NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner
Showing posts with label കഥ.. Show all posts
Showing posts with label കഥ.. Show all posts

Wednesday, February 2, 2011

എങ്ങോട്ടെന്നില്ലാതെ

                       എങ്ങോട്ടെന്നില്ലാതെ 
……………………………………………………………………………………………………..
വലുപ്പച്ചെറുപ്പങ്ങളുടെ വില നോക്കാതെ പത്മവിലാസം ലോഡ്ജിലെ  പന്ത്രണ്ടാം നമ്പർ മുറിയിലിരുന്നു അയാൾ കിട്ടിയ നോട്ടിൽ മുഖമമർത്തി    പിന്നെ  കൈയ്യിലുള്ള ഗ്ലാസ് ചുണ്ടോടമർത്തി  വിലയേറിയ മദ്യം ആസ്വദിച്ചു ആസ്വദിച്ചു  നുണഞ്ഞു .  വാതിലിനടുത്ത് വന്നു നിന്ന സ്ത്രീ രൂപത്തെ പിന്നീടാണയാൾ ശ്രദ്ധിച്ചത് .  കൈയ്യിലെ മദ്യഗ്ലാസ്  നിലത്തുവീണുടഞ്ഞതും അയാൾ ബെഡ്ഡിൽ നിന്നെഴുന്നേറ്റ്  അവൾക്കരികിൽ എത്തിയതും  ഒന്നും അറിഞ്ഞുകൊണ്ടായിരുന്നില്ല .  തളർന്നു വീണ അവളെ  താങ്ങിയെടുത്ത്  കട്ടിലിൽ കിടത്തി . മേശപ്പുറത്തെ ജഗ്ഗിൽ നിന്നും  വെള്ളമെടുത്ത് അൽ‌പ്പം അവൾക്കു കൊടുത്തു. നേർത്ത ഞരക്കത്തോടെ അവൾ കുറച്ച്  വെള്ളമിറക്കി  ബാക്കി  സൈഡിലൂടെ ഒലിച്ച്  ചെവിയിക്കുഴിയിലേക്കിറങ്ങി  വെള്ളമെടുത്ത് മുഖം കഴുകുമ്പോഴാണു  കൈയ്യിലൂടെ ഒലിച്ചിറങ്ങുന്നത്  രകതമാണെന്ന്  അയാൾ തിരിച്ചറിഞ്ഞത് . അവളുടെ പാന്റിലാകെ രക്തം പുരണ്ടിരിക്കുന്നു .  പാറമടയിൽ കുഴി കുത്തി  മരുന്നു നിറച്ച്  ആരോ  തീ കൊളുത്തി വിട്ടപോലെ  അയാളുടെ ഉള്ളിൽ നിന്നും  എന്തൊക്കെയോ  പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു.  അവളുടെ തുടയ്ക്കിടയിലൂടെ ഒലിച്ചിറങ്ങിയ രക്തമായിരുന്നു അല്പം മുൻപ് ആ മദ്യ ഗ്ലാസിലൂടെ താൻ കഴിച്ചതെന്നോർത്തപ്പോൾ  അയാൽ  എന്തെന്നില്ലാത്ത  ഉച്ഛത്തിൽ കരഞ്ഞു .
                                                  ********
                     ഗ്രാഫിക് ഡിസൈനറായി  ഏറണാകുളം എന്ന സ്വപ്ന നഗരത്തിലേക്ക് ചേക്കേറുമ്പോഴും  സിനിമ  എന്ന ഒറ്റ മോഹം മാത്രമായിരുന്നു മനസ്സിൽ.  അഭ്ര പാളികളിൽ കൈയ്യടി നേടിയ നായക വേഷങ്ങൾ കുളിമുറിക്കുള്ളിൽ അനായാസം അഭിനയിച്ചു തീർത്ത ഒരു നടന്റെ മനസിൽ കൊച്ചി  ഒരു വലിയ സ്വപ്നം തന്നെ ആയിരുന്നു.  പണ്ട് മലയാളിക്ക്  സിനിമ എന്നാൽ മദ്രാസായിരുന്നു  എന്നാൽ  ഇന്ന് എല്ലാ സൌകര്യങ്ങളും  ഇങ്ങ് മലയാള നാട്ടിലും വന്നെത്തിയിരിക്കുന്നു.  ഏതെങ്കിലും സംവിധായകനെ കാണണം എന്ന മോഹവുമായി  കൊച്ചിനഗരത്തിലെത്തിയിട്ട് ഇന്നേക്ക് വർഷം 4 കഴിഞ്ഞൂ .   ഇതിനിടയിൽ ഒന്നു രണ്ടു സംവിധായകരെ അടുത്തറിയാൻ കഴിഞ്ഞൂ  അവസരം ചോദിക്കാൻ തോന്നിയില്ല എന്തോ  അവരുടെ അടുത്തെത്തുമ്പോൾ കുളിമുറിയിലെ ആത്മവിശ്വാസവും , ധൈര്യവും  കാറ്റു വിട്ട ബലൂൺ പോലെ പറന്നു പോയി . പിന്നെ  ടൌൺ ഹാളിൽ  ഷൂട്ടിങ്ങ് നടക്കുന്നു എന്നൊക്കെ പറയുന്ന കേൾക്കാം  നേരിട്ടു പോകാനോ  കാണാനോ  സമയം ഒത്തു വന്നില്ല രാവിലെ 9 മണിക്കു തുടങ്ങുന്ന ജോലി  രാത്രി 9 മണിക്കെ അവസാനിക്കൂ.  അതും കഴിഞ്ഞു പിന്നെന്തു സിനിമ.   
പ്രാരാബ്ദങ്ങൾ അയാളിലെ ആഗ്രഹങ്ങളെ  ഒരോന്നായി  പതിയെ പതിയെ  കഴുത്തു ഞെരിക്കുകയായിരുന്നു .
  
                 ഓഫീസ്, നഗര മദ്ധ്യത്തിൽ തന്നെ ആയതിനാൽ  വഴിയേ പോകുന്ന പെൺകുട്ടികളെ  കുറിച്ച് ഓരോ കമന്റു പറയലാണു ഒഴിവു സമയത്തെ മൈൻ ഹോബി .  റിസപ്ഷനിസ്റ്റ്  ആയ ഷാനിയും അതിൽ വലിയൊരു പങ്കു വഹിച്ചു.  ആൺ പെൺ വ്യത്യാസങ്ങളിലൂടെ ചർച്ചകളും , വാഗ്വാദങ്ങളും ഒഴിവു സമയം കവർന്നെടുത്തു.  മാസം കിട്ടുന്ന മൂവായിരം രൂപ ശമ്പളം മുങ്കൂർ വങ്ങണമെങ്കിൽ  ഷാനിയുടെ ദയാ ദാക്ഷിണ്യം അത്യാവശ്യമാണ് അതു കൊണ്ടു തന്നെ ഷാനിയെ  പിണക്കിയാൽ കാര്യം  നടക്കില്ല. പലപ്പോഴും അവളുതന്നെ ആയിരുന്നു  വാഗ്വാദങ്ങളിൽ  ജയിച്ചതും (ജയിപ്പിച്ചതും ).   നിത്യേന ചിലവു കഴിയുക എന്നത് ഒരു വലിയ സാഹസം തന്നെ ആയിരുന്നു  എങ്ങിനെ പോയാലും വേണം ദിവസം  ഒരെൺപതുറുപ്പിക . പറ്റുവാങ്ങി  പറ്റുവാങ്ങി മാസാവസാനം നൂറോ  ഇരുന്നൂറോ  ഉണ്ടെങ്കിൽ ആയി .  അങ്ങിനെ ചിലവു കഴിയാനൊരു ജോലി .

               വീട്ടിലെ കാര്യം വളരെ കഷ്ടത്തിലായിരുന്നു . അമ്മയും പെങ്ങളും അടങ്ങിയ കുടുമ്പത്തിനു  അയാളായിരുന്നു  ഏക ആശ്രയം  അവരുടേ പ്രതീക്ഷകളായിരുന്നു ഈ ജോലി  പലപ്പൊഴും  അരപ്പട്ടിണി  കിടന്നോ  വല്ലവന്റെയും  ഓ സി അടിച്ചോ ജീവിതം മുന്നിലേക്കു തുഴഞ്ഞു.  മിച്ചം വെച്ച കാശ്  പെങ്ങടെ പഠിപ്പിനു പോലും തികയാതായി  ബാംഗ്ലൂർ നഴ്സിംഗ് പഠനത്തിനു തന്നെ അവൾക്കു നല്ലൊരു തുക ആകുന്നുണ്ട് . ഇടവകക്കാരോടു പിരിവെടുത്ത് പള്ളീലച്ഛൻ കുറച്ചു സഹായിക്കുന്നുണ്ട്  അതു വലിയൊരാശ്വാസം  എന്നതൊഴിച്ചാൽ മറ്റെല്ലാം  അവൾക്ക്  അയാളാണ്.  കമ്പനിയിൽ നിന്നു  ഒരു ദിവസം ശമ്പളം കൂട്ടിചോദിച്ചതിനു മാനേജർ ഇറങ്ങിപ്പോയ്ക്കോളാൻ വരെ പറഞ്ഞതാണ്.  പിന്നെ കൃത്യമായി  ഒരു സർട്ടിഫിക്കറ്റോ ഒന്നും അയാളുടേ കൈവശം ഉണ്ടായിരുന്നില്ല . ഡീസൈനിങ്ങ്  പഠിച്ചതു തന്നെ ഒരു സുഹൃത്തിന്റെ സ്റ്റുഡിയോയിൽ രാത്രി പോയിരുന്നാണു.  അപ്പൊപ്പിന്നെ കിട്ടുന്ന ശമ്പളത്തിനു ജോലി ചെയ്യുക . ഈ  ജോലി കൂടി ഇല്ലാതായലുള്ള  ജീവിതത്തെ കുറിച്ച്  അയാൾക്കാലോചിക്കാനെ  കഴിയില്ലായിരുന്നു.        

                  ദിവസവും അഞ്ചു മണിയാകുമ്പോൾ  സാറമ്മാരു പോകും  9 മണിക്ക്  ഓഫീസ് അടച്ചിട്ടേ  മാനേജർ പോകാ‍റുള്ളൂ...ഈ അടുത്തായി മാനേജറുടെ കല്ല്യാണം കഴിഞ്ഞൂ  അതിൽ പിന്നെ  ഓഫീസ് അടയ്ക്കേണ്ട ചുമതല  അയാൾക്കായി. രാത്രി 10 മണിക്കു പൂട്ടിയാൽ മതിയെന്നാ സാറമ്മാരുടെ നിർദ്ദേശം എന്നിരുന്നാലും  ഒൻപതു മണിയാകുമ്പോൾ  തന്നെ പൂട്ടും.  പിന്നെ കാലത്ത് 7 മണിക്കു വരണം  ഓഫീസ് തൂത്തു വാരണം . അങ്ങിനെ ചെയ്യാൻ  500 രൂപ കൂടീ കൂട്ടിക്കിട്ടി ...ഈ പുതിയ  ഏർപ്പാട്  ഒരു തരത്തിൽ  വല്യ ഗുണം തന്നെ ചെയ്തു .. അഞ്ചു മണിക്കു സാറമ്മാരുടെ കാറിൽ  മാനേജറൂം കൂടെ പോയാൽ പിന്നെ ഓഫീസിൽ ചേർത്തലക്കാരൻ സുരേഷും  അയാളും  മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ അല്പം  സ്വന്തം വർക്കും ചെയ്തു കൊടുക്കാ‍മല്ലോ ..ഇതിനിടെയാണു  നഗരത്തിലെ പ്രമുഖ വനിതാ കോളേജിലെ രണ്ടു വിദ്ദ്യാർത്ഥിനികൾ  അവരുടേ ഒരു പ്രോജക്റ്റ് വർക്കുമായി  ഓഫീസിൽ വന്നത് ...ഫാഷൻ ഡിസൈനിങ്ങ്  രണ്ടാം വർഷ വിദ്യാർത്ഥിനികൾ . അവർ തുന്നിയ  കുറച്ചു   ഡ്രസ്സുകൾഇട്ട മോഡലുകളൂടെ  ഫോട്ടോസ് നല്ല ബാക്ഗ്രൌണ്ടിട്ട്  ആൽബം പോലെ ആക്കണം .  ആദ്യ ദിവസം ചെയ്തു കൊടുത്ത വർക്കുകളെല്ലാം അവർക്കിഷ്ടപ്പെട്ടു.   കൂടുതൽ ഉണ്ടെന്നും  ഇനിയും വരാമെന്നും പറഞ്ഞ്  അവർ പോയി  ആദ്യമൊക്കെ  ഒരു പാടു പേരു വന്നു . പിന്നെ പിന്നെ  ഒരാൾ മാത്രം  സ്ഥിരം  വന്നുകൊണ്ടെ ഇരുന്നു    രാഖി .        

                    രാഖിയുടെ വരവു  സുരേഷിൽ അസൂയ ഉളവാക്കി  അയാളെ അവൾ മുട്ടിയുരുമ്മിയിരിക്കുന്നതിനെ  സുരേഷ് എന്നും കളിയാക്കും  . പെട്ടന്നായിരുന്നു രാഖിയുമായുള്ള പരിചയം  ഒരു നല്ല സൌഹൃദമായി മാറിയത്.   ഇതിനിടെ  വർക്ക് ചെയ്താൽ  ഡിസൈൻ ചാർജിനു പുറമേ  വേറെ കാശു കൂടീ അവൾ  അയാൾക്കു നൽകി . അവൾക്ക് പ്രണയമാണോ  അതോ തന്റെ കഥകൾ കേട്ടപ്പോഴുള്ള  അനുകമ്പയോ എന്നറിയാ‍തെ അയാൾ കുഴങ്ങി .  ഇടവേളകളിൽ  പരസ്പരം കുടുംബ കാര്യങ്ങൾ സംസാരിച്ചു.
നഗരത്തിലെ പ്രമുഖ ജ്വല്ലറി ഉടമയുടെ മകൾ ,  കുടുംബമെല്ലാം വിദേശത്ത് , വീട്ടിൽ  വേലക്കാർ മാത്രം. തോന്നിയ പോലെ അടിച്ചു പൊളിച്ചു ജീവിതം . പലപ്പോഴായും ഞായറാഴ്ച ദിവസങ്ങളിൽ അവൾ  അയാളെ കൂട്ടുവിളിച്ചു പുറത്തു പോകും , കൂട്ടുകാരികളോടൊന്നിച്ച് പെൺപടയ്ക്കു കാവൽ എന്നപോലെ പോകാൻ  ആദ്യമൊക്കെ അയാൾക്കു മടിയായിരുന്നു . കൈവെള്ളയിലേക്കിട്ടൂതന്ന പണതൂക്കത്തിനു മുന്നിൽ  അഭിമാനത്തിനു  ഒരു ചെറിയ കഷ്ണം പഞ്ഞിത്തുക്കം മാത്രമേ വിലയുണ്ടാ‍യിരുന്നുള്ളൂ . പാർക്കുകളൂം , ഐസ്ക്രീം പാർലറുകളൂം,  കയറിയിറങ്ങി , നിശാക്ലബ്ബുകൾക്കു മുന്നിൽ അവർ വരുന്നതു വരെ കാറിനു കാവലിരുന്നു . രാത്രി ഏറെ വൈകി അയാളെ റൂ‍മിൽ കൊണ്ടു ചെന്നാക്കി അവൾ മടങ്ങുന്നതു വരെ  ഞായറാഴ്ചയ്ക്ക്  ഒടുക്കത്തെ നീളമായിരിക്കും .
                 അപ്രതീക്ഷിതമായായിരുന്നു  അന്ന് രാത്രി ഓഫീസിൽ സാറു കേറി വന്നത്  മുകളിലെത്തെ ക്യാബിനിലായതു കാരണം അയാൾ  സാറിനെ കണ്ടതേ ഇല്ല . താഴെ ലേസർ  പ്രിന്റർ റൂമിൽ എന്തോ  മെഷീൻ കപ്ലെയിന്റ്  ചെക്ക് ചെയ്യാൻ വന്നതായിരുന്നു സാർ . രാഖിയെ  യാത്രയയച്ച്  തിരിഞ്ഞ് നിന്നപ്പോഴാണു  സാറിന്റെ ചുവന്ന മുഖം അയാൾ  കണ്ടത് .  ലെഡ്ജർ നോക്കി  വൌച്ചർ നോക്കി  എവിടെയും ഡീസൈൻ ചാ‍ർജ്ജെഴുതിയിട്ടില്ല .  കരണം തകരുന്ന അടിയുടെ ഞെട്ടലിൽ നിന്നും മുക്തനാവാൻ  ഓഫീസിനു വെളിയിൽ വന്നിട്ടും  ഏറെ നേരമെടുത്തു.  കളവു പിടിക്കപ്പെട്ടിരിക്കുന്നു.  ജീവിതം വീണ്ടും  വഴിമുട്ടിയ പാലത്തിന്റെ അറ്റത്ത് നിൽക്കുകയാണു  എന്തുചെയ്യണം എന്നറിയില്ല . മുന്നിലേക്കു പരന്നു കിടക്കുന്ന കടലിൽ ചാടണമോ... അതോ ..തിരിച്ചു നടക്കണമോ എന്ന ചിന്തയലട്ടിയപ്പോഴായിരുന്നു അടുത്തുള്ള കോഫി ഷോപ്പിൽ നിന്നും ഇറങ്ങി വരുന്ന രാഖിയെ  കണ്ടത്  ,  അവളോട് ചെന്ന് കാര്യം ധരിപ്പിച്ചു.  ഇത്രയും നാ‍ളത്തെ സൌഹൃദത്തിന്റെ ഒരു നിമിഷത്തിലും തമ്മിൽ സ്പർശ്ശിച്ചിട്ടില്ലാത്ത അയാളെ അവൾ ആദ്യമായി കൈക്കു പിടിച്ചു  കാറിൽ കയറ്റി കൊണ്ടൂപോയി.
                                 നഗരം ഇരുണ്ടു തുടങ്ങിയിരിക്കുന്നു . പണ്ട് കഥകളിൽ   പേടിപ്പിക്കാനായി മുത്തശ്ശി പറഞ്ഞു തരാറുള്ള കണ്ണുളിയന്മാർ  പട്ടണമാകെ മിന്നിത്തുടങ്ങി.  തട്ടുകടയിൽ നിന്നും കോഴിയുടെ ഗർഭം  പൊരിച്ച മണമടിച്ചു തുടങ്ങി, രാത്രി കച്ചവടത്തിന്റെ ട്യൂബു വെളിച്ചങ്ങൾക്കിടയിലൂടെ തിരക്കിട്ട് അലയുന്ന ജനക്കൂട്ടം .  ..
“രാഖി  സമയമൊരുപാടായില്ലെ വീട്ടിലേക്കു പോണ്ടെ”  അവൾ  ഒരു  പുച്ഛത്തോടെ അയാളെ നോക്കി “ ഹും ...വീട്    നാലു ചുവരും  കുറേ അലങ്കാരങ്ങളും  കുറച്ച് വേലക്കാരെയും തന്നാൽ വീടാകുമോ..? പറ “ ആരോടെന്നില്ലാത്ത ദേഷ്യം ഉറഞ്ഞുകൂടി അവളൂടെ മുഖം ഒന്നൂടെ തുടുത്തു .
“മതി മതി   ഇനി  മക്കളു വീട്ടിലോ   ലോഡ്ജിലോ  പോയി കിന്നാരം പറഞ്ഞാൽ മതി കേട്ടോ ..വിടാൻ നോക്ക്  ഹും  വേഗം വണ്ടി വിട്”   മറൈൻഡ്രൈവിൽ റോന്ത് ചുറ്റുന്ന പോലീസുകാരായിരുന്നു .  അപ്പൊഴാണു വാച്ചിലേക്കു നോക്കിയത് സമയം പത്തു മണി ആയിരിക്കുന്നു.  കായലിൽ നിലാവു കോരിയിട്ട ചില്ലു വെളിച്ചത്തിൽ തട്ടിയെത്തിയ കാറ്റിനു ഒരു സുഖമുണ്ടായിരുന്നു  അതും അവസാനിക്കുന്നു. 
                 നഗരത്തിന്റെ നിയോൺ വെട്ടങ്ങളെ കീറി മുറിച്ച് അവളോടൊപ്പം കാറിലിരിക്കുമ്പോഴും  പെങ്ങടെ അടുത്തമാസത്തെ ഫീസ് എങ്ങിനെ കൊടുക്കും എന്ന ചിന്തയിലായിരുന്നു അയാൾ . വഴിവാണിഭക്കാരുടെ ഒരു സംഘം സാധനങ്ങളെല്ലാം പൂട്ടിക്കെട്ടി അന്നത്തെ അപ്പത്തിനുള്ളതും സമ്പാദിച്ച് മടങ്ങുന്നു , വളവുകൾ തിരിഞ്ഞവളെത്തിയത് ഒരു വലിയ ഹോട്ടലിന്റെ മുന്നിലായിരുന്നു , കാറെത്തിയ പാടെ  ഒരു മുസ്ലീം വേഷധാരിയായ ചെറുപ്പക്കാരൻ കാറിനടുത്തേക്കു വന്നു. അവൾ വരുന്നതു വരെ ഡൈവിംഗ് സീറ്റിൽ കയറിയിരിക്കാൻ അയാളോടു പറഞ്ഞൂ .ആരെങ്കിലും ചോദിച്ചാൽ ഡ്രൈവറാണെന്നു പറയാനും പറഞ്ഞ്  ഒരു പർദ്ദയും എടുത്തിട്ട്   അവൾ  ആ മുസ്ലീം ചെറുപ്പക്കാരനോടോപ്പം  ഹോട്ടലിലേക്കു പോയി .
                      പാതി മയക്കത്തിൽ ഞെട്ടിയുണർന്നത് രാഖിയുടെ  വിളികേട്ടായിരുന്നു , മെല്ലെ വാച്ചിൽ നോക്കി പുലർച്ചെ 6 മണീയാകാറായിരിക്കുന്നു, ഗേറ്റിനു വെളിയിൽ കടക്കുമ്പോൾ അവൾ വാച്ച്മാനെന്തോ കൊടൂക്കുന്നതും കണ്ടു , പണമാണെന്നു പിന്നീടൂ മനസിലായി. ഒന്നും അവളോടു ചോദിക്കാൻ തോന്നിയില്ല  എന്തിനു പോയി എന്നോ മുസ്ലീം ചെറൂപ്പക്കാരൻ ആരാണേന്നോ ഒന്നും . നേരെ വീട്ടിൽ ചെന്ന്  അവൾ ഡ്രസ്സ് മാറി കോളേജിലേക്ക്  അതുവരെ  താൻ...?  അപ്പോഴായിരുന്നു അയാൾ  എന്ന ചോദ്യചിഹ്നം അവൾക്കു മുന്നിൽ തെളിഞ്ഞത്  .  നോർത്തിൽ പരമാര റോഡിലൂടെ  പച്ചാളം പോകുന്ന റോഡിനപ്പുറത്തുള്ള ഒരു  ഇടവഴിയിൽ അവൾ വണ്ടി നിർത്തി  “ നേരേ കാണുന്ന വീട് ചെന്ന്  വാതിലിൽ മുട്ടിയാൽ മതി  ബാക്കിയൊക്കെ ഞാൻ അവിടെ പറഞ്ഞോളാം”

                            എല്ലാം പറഞ്ഞ പോലെ  ചെയ്തു ,  വാതിൽ തുറന്നത് ഒരു മധ്യവയസ്ക്കനായിരുന്നു. ചെറു ചുമയോടെ അയാൾ വന്നയാളെ  അകത്തേക്ക് ക്ഷണിച്ചു ചായ കൊടുത്തു. മേശപ്പുറത്ത് പലഹാരങ്ങളിരിക്കുന്നു  എന്തൊക്കെയോ കഴിച്ചു എന്നു വരുത്തി.  മധ്യവയസ്ക്കൻ ഗൌരവത്തോടെ  ചോദിച്ചു.   “ഒക്കെ രാഖി പറഞ്ഞിരുന്നു     എന്താ  ആൾടെ  പേര്”..?  “ ഡാനി” അയാൾ  ഡാനിയെ നോക്കി ചിരിച്ചു ,  “ജോലി പോയല്ലെ” 
ഈ മധ്യവയസ്കൻ  രാഖിയുടെ ആരായിരിക്കും ..? ഉത്തരാധുനിക കവിത വായിച്ചപോലെ ഒന്നും മനസിലാകാതെ ഡാനി സോഫയിലിരുന്നു . ആഥിഥേയൻ ഉച്ചഭക്ഷണത്തിനുള്ള തിരക്കിലാണ്. ഡാനി  മേശപ്പുറത്തിരുന്ന പത്രത്താളുകളിൽ  ഒന്നു കണ്ണോടിച്ചു .  “ ഉറക്കം വരുന്നുണ്ടെങ്കിൽ കിടക്കാം  അപ്പുറത്തെ മുറിയിൽ  കിടക്ക വിരിച്ചിട്ടിട്ടുണ്ട്” മധ്യവയസ്ക്കൻ  അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു.  പത്രത്താളുകളിലെ കറുത്ത കുറിയൻ അക്ഷരങ്ങളിലേക്ക് കണ്ണയച്ചപ്പോൾ തന്നെ ഉറക്കം വലിഞ്ഞു മുറുക്കുന്നതു പോലെ ഡാ‍നിക്കു തോന്നിയിരുന്നു . ഇന്നലെ രാത്രി  ഉറങ്ങിയതേ ഇല്ല  പുലരാറായപ്പോ ഒന്നു കണ്ണു ചിമ്മിയതായിരുന്നു അപ്പൊഴേക്കും  ഇങ്ങോട്ടൂ പോരേണ്ടി വന്നില്ലെ .. വിരിച്ചിട്ട കിടക്ക വിരിയിൽ മൂട്ടക്കാട്ടത്തിന്റെ മണം വല്ലാതെ അലോസരപ്പെടുത്തി .എങ്കിലും തലേനാളിലെ ഉറക്കക്ഷീണം എല്ലാത്തെയും മറന്നു കളഞ്ഞൂ.

                        ഉച്ചയൂണിനു മേശപ്പുറത്തിരിക്കുമ്പോൾ രാഖിയും ഉണ്ടായിരുന്നു.  കൂടെ രണ്ടു സുന്ദരി പെൺ കുട്ടീകളും
“പേടി തോന്നുന്നുണ്ടല്ലെ ..? ഡാനിയോട് ഒന്നും ഞാൻ പറഞ്ഞിട്ടില്ലല്ലോ അല്ലെ .  ഡാ‍നിയൊട്ടൂ ചോതിച്ചതും ഇല്ല”  രാഖിയുടെ ചോദ്യത്തിൽ ഒരു പരിഹാസ ചുവ അയാൾ രുചിച്ചറിഞ്ഞു .   കൂടെയുണ്ടായിരുന്ന പെൺകുട്ടികൾ അയാളെ നോക്കി കളിയാക്കി ചിരിച്ചു, കറി വിളമ്പുന്നതിനിടയിൽ മധ്യവയസ്ക്കനും അവരോടൊപ്പം കൂടി.
“ജോലി പോയെന്നു കരുതി വിഷമിക്കേണ്ട കാശുവരാനുള്ള നല്ലൊരു ജോലിയാണു  ഞാൻ ഡാനിക്കു തരാൻ പോകുന്നത്”   മീൻ പൊരിച്ചത് രുചിയില്ലെന്നു പറഞ്ഞ് അവൾ  മധ്യവയസ്ക്കന്റെ നേരെ  നോക്കി കെറുവിച്ചു കൊണ്ട്  ചോറു പാതി കഴിച്ച്  എഴുന്നേറ്റു.   കൈ കഴുകി തിരിച്ചു വന്ന് ബാഗുമെടുത്ത് എങ്ങോട്ടോ മടങ്ങാൻ തുടങ്ങുമ്പോൾ  ഒരു ലാപ് ടോപ്പും  കുറേ ഫോട്ടോസുകൾ അടങ്ങിയ സിഡിയും ഡാനിയുടെ   കയ്യിൽ കൊടൂത്തു  .  “ വെറുതെ ഇരുന്നു ബോറഡിക്കണ്ട ഇതൊക്കെ  ഒന്നു ഭംഗിയായി ചെയ്തു വച്ചോ പിന്നെ  ജോലിക്കാര്യമെല്ലാം നാരായണേട്ടൻ പറയും”  ഇതും പറഞ്ഞ്   രാഖിയും പെൺകുട്ടികളും കാറിൽ കയറി   നഗര വേഗത്തിലേക്ക് കുതിച്ചു.    “നാരായണേട്ടൻ”   മധ്യ വയസ്ക്കന്റെ പേര്  അതാണെന്നു മനസിലായി. ,  ഇനി അയാൾ എന്താണു പറയുന്നത് എന്നറിയാനായീ   ആകാംഷ. പലതും അയാളോടൂ ചോദിക്കണമെന്നുണ്ടായിരുന്നു  ഒന്നും ചോദിക്കാൻ മനസ്സുവരുന്നില്ല . മനസ്സ്  എവിടെയോ കിടന്ന് അരുതാത്തതു ചെയ്യാൻ പോകുന്നു എന്നു പറഞ്ഞൂ പിടയ്ക്കുന്നതു പോലെ തോന്നി .
“ താനെന്താടോ  ഒരുമാതിരി ആദ്യരാത്രിയിലെ പെണ്ണുങ്ങളെപ്പോലെ,  എന്തെങ്കിലും  സംസാരിക്കടോ”
ഇത്രയും ഫ്രീയായി ഇടപെടുന്ന ഒരാളാണു നാരാണേട്ടൻ എന്നപ്പോഴായിരുന്നു അയാൾക്കു മനസ്സിലായത് അല്ലെങ്കിലും  ഡാനിയുടെ ധാരണകളെല്ലാം തിരുത്തപ്പെടുകയായിരുന്നു.
തലശ്ശേരിയാണു നാരായണേട്ടന്റെ സ്വദേശം രാജ്കമൽ സർക്കസ്സിൽ  നാലു വർഷം മാനേജറായി ഉണ്ടായിരുന്നു . ഇവിടെ മണപ്പാട്ടിപ്പറമ്പിൽ സർക്കസ്സ് അവതരിപ്പിക്കാൻ വന്നപ്പോ ഒരു പെൺകുട്ടിയിൽ മനസ്സുടക്കി  പ്രണയത്തിലായെന്നും  അങ്ങിനെ ഇവിടെ തന്നെ കൂടി എന്നും, ഒടുക്കം അവൾ മറ്റൊരുവനോടൊപ്പം പോയി എന്നും ഒക്കെയുള്ള കഥകൾ ഉച്ചയുറക്കത്തിനു മുന്നേഉള്ള ഇടവേളയിൽ അയാൾ രസകരമായി പറഞ്ഞു തന്നു,  വളരെ വേഗം അയാളുമായി അടുക്കുകയായിരുന്നു . 
 “ഈ പെൺപിള്ളേരുടെ വീട്ടിലറിഞ്ഞാൽ പ്രശ്നമാവില്ലെ നാരായണേട്ടാ‍“
കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു മനസീലാക്കിയ ശേഷം ഡാനി  വീണ്ടും ചോദിച്ചു.
“എന്തോന്നു വീട് അവരൊക്കെ പണചാക്കുകളല്ലെ  ജീവിതം ആസ്വദിക്കുന്നവർ, ഇതു അവളുമാർക്കൊരു സുഖം , നമ്മളെപ്പോലുള്ളവർക്ക് ഒരു നേരത്തെ അന്നം, പിന്നെ അവർക്ക് അടിച്ചു പൊളിച്ചു ജീവിക്കാൻ  വീട്ടുകാരറിയാത്ത കാശും” 
ഇത്രയൊക്കെ കാര്യങ്ങൾ വളരെ ലാഘവത്തോടെയാണ്   നാരായണേട്ടൻ പറഞ്ഞു തീർത്തത്  അപ്പൊഴേക്കും അന്നത്തെ അന്നത്തിനുള്ള വിളി വന്നു കഴിഞ്ഞിരുന്നു ,  നാരായണേട്ടൻ ഫോണെടുത്തു.
“ഷെരീഫേ..അയ്യോ   അതിത്തിരി പ്രയാസമുള്ള കാര്യമാണല്ലോ ,..ഇന്നു തന്നെ പുതിയ കുട്ടിയെ വേണമെന്നു പറഞ്ഞാൽ താൻ എവിടുന്നൊപ്പിക്കും..? ഞാൻ നോക്കട്ടെ  ബാഗ്ലൂരു റെഡ്ഡീയെ ഒന്നു വിളിച്ചിട്ടൂ ഞാൻ നിന്നെ തിരിച്ചു വിളിക്കാം”  
“അവന്റെ അമ്മേടേ“ ...തെറിവിളിക്കാനൊരുങ്ങി പാതിയിൽ നിർത്തി . നാരായണേട്ടൻ പറഞ്ഞു .     
 “എം എൽ എ ടെ മോനാ... പരമ നാറിയാ..കുഞ്ഞു പിള്ളേരെ അവനു പറ്റൂ..അതും  പുതിയ പിള്ളേരെ .അവരുടെ ഈ കരച്ചിലും പിടച്ചിലും ഒക്കെ ഒരു സുഖാത്രേ..അവനു .. ഓരോരുത്തന്റെ സൂക്കേടേ“
എന്നിട്ടു നമ്പറു കുത്തി  വീണ്ടും ഫോണിൽ വിളിച്ച് എന്തൊക്കെയോ തെലുങ്കിൽ പറയുന്നതു കേട്ടൂ.  ഡാനിയുടെ മനസ്സിൽ  നാരായണേട്ടന്റെ വാക്കുകൾ  വീണ്ടും മുറിവേൽ‌പ്പിക്കുകയായിരുന്നു . “ അവരുടെ കരച്ചിലും പിടച്ചിലും  ഒക്കെ ഒരു സുഖാത്രേ”....ഹൊ എത്ര നിർവ്വികാരത്ത്വത്തോടെയാ നാരായണേട്ടനതു പറയാൻ കഴിഞ്ഞേ..ഓർക്കുമ്പോൾ തന്നെ  തളർന്നു പോകുന്നു .  നാരായണേട്ടൻ വീണ്ടും ഷെരീ‍ഫിനെ വിളിച്ചു എന്തൊക്കെയോ സംസാരിച്ചു .
“വൈകുന്നേരത്തെ ഫ്ലൈറ്റിനിങ്ങെത്തും . പിന്നെ അറിയാല്ലൊ  കാശിന്റെ കാര്യം പഴേപടി പോര ..നിനക്കായതു കൊണ്ടാ ഞാൻ ഇത്ര പെട്ടെന്ന്.. ആ  പിന്നെ ഞാൻ ഒരാളെ വിടാം ..അഡ്വാൻസ്  അവന്റെ കയ്യിൽ കൊടുത്താൽ മതി   പേര് ഡാനി . പയ്യനാ..അപ്പൊ  ഒകെ”    നാരായണേട്ടൻ ഫോൺ കട്ട് ചെയ്തതിനു പിന്നാലെ ഡാനിയുടെ ഹൃദയം പെരുമ്പറമുഴക്കി .
              ജീവിതത്തിലാദ്യമായി കൊള്ളരുതായ്മ്മയ്ക്കു  കൂട്ടു നിൽക്കുന്നു  കാശെന്ന മാരണത്തിനു വേണ്ടി എന്തും ചെയ്യാൻ വിധിക്കപ്പെട്ട്  നിസ്സഹായനായി  നിൽക്കേണ്ടി വന്നിരിക്കുന്നു . മറുത്തെന്തെങ്കിലും  പറയുന്നതിനും മുന്നെ നാരായണേട്ടൻ ബൈക്കിന്റെ താക്കോൽ എടുത്ത് ഡാനിക്കു കൊടൂത്തു . 
“സൌത്ത് റെയിൽ വേസ്റ്റേഷൻ , ഷേണായീസിന്റെ ലെഫ്റ്റ് കട്ട് ചെയ്ത് നേരെ   പത്മവിലാസം ലോഡ്ജ്  , പന്ത്രണ്ടാം നമ്പർ മുറി“   ബൈക്ക് സ്റ്റാർട്ടായപ്പോൾ “ കാശാണു  സൂക്ഷിക്കണം” എന്ന് ഓമ്മപ്പെടൂത്തി.
                യാത്രയിലുടനീളം  അരുതാത്തതെന്തോ ചെയ്തതിന്റെ കുറ്റബോധമായിരുന്നു  ബൈക്ക് കണ്ട്രോൾ ചെയ്തിരുന്നത് അയാളുടെ ഉപബോധ മനസ്സായിരുന്നു, സൂചികുത്താനിടമില്ലാത്ത തിരക്കിനിടയിലൂടെ അയാൾ പണത്തിനായി പാഞ്ഞുകൊണ്ടേ യിരുന്നു  ദിവസങ്ങളും  മാസങ്ങളും കടന്ന്. ....

ഇപ്പോ ഡീലിംഗ്സ് എല്ലാം ഡാനി നേരിട്ടാണ് .  കൈയ്യിലെത്തിയ നോട്ടു കെട്ടുകൾ ഒരു തിരിച്ചു പോക്കിൽനിന്നയാളെ പിന്തിരിപ്പിച്ചു കൊണ്ടേ ഇരുന്നു  പത്മവിലാസം ലോഡ്ജിലെ  പന്ത്രണ്ടാം നമ്പർ മുറിയിലിരുന്ന് അയാൾ ഒരു സിഗരറ്റിനു തീക്കൊളുത്തി . രാഖിയുമായി ഇപ്പൊ വല്ലപ്പോഴും ഫോണിലൂടെയുള്ള ബന്ധം മാത്രം ,  അവളെ രണ്ടുപ്രാവശ്യം പോലീസു പിടിച്ചെന്നോ മറ്റോ അറിഞ്ഞു  പിന്നെ  അവളൂടെ ഡാഡി അവളെ ദുബായിക്കു കൊണ്ടു പോയീന്നോ   ഏതോ നിർഭാഗ്യവാനെ കൊണ്ടു കല്ല്യാണം കഴിപ്പിച്ചെന്നോ ഒക്കെ അറിയാൻ കഴിഞ്ഞു  പണത്തിനു മീതെ മറ്റൊന്നില്ലല്ലോ .. ?   
         ഇന്നു ഡാനിയുടേ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാണ്. ബാംഗ്ലൂരിൽ നിന്ന് റെഡ്ഡി ഇന്നലെ കൊടുത്തയച്ചത്  കിടിലൻ സാ‍ധനമാന്നാ ഷെറീഫു വിളിച്ചപ്പോ പറഞ്ഞെ.നല്ല കാശ് തടയും , പെണ്ണിനു ചില്ലറ കൊടുത്താൽ മതിയെന്നാ റെഡ്ഡി പറഞ്ഞെ  അപ്പൊ പിന്നെ നല്ല കോളായിരിക്കും ,  ഇതുവരെ കൂ‍ട്ടി വച്ച കാശ് ബാങ്കിലിട്ടാൽ  തന്നെ  രണ്ടു തലമുറയ്ക്കു സുഖമായി കഴിയാനുള്ളതുണ്ടാവും. പിന്നെ  പെങ്ങൾ മേരിയെ കെട്ടിക്കാനുള്ളത് സ്ഥലമായിട്ടു വേറെയും ഉണ്ട്. ശരിക്കും മടുത്തു  ഒക്കെ  മതിയാക്കണം എന്നയാൾക്കു തോന്നിത്തുടങ്ങിയിരിക്കുന്നു .  വെറും രണ്ടു വർഷം കൊണ്ട്  ഒരു കോടീശ്വരനും ഉണ്ടാക്കാൻ കഴിയുന്നതിലേറെ ഉണ്ടാക്കിയിരിക്കുന്നു.  എത്രയേറെ പാപങ്ങൾ  ..എല്ലാത്തിനും പ്രായശ്ചിത്തം ചെയ്യണം , ഒരു പാവപ്പെട്ട കൂടുമ്പത്തിൽ നിന്നൊരു കല്ല്യാണം , കുട്ടികൾ കുടുബം , മേരിയുടെ കല്ല്യാണം, സ്വപ്ന്ങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ ബാക്കി കിടക്കുന്നു. അതിനിടെ തന്നിലൂറിക്കൂടിയ സിനിമാ കമ്പമെല്ലാം പ്രാചീന രേഖകൾ പോലെ മനസിൽ അവ്യക്തമായി തേഞ്ഞു മാഞ്ഞൂ പോയിരുന്നു.  ഇടയ്ക്ക് ഒന്നു രണ്ടു നീല ചിത്രങ്ങൾ എടുത്തു എന്നതൊഴിച്ചാൽ സിനിമ പൂർണ്ണമായും  അയാളിൽ മരിച്ചിരുന്നു.

             ഷെരീഫ് ബെല്ലടിച്ചു.   വാതിൽ തുറന്നകത്തു വരാൻ അനുവാദം കൊടൂത്തു.
“ഡാനി പറയാതിരിക്കാൻ വയ്യ  പെണ്ണ്   ഒടുക്കത്തെ  കരച്ചിലും പിടച്ചിലും  എവിടെയൊക്കെ ചവിട്ടു കിട്ടീന്നു നാളെയെ പറയാൻ കഴിയൂ... ഹോ വല്ലാത്ത മേലു വേദന,   എന്തൊക്കെയാ‍ണേലും  എന്റെ ജീവിതത്തിലിന്നേവരെ ഇങ്ങനെ ഞാൻ ആസ്വദിച്ചിട്ടില്ല.  ദേ  പറഞ്ഞതിലും ഇരട്ടി കാശുണ്ട്  ഇന്നാ.”  ഷെരീഫ്  കാശു നിറച്ച ഒരു പെട്ടി കട്ടിലിൽ വച്ചു. മേശപ്പുറത്തിരുന്ന മദ്യം രണ്ടു ഗ്ലാസിലായി ഒഴിച്ചു, ഒന്നു ഡാനിക്കു നൽകി മറ്റേത് അയാൾ കുടിച്ചു.
“ഡാനി അവൾ  ആകെ ക്ഷീണിച്ചവശയാണ്  ഞാൻ ഇങ്ങോട്ടൂ പറഞ്ഞു വിടാം നീ വല്ലതും കൊടൂത്താൽ മതി ബാക്കി അവിടെ റെഡ്ഡി കൊടുത്തോളും, പിന്നെ   ഇനി നിന്റെ വക ഒരു നരമേധം വേണ്ട  അത്  ചത്തു പോകും പറ്റുമെങ്കിൽ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കുക  സ്ഥിതി കണ്ടിട്ട് അത്ര പന്തിയല്ല  “  രണ്ടു പേരും ആർത്തു ചിരിച്ചു, ഷെരീഫ് മുറിവിട്ടു,
അപ്പൊഴും ആ ചിരിയുടെ അലയൊലികൾ  ആ മുറിയിൽ പ്രതിധ്വനിച്ചു കൊണ്ടേ ഇരുന്നു ചവിട്ടിയരയ്ക്കപ്പെട്ട ഒരു പൂവിന്റെ വേദനയറിയാത്ത പണക്കൂറ്റന്മാരുടെ ചിരി ,

വലുപ്പച്ചെറുപ്പങ്ങളുടെ വില നോക്കാതെ പത്മവിലാസം ലോഡ്ജിലെ  പന്ത്രണ്ടാം നമ്പർ മുറിയിലിരുന്നു അയാൾ കിട്ടിയ നോട്ടിൽ മുഖമമർത്തി    പിന്നെ  കൈയ്യിലുള്ള ഗ്ലാസ് ചുണ്ടോടമർത്തി  വിലയേറിയ മദ്യം ആസ്വദിച്ചു ആസ്വദിച്ചു  നുണഞ്ഞു .  വാതിലിനടുത്ത് വന്നു നിന്ന സ്ത്രീ രൂപത്തെ പിന്നീടാണയാൾ ശ്രദ്ധിച്ചത് .  കൈയ്യിലെ മദ്യഗ്ലാസ്  നിലത്തുവീണുടഞ്ഞതും അയാൾ ബെഡ്ഡിൽ നിന്നെഴുന്നേറ്റ്  അവൾക്കരികിൽ എത്തിയതും  ഒന്നും അറിഞ്ഞുകൊണ്ടായിരുന്നില്ല .  തളർന്നു വീണ അവളെ  താങ്ങിയെടുത്ത്  കട്ടിലിൽ കിടത്തി . മേശപ്പുറത്തെ ജഗ്ഗിൽ നിന്നും  വെള്ളമെടുത്ത് അൽ‌പ്പം അവൾക്കു കൊടുത്തു. നേർത്ത ഞരക്കത്തോടെ അവൾ കുറച്ച്  വെള്ളമിറക്കി  ബാക്കി  സൈഡിലൂടെ ഒലിച്ച്  ചെവിയിക്കുഴിയിലേക്കിറങ്ങി  വെള്ളമെടുത്ത് മുഖം കഴുകുമ്പോഴാണു  കൈയ്യിലൂടെ ഒലിച്ചിറങ്ങുന്നത്  രകതമാണെന്ന്  അയാൾ തിരിച്ചറിഞ്ഞത് . അവളുടെ പാന്റിലാകെ രക്തം പുരണ്ടിരിക്കുന്നു .  പാറമടയിൽ കുഴി കുത്തി  മരുന്നു നിറച്ച്  ആരോ  തീ കൊളുത്തി വിട്ടപോലെ  അയാളുടെ ഉള്ളിൽ നിന്നും  എന്തൊക്കെയോ  പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു.  അവളുടെ തുടയ്ക്കിടയിലൂടെ ഒലിച്ചിറങ്ങിയ രക്തമായിരുന്നു അല്പം മുൻപ് ആ മദ്യ ഗ്ലാസിലൂടെ താൻ കഴിച്ചതെന്നോർത്തപ്പോൾ  അയാൽ  എന്തെന്നില്ലാത്ത  ഉച്ഛത്തിൽ കരഞ്ഞു .
“ഇച്ചായാ ഇച്ചായാ എന്ന വിളിയിൽ    തന്റെ കൈയ്യിൽ വീണു പിടയുന്നത്  മേരിയാണെന്നയാളറിഞ്ഞു .

മേരിയുടെ കല്ലറയിൽ പൂവച്ച് അമ്മച്ചിയെ മാറോടടുക്കി ഡാനി പൊട്ടിക്കരഞ്ഞു,  ഒരു മാപ്പ് ചോദിക്കാൻ പോലും അർഹതയില്ലാത്തതരത്തിൽ നികൃഷ്ടനാണല്ലോ താൻ എന്നയാൾ കേണു.   അവളുടെ  തുടയിടുക്കിലൂടെ ഒലിച്ചിറങ്ങിയ ചോര  പുഴുക്കളായി കൈ ഒന്നാകെ അരിച്ചു തുടങ്ങിയ പോലെ അയാൾക്കു തോന്നി.  മേരിയെ ലോഡ്ജിൽ നിന്നും ആശുപത്രിയിലേക്കു കൊണ്ട് പോയെങ്കിലും ഏറെ വൈകിയിരുന്നു , ബാഗ്ലൂരിൽ നേഴ്സിംഗ് പഠിക്കാൻ പോയ മേരി എങ്ങിനെ റെഡ്ഡിയുടെ വലയിലായെന്നോ ഒക്കെയുള്ള ചോദ്യം ഉത്തരം കിടാത്ത നിരവധി ചോദ്യങ്ങളുടെ കൂടെ  അയാളുടെ ഇടനെഞ്ചിൽ ആണിയടിച്ചു കൊണ്ടെ ഇരുന്നു , 
ഒന്നുമറിയാതെ അമ്മച്ചി ഡാനിയെ കെട്ടിപ്പിടിച്ചു കരഞ്ഞു  ഉള്ളിൽ തന്റെ മകളെ കൊന്ന കാപാലികനെ മനസ്സറിഞ്ഞു ശപിച്ചു  ആ ശാപവാക്കു ശരിയെന്നോണം  അമ്മച്ചിയുടെ കൈകൾ  ഡാനിയുടെ കഴുത്തിനു  മുകളിൽ മുറുകുന്നതായി അയാൾക്കു തോന്നി അയാൾ അലറിക്കരഞ്ഞു  അമ്മച്ചിയെ തള്ളി മാറ്റി അയാൾ  ഓടി  ,,,,,,, ഏങ്ങോട്ടെന്നില്ലാതെ .

               @@@@@@@@@@@@@@@@@@@@@@@@@@@