേടത്തും പല പേരാ എന്തായാലും അത്) മെല്ലെ കാലിന്റെ പിൻഭാഗത്തും  പുറത്ത് നട്ടെല്ലിന്റെ ഭാഗത്തും പുരട്ടുക . എന്നിട്ട് നേരത്തെ കരുതി വച്ച പുളിവടി കൊണ്ട് ചന്തി നോക്കി നാലു പിട പിടയ്ക്കുക.  എന്നിട്ട് ഓടെടാ എന്നു പറഞ്ഞാൽ ഇത്തരം വൈറസ്സുകൾ ഓടിപ്പോകും പിന്നെ  ജന്മ കാലം അവൻ ആ വഴിക്കേ വരില്ല.

2. ഇടത്തരം വൈറസ്സുകൾ അഥവാ..middle class virus .
സ്വഭാവം.
           ഇവ വരുന്നത് പലപ്പോഴും നമ്മെ അറിയിച്ചുകൊണ്ടായിരിക്കും  കാലെടുത്തു കുത്തുമ്പോൾ തന്നെ ചിലപ്പോ സിസ്റ്റം റീസ്റ്റാർട്ടൊക്കെ ആയിപ്പോകും. ഇവരുടെ മൈൻ വിഹാര കേന്ദ്രം സി ഡ്രൈവ് ആണ്  അവിടെ ഇവ്റ്റകൾ കൂറയുടെ പണി ചെയ്യും പതുങ്ങിയിരുന്നു ഓരോ ഫയലുകളും മെല്ലെ മെല്ലെ കാർന്നു തിന്നും  ..അതു മൂലം സിസ്റ്റം വളരെ സ്ലോ അയി കാണപ്പെടൂം. ഫയൽ മോഷണത്തിൽ ഇവന്മാരെ കടത്തി വെട്ടാൻ ആരും ഇല്ല . ഇതു മൂലം സാവധാനം സാവധാനം നമ്മൾ സിസ്റ്റത്തോടു ഗുഡ് ബൈ പറയേണ്ടി വരും. ഇവരുടെ മുഖ്യ ശത്രു ആന്റി വൈറസ്സുകളാണ്..അവന്മാരെ ഇവനു പേടിയാണ്..(അമ്മാവൻ വൈറസ്സുകളെയും പേടിയില്ലാതില്ല).    ഇനി ഇവറ്റകളെ ഒഴിപ്പിക്കുന്നത് എങ്ങിനെയാണെന്നു നോക്കാം.

1 . അടുത്തുള്ള പോലീസ്റ്റേഷനിൽ ആദ്യം വിവരം അറിയിക്കേണം പിന്നെ എസ് ഐ മുഖേന കളക്ടർക്ക് ഒരു പരാതി നൽകണം.

2 . രണ്ടു വണ്ടി സായുധ പോലീസ് സേനയെ അല്ലെങ്കിൽ എൻ എസ് ജി  കമാന്റോകൾ ആണ് കുടുതൽ എളുപ്പം .

3. സിസ്റ്റത്തിന്റെ മുകളിൽ ഹെലികോപ്റ്റർ വഴി എൻ എസ് ജി കമാന്റോകളെ ഇറക്കുക.. വളരെ സാവധാനത്തിൽ ഒച്ചയുണ്ടാക്കാതെ വേണം ഇവറ്റകളെ പിടിക്കാൻ
ഷൂട്ട് അറ്റ് സൈറ്റ് ആയിരിക്കണം.. അല്ലേൽ പണി കിട്ടും

4 ഷൂട്ട് ചെയ്യുമ്പോൾ കാലിൽ തന്നെ വെടികൊള്ളാൻ പ്രത്ര്യേകം ശ്രദ്ധിക്കണം. കാരണം ഇവറ്റകളെ ജീവനോടെ പിടി കിട്ടിയാൽ ഇവരുടെ തറവാട് ,അച്ഛൻ അമ്മ ഇവരൊക്കെ ആരാന്ന് ചോദിച്ചു മനസിലാക്കാല്ലോ.

5 ഇവരെ കൊല്ലുന്നതിനും മുന്നെ പോക്കറ്റിലോ അണ്ടർ വെയറിലോ നമ്മുടെ  ആവശ്യമുള്ള ഫയലുകളോ മറ്റോ മോഷ്ടിച്ചിട്ടൂണ്ടോന്നു നോക്കണം ...വിശദമായ ചോദ്യം ചെയ്യലുകൾക്കു ശേഷം ഇവറ്റകളെ കൊന്നൊടുക്കാം ..

3. ഡേഞ്ചർ വൈറസ് അഥവാ. upper class 
സ്വഭാവം
ഇവറ്റകൾ വന്നു കഴിഞ്ഞാൽ പിസിയുടെ ജീവ ഹാനി ഉറപ്പാണ് . ഇവ ജീവനുള്ളവയല്ല
ആത്മാക്കളാണ് . നമ്മൾ ആദ്യം ഓടിച്ചു വിട്ട വൈറസ്സുകൾ മരിച്ചു കഴിഞ്ഞാൽ പ്രതികാര ദാഹികളായി നടക്കും അങ്ങിനെ പ്രതികാരം ചെയ്യലാണു ഇവരുടെ പണി .
ഇതിനും പ്രതി വിധികൾ ഉണ്ട്  പക്ഷേ പിസി എന്തായാലും മരണപ്പെടും  ആ നഷ്ടം സഹിച്ചേ പറ്റൂ. ഇവറ്റകൾ വന്നു കഴിഞ്ഞാൽ പിന്നെ സൂചനകളൊന്നും ഇല്ലാതെ തന്നെ പി സി യെ കൊന്നു കളയും .

 പ്രതിവിധികൾ താഴെ കൊടുക്കുന്നു .

1 പതിനാറു ദിവസം പി സി ഉടമ ചോറ്റാനിക്കര ഭജനം ഇരിക്കണം . കൊടുങ്ങല്ലൂർ ഭരണിക്കു പോയാലും മതി.

2. കടമറ്റത്തു കത്തനാർ, മേപ്പാടൻ, തങ്ങൾ കോയാ  ഹാജി , എന്നിവരുടെ മൂന്നു പേരുടെ കാർമ്മികത്ത്വത്തിൽ വേണം പൂജകാര്യങ്ങൾ നടക്കാൻ.

3. ആദ്യം കത്തി കരിഞ്ഞ നമ്മുടെ പിസി എടുത്തു ഹോമ കുണ്ടത്തിലേക്കെറിയുക

4 . മന്ത്രവാദികൾക്ക് കള്ള് , കപ്പ , കരിമീൻ എന്നിവ നേദിക്കുക്ക.

5 അവർക്കെത്ര കാശായെന്നു വച്ചാൽ അതും കൊടുത്ത് പറഞ്ഞു വിടുക  ഇവർ മടങ്ങിപ്പോകുമ്പോൾ

 കരിഞ്ഞ പി സിയിൽ നിന്നും ഹോമ കുണ്ടത്തിൽ നിന്നും ഒരു വെളുത്ത പുകയും കറൂത്ത പുകയും കൂടി പുറത്തു വരും അപ്പോൾ മനസിലാക്കാം ...അതും ഒഴിഞ്ഞു പോയെന്ന് .

N B: വൈറസ് ബാധയെ അകറ്റുക എന്നതിനെക്കാൾ എളുപ്പം വൈറസ്സിനെ എങ്ങിനെ വരാതെ നോക്കാം എന്നതാണ് . അതിനുള്ള ചില മാർഗ്ഗങ്ങൾ കൂടി പറയാം .
1. വായു സഞ്ചാരമില്ലാത്ത മുറിയിൽ പി സി വെയ്ക്കുക.
2.ജനൽ, വാതിൽ, താക്കോൽ പഴുത് .വെന്റിലേറ്റർ ..എന്നിവ ഒരു പഴുതും കൂടാതെ അടയ്ക്കുക
3 അനാവശ്യമായി വാതിലും ജനലും തുറന്നിടരുത്
4.വീടിനു ചുറ്റും ഒരാഴ്ചയിൽ ഒരിക്കൽ കായമോ , ചാണക വെള്ളത്തിൽ വെളുത്തുള്ളി കലക്കിയോ   അല്ലെങ്കിൽ ഡി ഡീ റ്റി (അതു നിരോധിച്ചു എന്നു തോന്നുന്നു ) റ്റ്വിക് -20 എന്നിവ കലക്കി ഒഴിക്കുന്നതും നന്നായിരിക്കും.  

ഇതാണു നാടകക്കാരൻ ലബോറട്ടറിയിൽ നിന്നും പുതുതായി കണ്ടു പിടിച്ച വൈറസ് നിവാരണ പ്രോജക്റ്റ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ തപാലായി കിട്ടാൻ
                                        സിക്രട്ടറീ
ആന്റി വൈറസ് സ്ക്വാഡ്
മതർ ബോർഡ് പുരം പി ഓ
ഹാർഡ് ഡിസ്ക് . 389298375
എന്ന വിലാസത്തിൽ  അയക്കുക പി പി പി ആയി അയക്കുന്നതായിരിക്കും .
വില വെറും 6666രൂപ മാത്രം .